തിരുവനന്തപുരം . സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് പിണറായി വിജയന്റെ അടിമകണ്ണായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും അടിമയായ സിപിഎം സെക്രട്ടറി മുൻപ് ഉണ്ടായിട്ടില്ലെന്നും ഗോവിന്ദൻ മാഷിന്റെ ചെല്ലും ചെലവും നടത്തുന്നത് പിണറായിയുടെ അഴിമതി പണമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കേരളത്തിലെ സിപിഎം പാർട്ടി ഇന്ന് നിലനിൽക്കുന്നത് പിണറായി വിജയൻ ഉണ്ടാക്കുന്ന അഴിമതി പണത്തിന്റെ പങ്കിലാണ്. ഇത് കൊണ്ടാണ് ഇങ്ങനെ ന്യായീകരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകന്റെ കാര്യത്തിലും ഇ.പി ജയരാജന്റെ ഭാര്യയുടെ കാര്യത്തിലും ഉള്ള നിലപാട് ഗോവിന്ദൻ പിണറായിയുടെ മകളുടെ കാര്യത്തിൽ സ്വീകരിക്കുന്നില്ല – സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയാകുന്നതോടെ ആർക്കെതിരെയുമുള്ള കേസുകളും ഇല്ലാതാകുമെന്ന എം.വി ഗോവിന്ദന്റെ വിമർശനത്തിനും സുരേന്ദ്രൻ മറുപടി പറഞ്ഞിട്ടുണ്ട്. ബിജെപിയാകുന്നതോടെ കേസ് ഇല്ലാതാകുമെങ്കിൽ പിണറായി വിജയൻ ബിജെപിയിൽ ചേരട്ടെ എന്നായിരുന്നു കെ സുരേന്ദ്രന്റെ പരിഹാസം. മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്.? മടിയിൽ കനം ഇല്ലെങ്കിൽ അന്വേഷണം വരട്ടെ എന്ന് മുഖ്യമന്ത്രിക്ക് പറയാമല്ലോ? ഷോൺ ജോർജും, കുഴൽനാടനും വിവരങ്ങൾ ഭൂമിയിൽ നിന്ന് കുഴിച്ചെടുത്തത് ആണോ?. അഴിമതിയെന്ന് വളരെ വ്യക്തമാണ് സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നേട്ടവും കേസ് അന്വേഷണവും കൂട്ടികുഴക്കണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.