കണ്ണൂർ . തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി പിഎഫ്ഐ ഭീകരൻ സവാദ് തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞിരുന്നതായി മൊഴി. കണ്ണൂരിൽ മാത്രം മൂന്നിടങ്ങളിലും ഇയാൾ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ഇതിനായി എല്ലാ സഹായങ്ങളുമായി പിഎഫ്ഐ പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു. വളപട്ടണം മന്നയിൽ അഞ്ച് വർഷവും ഇരിട്ടി വിളക്കോട്ട് രണ്ട് വർഷവും മട്ടന്നൂർ ബേരത്ത് ഒൻപത് മാസവുമാണ് സവാദ് ഒളിവിൽ താമസിച്ചത്.
വിവാഹ ശേഷമാണ് സവാദ് വളപട്ടണത്ത് എത്തുന്നത്. 2016-ൽ ആയിരുന്നു വിവാഹം. പിഎഫ്ഐ ഭീകരരുടെ സഹായത്തോടെ ഒരു പഴക്കടയിലാണ് ആദ്യം സവാദ് ജോലി ചെയ്യുന്നത്. ഒരു വർഷത്തിന് ശേഷം മരപ്പണി പഠിക്കാൻ തുടങ്ങി. പിന്നീട് ഇരിട്ടി വിളക്കോട്ടിലേക്ക് താമസം മാറ്റി. വിവാഹത്തിനടക്കം സവാടിന് സഹായങ്ങൾ ചെയ്തു കൊടുത്തത് പിഎഫ്ഐ പ്രവർത്തകർ ആയിരുന്നു. എന്നാൽ ഷാജഹാൻ എന്ന പേരിൽ ഭാര്യ പിതാവിനെ കബളിപ്പിച്ചായിരുന്നു വിവാഹം.
മട്ടന്നൂർ ബേരത്തേക്ക് സവാദ് കുടുംബവുമായി താമസം മാറുന്നത് കൈവെട്ട് കേസിന്റെ വിധി വന്നതോടെയാണ്. പിന്നീട് ഒന്നും അറിയാത്ത തരത്തിൽ ജോലിക്ക് പോകുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്തു വരുകയായിരുന്നു. വീണ്ടും അടുത്തയിടത്ത് ഒളിജീവിതം നയിക്കാനായി ഈ മാസം പുതിയ വീട്ടിലേക്ക് മാറാൻ ഒരുങ്ങുന്നതിനിടയാണ് എൻ ഐ എ യുടെ പിടിയിലാവുന്നത്.
സിം മാറിയാണ് ബന്ധുക്കളെയും പാർട്ടി പ്രവർത്തകരെയും സവാദ് ബന്ധപ്പെട്ടുകൊണ്ടിരുന്നത്. സവാദിന്റെ ഭാര്യയെയും വിവിധ കാര്യങ്ങൾക്ക് സഹായിച്ചവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
കാസർകോടുള്ള നിർധന കുടുംബത്തിൽ നിന്നാണ് സവാദ് വിവാഹം കഴിക്കുന്നത്. ഒരു പിഎഫ്ഐ നേതാവാണ് ഇതിന് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകിയത്. പാവപെട്ട കുടുംബം ആയതിനാൽ സത്യത്തിൽ ആ കുടുംബത്തെ പി എഫ് ഐ നേതാവ് കബളിപ്പിക്കുകയായിരുന്നു.
ഷാജഹാൻ എന്ന പേരിൽ തന്നെയാണ് വിവാഹം ചെയ്തതെന്നും അനാഥനാണെന്നും സവാദ് പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യുന്ന നിമിഷം വരെ ഭാര്യക്ക് ഇയാളുടെ യഥാർഥ പേരോ കൈവെട്ട് കേസിലെ പ്രതിയാണെന്നോ അറിവുണ്ടായിരുന്നില്ലെന്നതാണ് യാഥാർഥ്യം – പോലീസ് പറയുന്നു. കർണാടക അതിർത്തിയിൽ താമസിച്ചിരുന്ന ഭാര്യക്ക് മലയാളം നന്നായി അറിയാതിരുന്നതും സവാദിന് അനുഗ്രഹമായി.