ട്വന്റി 20 യുടെ മഹാസമ്മേളനത്തിന് അനുമതി നിഷേധിച്ച പോലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ മഹാസമ്മേളനം കൂടുതൽ ആവേശകരമായി കോലഞ്ചേരിയിൽ നടന്നു.
കോലഞ്ചേരിയിൽ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിനു മുന്നോടിയായി മൈക്കിന് അനുവാദം നൽകുകയും പിന്നീട് അത് പിൻവലിക്കുകയുമാണ് ഉണ്ടായത്. പ്രോഗ്രാമിന് പൊലീസ് അനുമതി ലഭിച്ച കോളേജ് ഗ്രൗണ്ടിൽ ഏകദേശം മധ്യത്തിൽ അയി പുറമ്പോക്ക് ഭൂമി ഉണ്ട്. അതിൽ മൈക്ക് സ്ഥാപിക്കാൻ റവന്യൂ ഡിപ്പാർട്‌മെന്റിന്റെ അനുമതി വേണം എന്ന ഡിവൈഎസ്‌പി ഓഫീസ് നിർദ്ദേശത്തെ തുടർന്ന് സ്റ്റേജ് പൊളിച്ചു ഗ്രൗണ്ടിന്റെ ഒരു മൂലയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. അതിനു ശേഷവും സമ്മേളനത്തിന് അനുമതി നിഷേധിക്കുകയാണുണ്ടായത്.
ഇതേത്തുടർന്നാണ് ട്വന്റി 20 കോടതിയെ സമീപിച്ച് അനുമതി നേടിയെടുത്തത്. മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസ്സ് സംഘടിപ്പിച്ചത് ഇതേ വേദിയിലായിരുന്നു. മഹാസമ്മേളനത്തിനു യാതൊരുതരത്തിലുമുള്ള തടസങ്ങളോ ഉപദ്രവങ്ങളോ ഉണ്ടാക്കരുതെന്നു സ്ഥലം എസ്‌പിക്കും, ഡിവൈഎസ്‌പി യ്ക്കും, സർക്കിൾ ഇൻസ്‌പെക്ടർക്കും, സബ് ഇൻസ്‌പെക്ടർക്കും കോടതി നിർദ്ദേശം നൽകി.
പുറമ്പോക്ക് വിവാദത്തിന്റെ പേരിൽ ട്വന്റി 20യുടെ മഹാസമ്മേളനം ഒരു വിധത്തിലും ആ ഗ്രൗണ്ടിൽ നടത്തിക്കില്ല എന്ന വാശിയി ലായിരുന്നു കുന്നത്തുനാട് എംഎൽഎയും കൂട്ടരും എന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചു. എന്തായാലും ഹൈക്കോടതിയും കട്ടയ്ക്ക് കൂടെ നിന്നതോടെ പരിപാടി എല്ലാ അർത്ഥത്തിലും ഉഷാറായി എന്ന് മാത്രമല്ല, പിണറായി വിജയൻറെ നെഞ്ചിൽ തന്നെ പൊങ്കാലയിട്ട കൊണ്ട് പര്യവസാനിക്കുകയും ചെയ്തു. ട്വന്റി20 പാർട്ടി ഞായറാഴ്ച പൂത്തൃക്കയിൽ നടത്തിയ മഹാസമ്മേളനം പ്രസിഡണ്ട് സാബു എം. ജേക്കബ് ആണ് ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ 68 വർഷം ഇടത് – വലത് മുന്നണികൾ ഭരിച്ചുനശിപ്പിച്ച കേരളത്തെ ട്വന്റി20 പാർട്ടിക്ക് മാത്രമേ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തികനില ആകെ തകർന്നിരിക്കുകയാണ്. 2026-ൽ പൊതുകടം ഏഴ് ലക്ഷം കോടി രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത്. 2026-ൽ ട്വന്റി20 പാർട്ടി കേരളത്തിൽ അധികാരത്തിലെത്തിയാൽ 10 വർഷത്തിനുള്ളിൽ അഴിമതിയും ധൂർത്തും ഒഴിവാക്കി, ആസൂത്രണമികവോടെയും സാമ്പത്തിക അച്ചടക്കത്തോടെയും പൊതുകടം തീർത്ത് മിച്ചംവരുന്ന തുക സ്ഥിരനിക്ഷേപമിടുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. 2015-ൽ 39 ലക്ഷം രൂപ കടമുണ്ടായിരുന്ന കിഴക്കമ്പലം പഞ്ചായത്തിന് എട്ട് വർഷത്തിനുള്ളിൽ 22 കോടി രൂപ മിച്ചം പിടിക്കാൻ കഴിഞ്ഞത് കേരളം മുഴുവനും മാതൃകയാക്കുമെന്ന് സാബു ഓർമ്മപ്പെടുത്തി.
കേരളം കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരു ദിവസം 2000 കുറ്റകൃത്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. പ്രതിദിനം ഒരു കൊലപാതകവും, ഏഴ് ബലാത്സംഗങ്ങളും നടക്കുന്നു, 14 കുട്ടികൾ ലൈംഗികമായി ആക്രമിക്കപ്പെടുന്നു, 60 സ്ത്രീകൾ അതിക്രമത്തിന് വിധേയമാകുന്നു. കേരളം ഇന്ന് മയക്കുമരുന്ന് കേസുകളുടെ ഹബ്ബ് ആയിരിക്കുന്നു. 2023-ൽ 35000 മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് ദിവസം 100 കേസുകൾ! 2016-മുതൽ പിണറായി വിജയന്റെ ഭരണകാലത്ത് 43 ലക്ഷം കുറ്റകൃത്യങ്ങളാണ് നടന്നത്. ഇക്കാലയളവിൽ 55000 പേരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. ട്വന്റി20 പാർട്ടി അധികാരത്തിലെത്തിയാൽ ആറുമാസത്തിനുള്ളിൽ കുറ്റകൃത്യങ്ങൾ 80 ശതമാനം കുറയ്ക്കുമെന്നും സാബു എം. ജേക്കബ് ഉറപ്പുനൽകി.
കേരളത്തിലെ ആറ് ജില്ലകളിലായി 95 ലക്ഷം ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കും. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേരളത്തിൽ ട്വന്റി20 പാർട്ടിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇല്ലെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി. കേരളത്തിലെ മലയോരമേഖലകളിൽ 2 ലക്ഷം കുടുംബങ്ങളിലായി 8 ലക്ഷം ആളുകൾ വന്യമൃഗശല്യത്താൽ വലയുകയാണ്. ട്വന്റി20 പാർട്ടി അധികാരത്തിൽ വന്നാൽ വന്യമൃഗശല്യമുള്ള 1000-ത്തോളം സ്ഥലങ്ങളിൽ ഇലക്ട്രിക്ക് ഫെൻസിങ് ഉൾപ്പെടെ വിവിധ സംവിധാനങ്ങൾ സ്ഥാപിച്ച്, വന്യമൃഗഭീഷണി പൂർണ്ണമായും ഇല്ലാതാക്കുമെന്നും സാബു എം. ജേക്കബ് വിശദീകരിച്ചു.