കല്‍പ്പറ്റ . നാട്ടുകാരുടെ മുന്നിലിട്ടു സിവില്‍ പൊലീസ് ഓഫിസറെ പൊതിരെ തല്ലി ഇന്‍സ്‌പെക്ടർ. വൈത്തിരി ഇന്‍സ്‌പെക്ടര്‍ ബോബി വര്‍ഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ തല്ലിയത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിനു സമീപത്ത് വെച്ചായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംഭവം വിവാദമായി.
സിവില്‍ പൊലീസ് ഓഫിസറെ ഇന്‍സ്പെക്ടര്‍ അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. പെണ്‍കുട്ടിയോടു ഒരാള്‍ മോശമായി പെരുമാറിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസുകാര്‍ സ്ഥലത്ത് എത്തുന്നത്. സിവില്‍ പൊലീസ് ഓഫിസറെ സ്റ്റേഷനിൽ നിന്ന് കൂട്ടി പോകുമ്പോൾ അയാൾ മഫ്തിയിലായിരുന്നു. പ്രതിയെന്ന സംശയത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ആയാള്‍ ആയിരുന്നില്ല പ്രതി. ഇത് വാക്കേറ്റത്തിനു കാരണമാവുകയായിരുന്നു.
ഈ സമയം, യൂണിഫോമില്‍ അല്ലാത്തതിനാല്‍ സിവില്‍ പൊലീസ് ഓഫിസര്‍ വാഹനത്തില്‍ തന്നെ ഇരിക്കുകയായിരുന്നു. ഇതാണ് ഇന്‍സ്‌പെക്ടറെ ചൊടിപ്പിക്കുന്നത്. തുടര്‍ന്നായിരുന്നു സിവില്‍ പൊലീസ് ഓഫിസര്‍ക്ക് നേരെ അസഭ്യ വര്‍ഷവും മര്‍ദ്ദനവും അരങ്ങേറുന്നത്. വൈകാരികതയില്‍ ചെയ്തുപോയതെന്നാണ് ഇന്‍സ്‌പെക്ടർ പിന്നീട് നൽകിയ വിശദീകരണം. പരാതിയില്ലെന്നാണ് സിവില്‍ പൊലീസ് ഓഫിസറുടെയും നിലപാട്. അതേസമയം, പൊതുജനങ്ങള്‍ക്കിടയില്‍ വച്ചുള്ള ഇന്‍സ്‌പെക്ടറുടെ പെരുമാറ്റം വീഴ്ചയാണെന്നാണ് പൊലീസിനുള്ളിൽ ഉയർന്നിരിക്കുന്നത്.