താൻ മന്ത്രിയായാൽ കെഎസ്ആർടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ. ഗതാഗത വകുപ്പ് തന്നെയാകും ലഭിക്കുകയെന്നാണ് കരുതുന്നത്. കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ട്. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. എല്ലാവരും സഹകരിച്ചാൽ കെഎസ്ആർടിസിയെ വിജയിപ്പിക്കാം. ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കെഎസ്ആർടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. തുടർച്ച ഉണ്ടാകണം. കോർപറേഷനെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ല. എന്നാൽ തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ല – ഗണേഷ് കുമാർ പറഞ്ഞു.
മന്ത്രിയായി ചുമതലയേൽക്കുമ്പോൾ സിനിമാ താരം എന്ന നിലയിൽ സിനിമയുടെ വകുപ്പ് കൂടി കിട്ടിയാൽ സന്തോഷമാണ്. എന്നാൽ സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് പാർട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടില്ല. കേരളത്തിലെ സിനിമ മേഖലക്കും തിയേറ്ററുകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് മുൻപ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴായിരുന്നു – ഗണേഷ് പറഞ്ഞു.
എന്തിനെയും എതിർക്കുക പ്രതിപക്ഷത്തിന്റെ ജോലിയെന്ന് ചിലർ ധരിച്ചു വച്ചിരിക്കുന്നുവെന്ന് ഗണേഷ് കുമാർ പ്രതിപക്ഷത്തിനൊരു കുത്ത് കുത്തി. പ്രതിപക്ഷം ഉയർത്തുന്ന പല കാര്യങ്ങളും ആരോപണങ്ങൾ മാത്രവായി അവസാനിക്കുന്നു. കഴമ്പുള്ള കാര്യങ്ങളൊന്നും പ്രതിപക്ഷത്തിൽ നിന്നുണ്ടാകുന്നില്ല. സഹകരിക്കേണ്ടിടത്ത് പ്രതിപക്ഷം സഹകരിക്കണം. ഇപ്പോഴത്തെ സമരങ്ങൾ എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം നവകേരള സദസിനെതിരായ സമരങ്ങൾ എന്തിനെന്ന് വ്യക്തമല്ലെന്നും പറയുകയുണ്ടായി.
സംസ്ഥാന മന്ത്രിസഭയിലേക്ക് കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭ പുനഃസംഘടന ഉണ്ടാവുന്നത്. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഗണേഷിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനവും ഇന്നുണ്ടാകും.