മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ ഞെട്ടി സിപിഎമ്മും കെഎൽഎഫ് സംഘാടക സമിതിയും. അതിനിടെ എംടി വിമർശിക്കുകയായിരുന്നില്ല മറിച്ച് യഥാർത്ഥ്യം ആണ് പറഞ്ഞതെന്ന ചർച്ചയും സോഷ്യൽ മീഡിയയിലുണ്ട്. എൻ ഇ സുധീറാണ് എംടിയുടേത് യാഥാർത്ഥ്യം പറച്ചിലാണെന്ന് വിശദീകരിക്കുന്നത്.
പ്രതിരോധത്തിനൊരുങ്ങുകയാണ് ഇടത് ക്യാമ്പ്. എം ടിയുടെ വിമർശനം മുഖ്യമന്ത്രിയെയും സർക്കാരിനെയും ഉദ്ദേശിച്ചല്ലെന്നാണ് പാർട്ടി മുഖപത്രം ദേശാഭിമാനി വിശദീകരിച്ചിരുന്നു. വിവാദ പ്രസംഗം സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയെയൊ ഉദ്ദേശിച്ച് അല്ലെന്ന് എം ടി അറിയിച്ചെന്നാണ് ദേശാഭിമാനി പത്രം വിശദീകരിക്കുന്നത്. വിവാദത്തിൽ അടിസ്ഥാനമില്ലെന്നും എം ടി അറിയിച്ചതായി ദേശാഭിമാനി വിശദീകരിക്കുന്നു. അതിനിടെയാണ് വിമർശനമായിരുന്നില്ല മറിച്ച് യാഥാർത്ഥ്യമാണ് പറഞ്ഞതെന്ന് എൻ ഇ സുധീർ പറയുന്നത്.
എൻഇ സുധീറിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
ഇന്നലെ വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ KLF ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു. എംടി എന്നോട് പറഞ്ഞത് ഇതാണ്. ‘ഞാൻ വിമർശിക്കുകയായിരുന്നില്ല . ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്.’ തന്റെ കാലത്തെ രാഷ്ട്രീയയാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു. എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.
കഴിഞ്ഞ ദിവസം സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദിൽ പിണറായി വിജയൻ ഇരിക്കെയാണ് എം ടി വാസുദേവൻ നായർ രൂക്ഷമായ രാഷ്ട്രീയ വിമർശനം നടത്തിയത്. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാർഗമായി മാറിയെന്നും എം ടി തുറന്നടിച്ചു. ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിലായിരുന്നു എം ടിയുടെ വിമർശനം.
അതിനിടെ അധികാരികളുടെ മുഖത്ത് നോക്കി ധീരമായി പ്രതികരിക്കുന്ന ആളാണ് എം ടിയെന്ന് നടൻ ഹരീഷ് പേരടി പറഞ്ഞു. ഒരായിരം അടിമത്തത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽ നിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം ടിയെന്നും അദ്ദേഹം പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സർക്കാരിനെ എംടി വിമർശിച്ചതിനു പിന്നാലെയാണ് നടൻ ഹരീഷ് പേരടി പ്രശംസിച്ചിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ചുള്ളിക്കാടന്മാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളെ പ്രീതിപ്പെടുത്തുമ്പോൾ എം ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു…ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം ടി…എം ടി ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്‌ക്കാരമെന്നായിരുന്നു ഹരീഷ് പേരടിയുടെ പ്രശംസ. ജോയ് മാത്യുവും എംടിയെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്.