അറബിക്കടലിൽ ഇന്ത്യയുടെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദികളുടെ ആക്രമണങ്ങൾ തടയാനുംനിരീക്ഷണത്തിനുമായി നാവികസേന പി – 8 ഐ ലോംഗ് റേഞ്ച് പട്രോളിംഗ് വിമാനവും പ്രതിരോധ പ്രവർത്തനങ്ങൾക്കായി മേഖലയിൽ യുദ്ധക്കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയേയും വിന്യസിച്ചു.
ഇസ്രായേൽ – ഹമാസ് സംഘർഷത്തിനിടയിൽ ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ വിവിധ വാണിജ്യ കപ്പലുകൾ ലക്ഷ്യമിടുന്നുവെന്ന ആശങ്കകൾ പരന്നിരുന്നു. അതിനിടയിലാണ് ലൈബീരിയയുടെ പതാകയുള്ള എംവി ചെം പ്ലൂട്ടോയ്ക്ക് നേരെ ശനിയാഴ്ച ഡ്രോൺ ആക്രമണം നടക്കുന്നത്.
തിങ്കളാഴ്ച മുംബൈ തുറമുഖത്ത് എത്തിയ വാണിജ്യക്കപ്പൽ എംവി ചെം പ്ലൂട്ടോയിൽ വിശദമായ പരിശോധന നടത്തി ഇന്ത്യൻ നാവികസേനയുടെ സ്ഫോടകവസ്തു നിർമാർജന സംഘം. ന്യൂ മംഗലാപുരം തുറമുഖത്തിലേക്കുള്ള യാത്രാ മധ്യേ അറബിക്കടലിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുവച്ചാണ് കപ്പലിനു നേരേ ഡ്രോൺ ആക്രമണം ഉണ്ടാവുന്നത്.
ലൈബീരിയൻ പതാക ഘടിപ്പിച്ച കപ്പലിൽ 21 ഇന്ത്യക്കാരും ഒരു വിയറ്റ്നാം സ്വദേശിയുമുൾപ്പെടെയലുള്ള ജീവനക്കാരാണുള്ളത്. ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് മുംബൈയ്ക്ക് പുറത്ത് കപ്പൽ നങ്കൂരമിട്ടത്. കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ നങ്കൂരമിട്ട സാഹചര്യത്തിൽ പ്രാഥമിക വിലയിരുത്തൽ നടത്താൻ ഇന്ത്യൻ നാവികസേനയുടെ സ്ഫോടകവസ്തു നിർമാർജന സംഘം കപ്പൽ പരിശോധിക്കുകയുണ്ടായി. ആക്രമണത്തിൻ്റെ രൂപവും സ്വഭാവവും കപ്പലിൽ കണ്ടെത്തിയ അവശിഷ്ടങ്ങളും ഡ്രോൺ ആക്രമണത്തി ലേക്ക് വിരൽ ചൂണ്ടുന്നതായി നാവികസേന സ്ഥിരീകരിച്ചിട്ടുണ്ട്.
കപ്പലിനു നേരെ ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ ഇനവും അളവും കണക്കാക്കാൻ ഫോറൻസിക് പരിശോധന അത് സംബന്ധിച്ചുള്ള വിശകലനവും ആവശ്യമാണെന്നും നാവികസേന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പറഞ്ഞു. ഇറാനിൽ നിന്ന് വിക്ഷേപിച്ചുവെന്ന് കരുതപ്പെടുന്ന ഡ്രോൺ എംവി ചെം പ്ലൂട്ടോയിൽ പതിച്ചതായി സൈനിക ഭക്താവ് ഞായറാഴ്ച വ്യക്തമാക്കി. സ്‌ഫോടക വസ്തു സംഘം കപ്പൽ ആക്രമണത്തെ സംബന്ധിച്ച വിശകലനം പൂർത്തിയാക്കിയതിനെ തുടർന്ന് വിവിധ ഏജൻസികളുടെ സംയുക്ത അന്വേഷണം ആരംഭിച്ചതായി ഇന്ത്യൻ നേവി വക്താവ് അറിയിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ അൽ ജുബൈൽ തുറമുഖത്ത് നിന്ന് ന്യൂമംഗളൂരു തുറമുഖത്തേക്ക് അസംസ്‌കൃത എണ്ണയുമായി പോയ എംവി ചെം പ്ലൂട്ടോ ശനിയാഴ്ച പോർബന്തറിൽ നിന്ന് 217 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണത്തിന് ഇരയാവുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. 25 ഇന്ത്യൻ ജീവനക്കാരുമായി പോവുകയായി രുന്ന ഗാബോൺ പതാകയുള്ള വാണിജ്യ ക്രൂഡ് ഓയിൽ ടാങ്കറും തെക്കൻ ചെങ്കടലിൽ ശനിയാഴ്ച ഡ്രോൺ ആക്രമണത്തിന് വിധേയമായിരുന്നു. ഈ സംഭവത്തിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരും യുഎസ് സൈന്യവും അറിയിച്ചിട്ടുണ്ട്.
അറബിക്കടലിൽ സമീപകാലത്ത് നടന്ന നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ സാന്നിദ്ധ്യം നിലനിർത്താൻ ഇന്ത്യൻ നാവികസേന വിവിധ മേഖലകളിൽ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയെ വിന്യസിച്ചിരിക്കുന്നത്. ഒപ്പം ദീർഘദൂര സമുദ്ര നിരീക്ഷണ P8I വിമാനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡുമായും അതുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുമായും ഏകോപിപ്പിച്ച് പടിഞ്ഞാറൻ നേവൽ കമാൻഡിൻ്റെ മാരിടൈം ഓപ്പറേഷൻസ് സെൻ്റർസ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണ്.