തിരുവനന്തപുരം . തലസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാർ തടഞ്ഞു ആക്രമണം നടത്തിയ സംഭവത്തിൽ രാജ് ഭവന്‍ സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടുമെന്ന് വിവരം. പ്രതിഷേധക്കാര്‍ കാറിന് മേല്‍ ചാടി വീണത് ഗുരുതര സുരക്ഷ വീഴ്ചഉണ്ടാക്കിയെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. പ്രതിഷേധത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തന്നെ കായികമായി കൈയ്യേറ്റം ചെയ്യാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. തിങ്കളാഴ്ച വൈകിട്ട് രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
പാളയത്ത് ഗവര്‍ണറുടെ വാഹനത്തില്‍ SFI ക്കാർ അടിസിച്ചും ഇടിച്ചതും ആണ് പ്രതിഷേധിച്ചത്. പിന്നാലെ പേട്ട പള്ളിമുക്കില്‍ വച്ച് ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി പൊലീസുകാരോട് അടക്കം ദേഷ്യപ്പെട്ടു. നഗരത്തിലെ പാളയം, ജനറൽ ഹോസ്പിറ്റൽ, പേട്ട എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നതെന്ന് ഗവർണർ വിമർശിച്ചു. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണെന്ന് പറഞ്ഞ അദ്ദേഹം എസ്എഫ്ഐ പ്രവർത്തകരെ ബ്ലഡി ക്രിമിനൽസ് എന്നും വിളിക്കുകയുണ്ടായി.
ക്രിമിനലുകൾ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചുവെന്നും നാലുവർഷം മുമ്പ് കണ്ണൂരിൽ വച്ചും ആക്രമിക്കാൻ ശ്രമം നടന്നുവെന്നും ഗവർണർ ആരോപിച്ചു. ഗുണ്ടകൾ തിരുവനന്തപുരം നഗരം ഭരിക്കാൻ ശ്രമിക്കുകയാണ്. സമ്മർദ്ദത്തിന് വഴങ്ങാത്തത് കൊണ്ട് തനിക്കെതിരെ ഭീഷണിയാണോ? പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇങ്ങനെ വരാനാകുമോ? തലസ്ഥാനത്ത് ഗുണ്ടാ ഭരണമാണെന്ന് വിമർശിച്ച ഗവർണർ, ഇതാണോ തനിക്കുള്ള സുരക്ഷയെന്നും ചോദിച്ചു.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ സംഭവത്തില്‍ കടുത്ത നടപടിയുമായി രാജ് ഭവന്‍ നീങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംഭവത്തില്‍ രാജ് ഭവന്‍ സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയേക്കും. കേന്ദ്ര സര്‍ക്കാരും റിപ്പോര്‍ട്ട് ആവശ്യപ്പെടാനാണ് സാധ്യത. അതേസമയം സിറ്റി പൊലീസ് കമ്മീഷണര്‍ ചൊവ്വാഴ്ച എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ അടക്കം ചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കുക. പ്രതിഷേധക്കാര്‍ കാറിന് മേല്‍ ചാടി വീണത് ഗുരുതര സുരക്ഷ വീഴ്ച ഉണ്ടാക്കി. ഇതിനിടെ കരിങ്കൊടി വീശി പ്രതിഷേധിച്ച 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാളയത്ത് പ്രതിഷേധിച്ച ഏഴ് പേരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപത്ത് വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയില്‍ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
സർവകലാശാലകളിലെ ഗവർണറെന്ന നിലയിലുള്ള ചാൻസലറുടെ ഇടപെടലുകളാണ് സംസ്ഥാന സർക്കാരിനെ ചൊടിപ്പിച്ചത്. സംഘപരിവാർവത്കരണം നടത്തിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ഇതിനായി സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി ബന്ധമുള്ളവരെ തിരുകിക്കയറ്റിയെന്നും അവർ ആരോപിക്കുന്നു. ഇനിയും പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് എസ്എഫ്ഐ.
എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചു എന്ന് ഗവർണർ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ തുടർച്ചയായി കരിങ്കൊടി കാണിക്കില്ലെന്ന് വ്യക്തമാണ്. നവകേരള ബസിനെതിരെ കരിങ്കൊടി പ്രതിഷേധ മടക്കം നടത്തിയവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ്, ഗവർണർക്കെതിരായ പ്രതിഷേധത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോ? എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടുണ്ട്.