സഹകരണ ബാങ്ക് തട്ടിപ്പുകള്‍ തീര്‍ത്ത പ്രതിസന്ധിയിൽ നിന്നും മുഖം രക്ഷിക്കാൻ ചോദ്യാവലിയുമായി രംഗത്തിറങ്ങി സിപിഎം. സഹകരണ ബാങ്കുകളിലെ വായ്പയുടെ കണക്കുകള്‍ വെളിപ്പെടുത്താന്‍ പാര്‍ട്ടി അംഗങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ് സി പി എം സംസ്ഥാന കമ്മിറ്റി. സഹകരണ മേഖലയിലെ അഴിമതികളില്‍ നിന്ന് പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള തന്ത്രപ്പാടിനിടെയാണിത്.
ഓരോ സിപിഎം അംഗത്തിനും ബന്ധുക്കള്‍ക്കും ഏതൊക്കെ ബാങ്കുകളിലാണ് വായ്പ ഉള്ളതെന്നും, വായ്പ തുക എത്രയാണ്, നിലവില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ, വായ്പ എങ്ങനെ തിരിച്ചടയ്ക്കും തുടങ്ങി രണ്ട് പേജുകളുള്ള ചോദ്യാവലിയാണ് ഇതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. സിപിഎം അംഗത്തിന്റെ അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ എത്ര വായ്പ എടുത്തു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണം. ബന്ധുക്കളുടെ വിവരങ്ങള്‍ പ്രത്യേകം നല്‍കണം.
സഹകരണ ബാങ്കുകളിലെ വായ്പകളിൽ സിംഹ ഭാഗവും എടുത്തിട്ടുള്ളത് സി പി എം അംഗങ്ങളും അനുഭാവികളും ബന്ധുക്കളുമാണെന്ന ആരോപണം നില നിൽക്കുമ്പോഴാണ് ഈ സി പി എം നീക്കം. രണ്ട് പേജുള്ള ചോദ്യാവലി ഉടന്‍ പൂരിപ്പിച്ച് ജില്ലാ കമ്മിറ്റിക്ക് കൈമാറാനാണ് സംസ്ഥാന കമ്മിറ്റി നിർദേശിച്ചിട്ടുള്ളത്.
ബന്ധുക്കള്‍ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ, തിരിച്ചടയ്ക്കാനുള്ള വരുമാനം, ബാങ്കിന് ഈട് നല്‍കിയ വസ്തു തുടങ്ങിയ വിവരങ്ങളും നൽകാനും പറഞ്ഞിട്ടുണ്ട്. 2019ലെ പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് സഹകരണ ബാങ്കുകളില്‍ ഭരണസമിതി അംഗങ്ങളാകുന്ന പാര്‍ട്ടി അംഗങ്ങളും കുടുംബവും ബന്ധുക്കളും ആ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുത് എന്നത് നില നിൽക്കുമ്പോഴാണ് പാർട്ടി അംഗങ്ങളോട് എടുത്ത വായ്പകളുടെ കണക്കും ചോദിച്ച് സി പി എം രംഗത്തിറങ്ങിയിരിക്കുന്നത്.