കണ്ണൂര്‍ . നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ റോയല്‍ ട്രാവന്‍കൂര്‍ കമ്പനി ചെയര്‍മാനും എം ഡിയുമായ രാഹുല്‍ ചക്രപാണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. റോയല്‍ ട്രാവന്‍കൂര്‍ ഫെഡറേഷന്റെ ചെട്ടിപീടികയിലുള്ള ഓഫീസില്‍ വെള്ളിയാ ഴ്ച്ചവൈകീട്ടോടെയായിരുന്നു ടൗണ്‍പോലീസ് രാഹുല്‍ ചക്രപാണിയെ കസ്റ്റഡിയിലെടുക്കുന്നത്.
രാഹുല്‍ ചക്രപാണി കണ്ണൂരിലെ ഓഫീസിലുണ്ടെന്ന വിവരം അറിഞ്ഞ് എത്തിയ നിക്ഷേപകര്‍ ഓഫീസ് വളയുകയും തങ്ങളുടെ നിക്ഷേപം
ഉടൻ തരണമെന്ന ആവശ്യപ്പെടുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ ടൗണ്‍ പോലീസ് നിക്ഷേപകരുമായും രാഹുല്‍ ചക്രപാണിയുമായി സംസാരിച്ചെങ്കിലും നിക്ഷേപകരുടെ ആശങ്കക്ക് പരിഹാരം കാണാതായതോടെയാണ് സംഘർഷാവസ്ഥ ഉണ്ടാവുന്ന സാഹചര്യത്തിൽ രാഹുലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സാധാരണക്കാരില്‍ നിന്നും ദിനം നിക്ഷേപമായും മറ്റു നിക്ഷേപമായുമൊക്കെ കോടികളുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്. നിക്ഷേപകര്‍ പണം തിരിച്ചെടുക്കാന്‍ എത്തുമ്പോൾ പല തവണ അവധി പറഞ്ഞ് നിക്ഷേപ സ്ഥാപനത്തിലെ ജീവനക്കാര്‍ ഒഴിവാക്കുകയാണ് ഉണ്ടാവുന്നത്.
പണം നിഷേപിച്ച കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് നിക്ഷേപകർക്ക് പണം ലഭിക്കാറുണ്ട്. കോടികളാണ് റോയൽ ട്രാവൻകൂർ നിക്ഷേപകർക്ക് തിരിച്ചു നൽകാനുള്ളത്. ഇവരിൽ ചിലർ പൊലിസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇടപെട്ട പൊലിസിനോട് സമയബന്ധിതമായി പണം തിരിച്ചു നൽകുമെന്ന് മാനേജ്മെന്റ് ഉറപ്പു നൽകിയിരുന്നുവെങ്കിലും വാഗ്ദ്ധാനം പാലിക്കാൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് സ്ഥാപന മേധാവിയായ രാഹുൽ ചക്രപാണിയെ കണ്ണൂർ ടൗൺ സി.ഐ ബിനു മോഹന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
നിക്ഷേപകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്നും എട്ട് കോടിയോളം രൂപ പിരിച്ചെടുക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും അവ ലഭിക്കുന്ന മുറക്ക് പണം നല്‍കാന്‍ സാധിക്കുമെന്നും കഴിഞ്ഞ ദിവസം 50,000 രൂപയിലധികം രൂപ ഇടപാടുകാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് രാഹുല്‍ ചക്രപാണി പോലീസിനോട് പറഞ്ഞിരിക്കുന്നത്. അതേസമയം, നിക്ഷേപകരുടെ പരാതിയിൽ രാഹുൽ ചക്രപാണിയെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.
റോയൽ ട്രാവൻകൂറിന്റെ പേരിൽ നിക്ഷേപങ്ങൾ വാങ്ങി രാഹുൽ ചക്രപാണി മെഡിസിറ്റി ഇന്റർ നാഷണൽ അക്കാദമിയും, ചില സാമ്പത്തിക സ്വകാര്യ ബാങ്കിങ് സ്ഥാപങ്ങൾ തുടങ്ങിയതായും മറ്റു പല ബിസിനസുകൾക്കായി പണം മാറ്റിയതായും നിക്ഷേപകർ ആരോപണം ഉന്നയിക്കുന്നുണ്ട്. അഞ്ചു വർഷം മുൻപ് കർഷകരുടെ ക്ഷേമത്തിനും വികസനത്തിനുമായി തുടങ്ങിയ റോയൽ ട്രാവൻകൂറിന് കേരളം, കർണാടക തമിഴ് നാട് തുടങ്ങി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ബ്രാഞ്ചുകളുണ്ട്.
എന്നാൽ എറണാകുളം ജില്ലയിലെ പറവൂർ, കണ്ണൂരിലെ തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിക്ഷേപതുക തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകരുടെ പ്രതിഷേധം ഇതിനു മുൻപ് നടന്നിരുന്നു. ഇതേ തുടർന്ന് പല ശാഖകളും അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയാണ് ഉണ്ടായത്. കോടികൾ നിക്ഷേപം സ്വീകരിച്ച റോയൽ ട്രാവൻകൂർ കമ്പിനി മാനേജ്മെന്റ് പറഞ്ഞ അവധിക്ക് പണം തിരിച്ചു. കൊടുക്കാത്തതാണ് നിക്ഷേപകരുടെ പ്രതിഷേധത്തിന് കാരണമാകുന്നത്.