രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ ഭാരത് അരി ഉടൻ വിപണയിൽ എത്തിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. അരി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് ഇത് കൊണ്ട് ലക്‌ഷ്യം വെക്കുന്നത്. ഫുഡ് കോര്‍പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) വഴി സംഭരിക്കുന്ന അരി ഭാരത് അരി എന്ന ബ്രാന്റിങ് നൽകി സർക്കാർ വിപണിയിൽ കൊണ്ട് വരും. 25 രൂപയ്ക്കോ 29 രൂപയ്ക്കോ അരി ജനങ്ങളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ഓപ്പൺ മാർക്കറ്റ് സെയിൽസ് പദ്ധതി വഴി നിലവിൽ നൽകുന്ന അതേ തുകക്ക് അരി നൽകണോ അതിലും കുറച്ച് ലഭ്യമാക്കണോ എന്നതിനെ പറ്റി സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുകയാണ്. നിലവില്‍ ഭാരത് ആട്ട കിലോ 27.50 രൂപക്കും ഭാരത് പരിപ്പ് 60 രൂപക്കും കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തു വരുന്നുണ്ട്. ഇതേ മാതൃക തന്നെ ഭാരത് അരിയുടെ കാര്യത്തിലും ഉണ്ടാവും.
നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകള്‍ വഴി അരി വിതരണം നടത്താനുദ്ദേശിക്കുന്നത്. പ്രയോജനകരമാകുന്ന രീതിയില്‍ അരിയും ആട്ടയും പരിപ്പുമെല്ലാം ലഭ്യമാക്കാൻ കഴിയുമോയെന്നത് മാത്രമാണ് ആശയകുഴപ്പമായിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങള്‍ മുഖ്യ പ്രചാരണ വിഷയമാക്കാൻ പ്രതിപക്ഷം നീങ്ങുമ്പോൾ അതിനെ മറികടക്കാനുള്ള വഴി കൂടെയാണ് ഭാരത് അരി പ്രഖ്യാപനത്തിലൂടെ കേന്ദ്രം ആലോചിക്കുന്നത്.