മുംബൈ . അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലേയും രത്നഗിരിയിലേയും സ്വത്തുക്കൾ ലേലം ചെയ്യും. ജനുവരി അഞ്ചിനായിരിക്കും ലേലം നടക്കുക. ദാവൂദിന്റെ നാല് വസ്തുക്കളാണ് ലേലം ചെയ്യുക. ബംഗ്ലാവും രത്നഗിരിയിലെ മാമ്പഴത്തോട്ടവും ലേലം ചെയ്യുന്ന വസ്തുക്കളിൽ ഉൾപ്പെടുന്നുണ്ട്.
ദാവൂദിന്റെ ഉടമസ്ഥതയിലുള്ള നിരവധി വസ്തുക്കൾ ഇതിന് മുമ്പും കേന്ദ്രസർക്കാർ ലേലം ചെയ്തിട്ടുണ്ട്. ദാവൂദിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് 4.53 കോടിക്ക് ലേലം ചെയ്തിരുന്നു. 3.53 കോടി മൂല്യം വരുന്ന ആറ് ഫ്ലാറ്റുകൾ 3.52 കോടിയുടെ ഗസ്റ്റ്ഹൗസ് എന്നിവയും ലേലം ചെയ്തിട്ടുണ്ട്.
രത്നഗിരിയിലെ ദാവൂദിന്റെ വസ്തുക്കൾ ഇതിന് മുമ്പും ലേലം ചെയ്തിട്ടുണ്ട്. ഡിസംബറിൽ 1.10 കോടി മൂല്യം വരുന്ന ലോട്ടെ ഗ്രാമത്തിലെ ദാവൂദിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കളാണ് ലേലം ചെയ്തത്. 2019ൽ 600 സ്വകയർ ഫീറ്റ് വലിപ്പമുള്ള ഫ്ലാറ്റ് 1.80 കോടി രൂപക്ക് ലേലം ചെയ്യുകയുണ്ടായി.
1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന് പാകിസ്താനിലെ കറാച്ചിയിൽ വെച്ച് വിഷബാധയേറ്റതായി റിപ്പോർറ്റുകൾ വന്നിരുന്നു. വിഷം ഉള്ളിൽചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാവൂദിന്‍റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോർട്ടുകൾ ആയിരുന്നു പുറത്ത് വന്നിരുന്നത്.