ലൈഫ് മിഷൻ കേസ് പ്രതി എം ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ രോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. നട്ടെല്ല് സ്വയം പൊടിഞ്ഞ് പോകുന്ന അസുഖമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുമൂലം സുഷുമ്‌നാ നാഡിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയാണെന്നും കഴുത്തും നടുവും രോഗ ബാധിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുച്ചേരി ജിപ്‌മെറിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറുകയും ചെയ്തു.
മെഡിക്കല്‍ റിപ്പോര്‍ട്ട് അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ജിപ്‌മെറിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയിരിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് എം ശിവശങ്കര്‍. ആവശ്യമായി വന്നാല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ലൈഫ് മിഷന്‍ കേസില്‍ സ്ഥിര ജാമ്യത്തിനുള്ള അപേക്ഷയും കോടതി അടുത്ത ആഴ്ച പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് റിസര്‍ച്ചി (ജിപ്‌മെര്‍)ലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തിയത്.
ശിവശങ്കറിന് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തും നടുവും വളയ്ക്കരുത്, തെന്നിയും അല്ലാതെയുമുള്ള വീഴ്ചകള്‍ സംഭവിക്കരുത്, ഭാരം എടുക്കാനോ, ഏറെ നേരം നില്‍ക്കാനോ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടാൻ ജഡ്ജിമാരായ എം.എ. സുന്ദരേഷ്, എസ്.വി.എൻ ഭാട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചത്. സ്ഥിരം ജാമ്യത്തിനായി ശിവശങ്കർ നൽകിയ അപേക്ഷയിൽ അടുത്തയാഴ്ച അന്തിമ വാദം ആരംഭിക്കും. അതുവരെയാണ് ഇടക്കാല ജാമ്യം നീട്ടിയിരിക്കുന്നത്. ചികിത്സയ്ക്കായാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ഇടക്കാല ജാമ്യം നീട്ടണമെങ്കിൽ വിശ്വാസ യോഗ്യമായ സ്ഥാപനങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് അനിവാര്യമാണെന്നും ആണ് ഇ.ഡി. സുപ്രീം കോടതിയിൽ വാദിച്ചത് .
നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും, ചികിത്സയ്ക്കുമായി ശിവശങ്കറിന് സുപ്രീം കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നിലവിൽ ശിവശങ്കറിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അതിനാൽ കീഴടങ്ങാൻ നിർദേശിക്കണമെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തെളിയിക്കാൻ വിശ്വാസയോഗ്യമായ ആശുപത്രികളിൽ പരിശാധനയ്ക്ക് വിധേയമാകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
ഇതുപ്രകാരം മധുരയിലെ എയിംസിൽ പരിശോധനയ്ക്ക് വിധേയനാകണം എന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. എന്നാൽ മധുര എയിംസ് കടലാസിൽ മാത്രം ഒതുങ്ങുന്ന ആശുപത്രിയാണെന്നും അവിടെ പരിശോധന സാധ്യമല്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതോടെ പുതുച്ചേരിയിലെ ജിപ്‌മെറിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകണം എന്ന ഇ.ഡി. യുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
കേസിൽ ആറ് മാസമായി ജയിലിൽ കഴിയുകയായിരുന്ന ശിവശങ്കറിന് കഴിഞ്ഞ ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ചത്. ചികിത്സയ്ക്ക് വേണ്ടി സുപ്രീം കോടതിയാണ് ശിവശങ്കറിന് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചത്.നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ലൈഫ് മിഷൻ കേസിൽ ഫെബ്രുവരി പതിനാലിനാണ് എം ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. ജാമ്യം അനുവദിക്കുന്നത് ഏത് വിധേനെയും തടയാനായിരുന്നു എൻഫോഴ്സ്മെന്റ് നീക്കം.
ചികിത്സ നടത്താൻ ജാമ്യം വേണമെന്ന് കോടതിയിൽ ശിവശങ്കർ വാദിച്ചപ്പോൾ, ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു. ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വാദമാണ് ഇഡി കോടതിയിൽ ഉയർത്തിയത്. തുടർന്ന് സാക്ഷികളെ കാണുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന കർശന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.