വയനാട്ടിൽ സുല്‍ത്താന്‍ ബത്തേരിയിലെ വാകേരിയിൽ യുവാവിനെ ആക്രമിച്ച് കൊന്നു ശരീരഭാഗങ്ങൾ ഭക്ഷിച്ച കടുവക്കായി വനം വകുപ്പ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ക്യാമറ ട്രാപ്പുകള്‍ അടക്കം വെച്ചാണ് തിരച്ചില്‍ നടക്കുന്നത്. കടുവയെ തിരിച്ചറിയാനും ഏത് സ്ഥലത്താണ് കടുവയുടെ സാന്നിധ്യമുള്ളതെന്നും കണ്ടെത്താനല്ല നീക്കമാണ് ഇപ്പോൾ നടക്കുനാഹ്.
11 ക്യാമറകളാണ് കടുവയെ പിടികൂടാനായി പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിലെ ദൃശ്യങ്ങളും കാല്‍പ്പാടുകളും അടിസ്ഥാനമാക്കി തിരച്ചില്‍ നടത്താനാണ് ശ്രമം. കടുവയെ പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാർഡന്‍ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇത് വിജയിച്ചില്ലെങ്കില്‍ കടുവയെ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്. പ്രദേശത്ത് വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനാൽ അവർക്ക് സുരക്ഷയൊരുക്കാന്‍ പൊലീസും സ്ഥലത്ത് ഉണ്ട്.
കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ച് മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചിൽ നടത്തുന്നത്. കടുവ അധിക ദൂരം പോയില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. വെറ്ററിനറി സംഘവും കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള സംഘവും പ്രദേശത്ത് ഉണ്ട്.
കടുവയുടെ ആക്രമണത്തിൽ വാകേരി കൂടല്ലൂർ സ്വദേശി പ്രജീഷാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാവിലെ 11 മണിയോടെയാണ് പാടത്ത് പുല്ലരിയാൻ പോയ പ്രജീഷ്, വൈകിയിട്ടും തിരിച്ച് വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രജീഷ് കൊല്ലപ്പെട്ടതിൻറെ ഞെട്ടലിൽ തന്നെയാണ് പ്രദേശവാസികൾ. കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകാനും കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കാനും മേഖലയിലെ വനാതിർത്തിയിൽ ടൈഗർ ഫെൻസിങ് സ്ഥാപിക്കാനും ഇന്നലെ ചേർന്ന യോഗത്തിൽ ധാരണ ഉണ്ടായി. കാട് വെട്ടി തെളിക്കാൻ സ്വകാര്യ വ്യക്തികളായ ഭൂ ഉടമകൾക്ക് നിർദേശം നൽകാനും കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് നോർത്ത് സിസിഎഫിന് കൈമാറാനും തീരുമാനിച്ചിരുന്നു.
കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കണമെന്നതായിരുന്നു ജനങ്ങൾ മുന്നോട്ടു വെച്ചിരുന്ന ആവശ്യം. ഞായറാഴ്ച ഉച്ചയ്ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാർഡന്‍ ഈ ഉത്തരവിറക്കി. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കില്‍ വെടിവച്ചു കൊല്ലാമെന്നാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്.