തിരുവനന്തപുരം . സനാതന ധർമ്മത്തിൽ വിശ്വസിച്ചതിനാലാണ് മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര ഭീകരമായ സൈബർ ആക്രമണം നേരിടേണ്ടി വന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഒരു വിളക്ക് വയ്‌ക്കാൻ അവർ അഭ്യർത്ഥിച്ചതിലെ തെറ്റ് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല – സുരേന്ദ്രൻ ഫേസ്ബുക്കിൽ പറഞ്ഞു.
കശ്മീർ മുതൽ കന്യാകുമാരി വരെയും, വടക്ക് കിഴക്ക് മുതൽ പടിഞ്ഞാറു വരെയും നാനാ മതസ്ഥർ, പല ഭാഷകൾ സംസാരിക്കുന്നവർ, പല ഭക്ഷണ രീതി പിന്തുടരുന്നവർ ഈ ദിനങ്ങൾ ആഘോഷകരമാക്കുന്ന അവസരത്തിൽ, പിണറായി ഭരണത്തിൽ കേരളത്തിൽ മാത്രമാണ് വിശ്വാസികൾക്ക് നേരെ നീചമായ സൈബർ ആക്രമണം നടക്കുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന് വീമ്പിളക്കുന്ന കോൺഗ്രസ്സ് ഇത് വരെ ഈ വിഷയത്തിൽ വാ തുറന്നിട്ടില്ല – സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സനാതന ധർമ്മത്തിൽ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രമാണ് കെ എസ് ചിത്ര ഇന്ന് ഭീകരമായ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. മലയാളത്തിന്റെ വാനമ്പാടിയെ അല്ലെങ്കിൽ ഈ ഇടത്- ജിഹാദി എക്കോ സിസ്റ്റം ആക്രമിക്കാൻ പിന്നെ കാരണമെന്താണ്? വിശ്വാസികളായ ആളുകളോട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഒരു വിളക്ക് വയ്‌ക്കാൻ അവർ അഭ്യർത്ഥിച്ചതിലെ തെറ്റ് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. സുരേന്ദ്രൻ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിൽ പിണറായിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ അവരെ പിടിച്ചകത്തിടുന്ന പൊലീസ് എവിടെയാണിപ്പോൾ? ഈ സൈബർ ആക്രമണം നടത്തുന്ന ആളുകൾക്കെതിരെ കേരള പോലീസ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. കെ എസ് ചിത്രയ്‌ക്ക് എല്ലാ വിധ പിന്തുണയും അറിയിക്കുന്നതായും സുരേന്ദ്രൻ ഫേസ് ബുക്കിൽ പറഞ്ഞു.