കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നിലം പൊത്തുമെന്ന് ജനതാദൾ (സെക്കുലർ) നേതാവ് എച്ച്‌ഡി കുമാരസ്വാമി. സംസ്ഥാനത്തെ ഒരു മന്ത്രി ബിജെപിയിൽ ചേർന്നേക്കാമെന്നും കുമാരസ്വാമി അവകാശപ്പെട്ടു. മന്ത്രിയോടൊപ്പം 50-60 കോൺഗ്രസ് എംഎൽഎമാരും ബിജെപിയിൽ ചേർന്നേക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
‘ഒരു കോൺഗ്രസ് മന്ത്രി 50-60 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയോടെ ബിജെപിയിൽ ചേർന്നേക്കും. എന്തും സംഭവിക്കാം. ആർക്കും അവരിൽ സത്യസന്ധതയും വിശ്വസ്തതയും അവശേഷി ക്കുന്നില്ല,’ എച്ച്ഡി കുമാരസ്വാമി കർണാടകയിലെ ഹാസനിൽ മാധ്യമപ്രവർത്തകരോട് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
എന്നാൽ നേതാവിന്റെ പേര് വെളിപ്പെടുത്താൻ കുമാരസ്വാമി കൂടാക്കിയിട്ടില്ല. കുമാരസ്വാമിയുടെ ആരോപണത്തിന് മറുപടിയുമായി രംഗത്ത് വന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ, ബിജെപിയും ജെഡിഎസും വെള്ളത്തിൽ നിന്ന് പുറത്തെടുക്കുന്ന മീനുകളെപ്പോലെ പൊരുതുകയാണെന്നാണ് പ്രതികരിച്ചത്. ‘അവർ വ്യാമോഹത്തിലാണ്, എന്ത് ചെയ്യും?’ സർക്കാർ തകരുമെന്ന കുമാരസ്വാമിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സിദ്ധരാമയ്യ പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിനെ നേരിടാൻ കർണാടകയിൽ ബിജെപിയും ജെഡി(എസും) കൈകോർത്ത് സഖ്യമുണ്ടാക്കിയത് ശ്രദ്ധേയമാണ്. കർണാടക സർക്കാർ ന്യൂനപക്ഷ വകുപ്പിന് അനുവദിച്ച ഫണ്ട് വർധിപ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ, കോൺഗ്രസും ജെഡി(എസും) തമ്മിൽ തർക്കം ഉണ്ടാകുന്നത് ഇതാദ്യമായല്ല. കഴിഞ്ഞയാഴ്ച സിദ്ധരാമയ്യ പ്രീണന രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണെന്ന് കുമാരസ്വാമി ആരോപിക്കുകയുണ്ടായി.
ന്യൂനപക്ഷ വകുപ്പിനുള്ള ഫണ്ട് ഓരോ വർഷവും ഞങ്ങൾ ഞങ്ങളുടെ സർക്കാരിനുള്ളിൽ നിരന്തരം വർദ്ധിപ്പിക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞിരുന്നു. ‘4000 കോടിയോളം രൂപ ന്യൂനപക്ഷങ്ങൾക്കായി മാറ്റിവയ്ക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മുൻ സർക്കാർ ന്യൂനപക്ഷങ്ങൾക്കായി അനുവദിച്ച ഫണ്ട് കുറച്ചു, എന്നാൽ ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഈ വർഷം അത് വീണ്ടും വർദ്ധിപ്പിച്ചു’ എന്നാണ് സിദ്ധരാമയ്യ പറഞ്ഞിരിക്കുന്നത്.
അതേസമയം ,’സിദ്ധരാമയ്യ എവിടെ പോയാലും ഇത്തരം പ്രസ്താവനകൾ നടത്തുമെന്നും, അദ്ദേഹം പ്രീണന രാഷ്ട്രീയത്തിൽ ഏർപ്പെട്ടുവെന്നും ജെഡി (എസ്) മേധാവി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. ‘അദ്ദേഹം എപ്പോഴും ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നു, 6 മാസമായി സംസ്ഥാനത്ത് ഒരു വികസനവും ഉണ്ടായി ട്ടില്ല,’ ജെഡി (എസ്) നേതാവ് പറഞ്ഞു.