തൃശ്ശൂര്‍ . നവകേരള സദസിന്റെ നൂറു കണക്കിന് ബോർഡുകൾ നില നിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനായി ബിജെപി പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ ഇടപെട്ട് അഴിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഫ്ലക്സുകൾ തിരിച്ചു കെട്ടി.
തിങ്കളാഴ്ച ഉച്ചക്കായിരുന്നു സംഭവം നടക്കുന്നത്. തെക്കേ ഗോപുര നടയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളാണ് കോര്‍പ്പറേഷന്‍ വാഹനത്തിലെത്തി ഉദ്യോഗസ്ഥര്‍ അഴിപ്പിക്കുന്നത്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി ബിജെപി ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി ബോര്‍ഡ് അഴിക്കുന്നത് തടയുകയായിരുന്നു. വാഹനത്തില്‍ കയറ്റിയ ഫ്ലക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടണമെന്ന് ആവശ്യപ്പെ റ്റായിരുന്നു ബി ജെ പി പ്രവർത്തകരുടെ പ്രതിഷേധം.
നവകേരള സദസ്സിന്‍റെ മുഖ്യമന്ത്രിയുടെ ബോര്‍ഡും കഴിഞ്ഞ ദിവസം നടന്ന ഐഎന്‍ടിയുസി സംസ്ഥാന സമ്മേള ബോര്‍ഡും നഗരത്തിൽ തന്നെ ഉള്ളപ്പോഴാണ് ഇതൊന്നും അഴിപ്പിക്കാൻ നോക്കാതെ പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഫ്ളക്സുകൾ അഴിപ്പിച്ചത്. ഇത് രാഷ്ട്രീയമാണന്നും അത് അനുവദിക്കില്ലെന്നും ബിജെപി നിലപാടെടുക്കുകയായിരുന്നു. പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഗേറ്റിന് മുന്നില്‍ ഫ്ളക്സ് കെട്ടുകയും ഉണ്ടായി. തുടർന്ന് ഉദ്യോഗസ്ഥര്‍ തന്നെ അഴിച്ചു മാറ്റിയ ഫ്ളക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടുകയാണ് ഉണ്ടായത്.