കോഴിക്കോട് . പൊലീസ് കസ്റ്റഡിയിൽ നിന്നും മണ്ണുമാന്തി യന്ത്രത്തിനു ഇൻഷുറൻസ് ഇല്ലെന്ന് കണ്ടെത്തിയത്തോടെ മണ്ണുമാന്തി യന്ത്രം മാറ്റി ഉടമയെ രക്ഷിക്കാൻ ശ്രമിച്ച എസ്ഐ അറസ്റ്റിൽ. സസ്പെന്‍ഷനിലായിരുന്ന എസ്ഐ ടി ടി നൗഷാദിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എസ്ഐയ്ക്ക് പങ്കുള്ളതായി ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച എസ്ഐയെ പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ തോട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന് വൈകിട്ട് ഏഴു മണിയോടെ മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന് ഇൻഷുറൻസ് ഇല്ലെന്ന് പിന്നീടാണ് കണ്ടെത്തുന്നത്. ഇതിനു പിറകെ ഉടമയുമായി ഒത്തു കളിച്ച് തെളിവ് നശിപ്പിക്കാനായി എസ്ഐ ടി ടി നൗഷാദ് മണ്ണ് മാന്തി യന്ത്രം കടത്തി കൊണ്ട് പോവുകയായിരുന്നു.
മുക്കം പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നും മണ്ണുമാന്തി യന്ത്രം കടത്തി പകരം ഇൻഷുറൻസ് രേഖകൾ ഉള്ള മറ്റൊരെണ്ണം എസ് ഐ തന്നെ അവിടെ എത്തിച്ചു. എസ്ഐ ഇക്കാര്യങ്ങൾക്ക് ഒത്താശ ചെയ്തുനൽകിയെന്നാണ് അന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ ഉൾപ്പടെ ആറുപേര്‍ നേരത്തേ സംഭവത്തിൽ അറസ്റ്റിലായിരുന്നു.