ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിക്കിടെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ നേരിട്ട് കൈകാര്യം ചെയ്ത് അവതാരക. ആള്‍ക്കൂട്ടത്തിനിടെ അവതാരകയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ അവതാരക പ്രതികരിക്കുകയായിരുന്നു.
വി ജെ ഐശ്വര്യ രഘുപതിയുടെതാണ് ഈ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ധനുഷും ക്യാപ്റ്റന്‍ മില്ലറിന്റെ മൊത്തം ടീമും പങ്കെടുത്ത പരിപാടിക്കിടയിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ തന്നെ നിന്ന് തന്നെ ഉപദ്രവിച്ചവനെ പിടിച്ച് അവതാരക തല്ലുകയായിരുന്നു.
ഉപദ്രവിച്ച ആളുടെ മുഖത്ത് അടിക്കുന്നതിന് മുമ്പ് അയാളോട് തന്റെ കാല്‍ പിടിച്ച് മാപ്പ് പറയണമെന്നും അവതാരക ആവശ്യപ്പെടുന്നുണ്ട്. സംഭവത്തെ കുറിച്ച് അവതാരക ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പും പങ്കുവച്ചു. തന്റെ മേല്‍ കൈവച്ചിട്ട് ഒരു കൂസലില്ലാതെ കടന്നുകളയാന്‍ ശ്രമിച്ചത് തനിക്ക് അംഗീകരിക്കാനായില്ല, അതാണ് അയാളെ പിടിച്ചുവച്ച് തല്ലിയത് – അവതാരക പറഞ്ഞു.
‘ഒരാള്‍ എന്നെ ശല്യപ്പെടുത്തി. ഞാന്‍ ഉടനെ തന്നെ അവനെ നേരിടുകയാണ് ഉണ്ടായത്. അടി കൊടുത്ത് തീരും വരെ അവനെ പോകാന്‍ ഞാന്‍ അനുവദിച്ചില്ല. അവന്‍ ഓടി രക്ഷപെടാന്‍ പാടുപെട്ടു. പക്ഷേ ഞാന്‍ അവന്റെ പിന്നാലെ പോയി പിടിച്ചു നിര്‍ത്തി. ഒരു സ്ത്രീയുടെ ശരീരഭാഗത്ത് കൈവച്ചിട്ട് കൂസലില്ലാതെ കടന്നുകളയുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അവന് നേരെ ഒച്ചവയ്ക്കുകയും അവനെ അടിക്കുകയും ഉണ്ടായി. എനിക്ക് ചുറ്റുമുണ്ടായിരുന്നത് വളരെ നല്ല ആളുകളായിരുന്നു, ലോകത്തില്‍ ദയയും ബഹുമാനവുമുള്ള ധാരാളം മനുഷ്യര്‍ അവശേഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ ഒരു ചെറിയ ശതമാനം രാക്ഷസന്മാര്‍ ഉള്ള ലോകത്ത് ജീവിക്കാന്‍ തന്നെ ഭയം തോന്നുന്നു’ അവതാരക ഇൻസ്റ്റയിൽ കുറിച്ചു.