പിണറായി വിജയന്‍ നാട്ടിലെ ചക്രവര്‍ത്തിയായി മാറിയെന്നും, കുന്തവും പടച്ചട്ടയുമായി നില്‍ക്കുന്ന പടയാളികളാണ് പോലിസെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയന്‍ നാട്ടിലെ ചക്രവര്‍ത്തിയായി മാറിയിരിക്കുന്നു. തങ്ങളെല്ലാം കുന്തവും പടച്ചട്ടയുമായി നില്‍ക്കുന്ന പടയാളികളായി മാറിയെന്നുള്ള പൊലീസിന്റെ ജനാധിപത്യബോധമില്ലായ്മ പഴയ രാജവാഴ്ച അനുസ്മരിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത് – രാഹുല്‍ വിമര്‍ശിച്ചു.
കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. കറുത്ത കഷ്ണം തുണി കൊണ്ട് ജനാധിപത്യ സമരം നടത്തിയതിന്റെ പേരിലാണ് പൊലീസ് കള്ളക്കേസെടുത്തത്. അതിന്റെ പേരിൽ മർദനമേറ്റു, കരുതൽ തടങ്കലിലാക്കി താനടക്കം ജയിലിൽ പോയി. രാഹുല്‍ പറഞ്ഞു. പൊലീസിലെ ഗുണ്ടാപ്പടയാളികൾക്ക് മുഖ്യമന്ത്രി ഗുഡ് സർവീസ് എൻട്രി. സമരം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ ഗൂഢാലോചനക്ക് കേസ്. സര്‍ക്കാരിനെതിരായ സമരത്തില്‍ യുവതയെ നയിക്കാന്‍ കോണ്‍ഗ്രസുണ്ടാകും. നവകേരളാ സദസ് എന്ന ധൂർത്ത് വണ്ടി കൊണ്ട് എന്ത് നേടി? രാഹുൽ ചോദിച്ചു.
എംവി ഗോവിന്ദനെ വെല്ലുവിളിക്കുന്നു. അദ്ദേഹം നിശ്ചയിക്കുന്ന ദിവസം താൻ ചികിത്സയിലുണ്ടായിരുന്ന സ്വകാര്യ മെഡിക്കൽ കോളേജിൽ പോകാം. ചികിത്സാ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാം. നിരുത്തരവാദപരമായ പ്രസ്താവനയാണ് എംവി ഗോവിന്ദന്‍റേത്. പിണറായിയെ പാടിപ്പുകഴ്ത്തുന്ന ജോലിയാണ് ഇപ്പോൾ ഗോവിന്ദന്, രാഹുല്‍ പറഞ്ഞു. ഒമ്പത് ദിവസമല്ല, 10 വർഷം ശിക്ഷ ലഭിച്ചാലും പിറകോട്ടില്ല. ജനങ്ങളെ സർക്കാരിൽ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം യൂത്ത് കോൺഗ്രസിനുണ്ട്. എല്ലാ ഏകാധിപതികളും ചരിത്രത്തിൽ തമസ്കരിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കേരളത്തിന്റെ അഭിനവ ചക്രവർത്തി ഓർക്കണം – രാഹുല്‍ പറഞ്ഞു.