കരുനാഗപ്പള്ളി . തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പിജി വിദ്യാര്‍ഥിയായിരുന്ന യുവ ഡോക്ടര്‍ എ.ജെ. ഷഹ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഒഴിവാക്കുകയാണ് പോലീസ്. ഷഹ്‌നയുടെ സുഹൃത്ത് കരുനാഗപ്പള്ളി അയണിമേല്‍ക്കുളങ്ങര കോഴിക്കോട് മീന്‍മുക്ക് മദ്രസയ്‌ക്കു സമീപം ഇടയില വീട്ടില്‍ ഡോ. റുവൈസ് (28) മാത്രമാണ് കേസിൽ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
റുവൈസിന്റെ പിതാവ് അബ്ദുള്‍റഷീദിനെ കേസില്‍ രണ്ടാം പ്രതിയാണ് ഷഹ്നയുടെ വീട്ടിലെത്തി മകനോടൊപ്പം സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട ഗവ കോൺട്രാക്ടർ കൂടിയായ ഇയാളുടെ രക്ഷക്കായി പ്രമുഖ സി പി എം നേതാക്കൾ ഇടപെട്ടതായാണ് വിവരം.
രണ്ടാം പ്രതിയാക്കിയ റുവൈസിന്റെ പിതാവ് അബ്ദുള്‍റഷീദിനെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിക്കാന്‍ കാര്യമായ ഒരന്വേഷണവും നടക്കുന്നില്ല. പ്രതിയാക്കിയ ശേഷം കുടുംബം മൊത്തം ഒളിവിലാണ്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ വളരെ പെട്ടെന്ന് പിടികൂടാമെന്നിരിക്കെ അതിനു ശ്രമിക്കാതെ പിന്നാമ്പുറത്ത് കൂടി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനുള്ള സഹായം പോലീസ് തന്നെ ചെയ്തുകൊടുക്കുയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ഷഹ്ന കേസുമായി ബന്ധപെട്ടു മുഖ്യ മന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണ ജോർജും പറഞ്ഞതൊക്കെയും സമൂഹത്തെ കബളിപ്പിക്കാനാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
റുവൈസിന്റെ പിതാവും കുടുംബവും മുന്‍കൂര്‍ ജാമ്യത്തിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ഗവ. കരാറുകാരനായ അബ്ദുള്‍ റഷീദിന് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്, ഈ സ്വാധീനം. ഉപയോഗിച്ചാണ് അറസ്റ്റും തുടര്‍നടപടികളും ഒഴിവാക്കുന്നതെന്നാണ് നാട്ടുകാർ ഇപ്പോൾ ആരോപിക്കുന്നത്.
ഷഹ്‌നയുടെ ആത്മഹത്യാകുറിപ്പില്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതില്‍ അബ്ദുള്‍ റഷീദിന്റെ പങ്കിനെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുള്ളതാണ്. ആത്മഹത്യ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വളരെ മെച്ചപ്പെട്ട സാമ്പത്തിക നിലയിലുള്ള റുവൈസിന്റെ കടുംബം ഷഹ്‌നയെ പൂര്‍ണമായും ഒഴിവാക്കുക എന്ന ലഷ്യത്തോടെയാണ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതെന്നാണ് പുറത്ത് വരുന്നത്.