ന്യൂഡൽഹി . രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി ഡൽഹി പോലീസിലെ വനിതകളാവും മാർച്ച് ചെയ്യുക. ചരിത്രത്തിലാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിലെ മാർച്ചിംഗ് പരേഡിൽ വനിതാ ഉദ്യോഗസ്ഥർ മാത്രം പങ്കെടുക്കുന്നത്. വനിതാ ഐപിഎസ് ഓഫീസർ ശ്വേത കെ സുഗതനാകും 194 വനിതാ ഹെഡ് കോൺസ്റ്റബിൾമാരും കോൺസ്റ്റബിൾമാരും ഉൾപ്പെടുന്ന സംഘത്തെ നയിക്കുന്നത്.
പരേഡിൽ പങ്കെടുക്കുന്ന 80 ശതമാനം പേരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകും. പോലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനായി എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് ഇതിനായി ചുമതല പ്പെടുത്തുന്നതെന്നു ഡൽഹി പോലീസ് അറിയിച്ചു. കർത്ത്യപഥത്തിൽ ഇതിനായുള്ള പരിശീലന നടപടികൾ നടക്കുകയാണ്.
‘സേനയുടെ സായുധ വിഭാഗത്തിൽ നിന്നാണ് മാർച്ചിംഗ് സംഘത്തെ തിരഞ്ഞെടുത്തത്, അവരിൽ ഭൂരിഭാഗവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അവർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ പ്രതിനിധീകരിക്കുമെന്നു. ഇത്തവണ പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും തുടക്കകാരണെന്നും എല്ലാവരും വളരെ ആവേശത്തിലാണെന്നും’ സ്പെഷ്യൽ കമ്മീഷണർ റോബിൻ ഹിബു പറഞ്ഞു.
‘135 വനിതാ ഹെഡ് കോൺസ്റ്റബിൾമാരും കോൺസ്റ്റബിൾമാരും ഉൾപ്പെടുന്ന സംഘം പോലീസ് ഗാനവും അവതരിപ്പിക്കും. കോൺസ്റ്റബിൾ റുയാൻഗുനുവോ കെൻസാകും ബാൻഡിനെ നയിക്കുക. കഴിഞ്ഞ വർഷവും വനിതകളാണ് ബാൻഡ് അവതരിപ്പിച്ചതെങ്കിലും പുരുഷ കോൺസ്റ്റബിളായിരുന്നു നയിച്ചിരുന്നത്. ഇത്തവണത്തെ റിപ്പബ്ലിക് ദിനം ഇരട്ടി ആവേശം പകരുന്നതായിരിക്കും. പരേഡ് ഏവരെയും ആകർഷിക്കും’ – റോബിൻ ഹിബു പറഞ്ഞു.