മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിജയത്തോടെ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് എതിരാളികൾ ഇല്ലെന്ന പൊതുവി കാരമാണ് ഉണ്ടാകുന്നത്. മോദി സർക്കാർ തന്നെയാകും വീണ്ടും അധികാരത്തിൽ വരിക എന്നതാണ് ദേശീയ രാഷ്ട്രീയം നിരീക്ഷിക്കുന്നവർ ആവർത്തിക്കുന്ന കാര്യം. ഇതോടെ ബിജെപി കേരളത്തിൽ നിന്നടക്കം ലോക്‌സഭാ സീറ്റുകൾ നേടാൻ തന്ത്രങ്ങൽ മെനഞ്ഞു തുടങ്ങി. ക്രൈസ്തവ വോട്ടുകളിൽ അടക്കം കണ്ണുവച്ചാണ് ബിജെപിയുടെ നീക്കങ്ങൾ.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ കേരളത്തിലെ ത്തും. ജനുവരി ആദ്യവാരം നടക്കുന്ന എൻ.ഡി.എയുടെ പരിപാടിയിൽ പങ്കെടുക്കാനായാണ് മോദി എത്തുന്നത്. അദ്ദേഹത്തിന് പുറമെ ആഭ്യന്തരമന്ത്രി അമിത് ഷായും പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി. നദ്ദയും എൻ.ഡി.എയുടെ വിവിധ പ്രചാരണ പരിപാടികൾക്കായി കേരളത്തിലെത്തുകയാണ്.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി എല്ലാ എൻ.ഡി.എ. പ്രവർത്തകരും ഇറങ്ങുമെന്നും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമക്കി. സംസ്ഥാനത്ത് മതേതരത്വത്തിന്റെ പേരിൽ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുകയാണ്. ജനുവരി അവസാനം എൻ.ഡി.എയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തും. പി.സി.ജോർജ് നയിക്കുന്ന ജനപക്ഷം പാർട്ടിയെ എൻ.ഡി.എ.യിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ല. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം ചർച്ചചെയ്യും. ശിവസേന ഷിൻഡെ വിഭാഗത്തെ കേരളത്തിലെ എൻ.ഡി.എയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യകൾക്ക് പിണറായി സർക്കാരാണ് ഉത്തരവാദി. കർഷകരുടെ ആനുകൂല്യങ്ങൾ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകൾ തുടരുന്നതിന് കാരണം. നരേന്ദ്ര മോദി സർക്കാരിന്റെ കർഷക ക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുകയാണ്. നെൽകർഷകർക്ക് സംഭരിച്ച നെല്ലിന്റെ തുക നൽകുന്നില്ല. റബർ കർഷകർക്ക് വാഗ്ദാനം ചെയ്ത തുക നൽകുന്നില്ല.’
‘ഭൂമിയുടെ രേഖകൾ ഹാജരാക്കാത്തതിനാൽ മോദി സർക്കാരിന്റെ കിസാൻ സമ്മാൻ നിധി സംസ്ഥാനത്ത് ലക്ഷക്കണക്കിന് കർഷകർക്ക് ലഭിക്കുന്നില്ല. നബാർഡ് വഴി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന തുക കേരളത്തിലെ കർഷകർക്ക് എത്തുന്നില്ല. സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളാണ് കർഷകരെ കഷ്ടത്തിലാക്കു ന്നത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരാണെന്നാണ് കോൺഗ്രസ് പറയുന്നത്. എൽ.ഡി.എഫ്. ഏതാണ് യു.ഡി.എഫ്. ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല.’
‘സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെന്നാണ് നവകേരളയാത്രയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്. ഈ നിലപാടാണ് ഇപ്പോൾ കോൺഗ്രസും കൈക്കൊള്ളുന്നത്. ഇനിയും നവകേരളയാത്രയിൽ നിന്നും കോൺഗ്രസ് മാറി നിൽക്കുന്നത് ശരിയല്ല. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് കോൺഗ്രസാണ്. ഭരണ – പ്രതിപക്ഷ സഹകരണമാണ് മാസപ്പടിയിൽ കണ്ടത്.’
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന കേന്ദ്രവിരുദ്ധ പ്രചരണങ്ങ ളെല്ലാം കേന്ദ്രധനമന്ത്രിയുടെ കൃത്യമായ കണക്കുകൾ വെച്ചുള്ള അവതരണത്തോടെ പൊളിഞ്ഞ് പോയിരിക്കുകയാണ്. കേരളത്തിന് കൊടുക്കാൻ ഒരു രൂപയുടെ കുടിശ്ശിക പോലുമില്ലെന്ന് വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാരും കേന്ദ്ര ധനകാര്യ മന്ത്രിയും അസന്നിഗ്ധമായി പാർലമെന്റിൽ പ്രഖ്യാപിച്ചു കഴിഞ്ഞതോ ടെ ഇടതു സർക്കാരിന്റെ കള്ളക്കളി പുറത്തായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ വികസിത സങ്കൽപ്പയാത്രയോട് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ കേരളത്തിലെ ജനങ്ങളിലേക്ക് എത്തരുതെന്ന നിർബന്ധ ബുദ്ധിയാണ് പിണറായി സർക്കാരിനുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
സാമൂഹിക മാധ്യമ പ്രചാരണത്തിൽ കേരളത്തിൽ കാര്യമായ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. കൂടുതൽ പ്രൊഫഷണലായ സംഘത്തെ ചുമതലയേൽപിച്ചേക്കും. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിൽ കേരളം ഏറെ പിന്നിലാണെന്ന് നേരത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ പരസ്യമായി വിമർശിച്ചിരുന്നു.
കേരളത്തിൽ വർഷത്തിൽ നൂറുകണക്കിന് യോഗങ്ങളിൽ പങ്കെടുക്കുന്ന ഞാൻ തമിഴ്നാട്ടിൽ ഒറ്റത്തവണ പോയപ്പോൾ തമിഴ്നാട് ബിജെപിയുടെ പ്രവർത്തനങ്ങളിലും സമൂഹമാധ്യമ പ്രചാരണത്തിലും വ്യത്യസ്തതയുടെ ഒരു ലോകം കണ്ടെന്നായിരുന്നു കേരളത്തിന്റെ സഹ പ്രഭാരിയും ദേശീയ ജനറൽ സെക്രട്ടറിയുമായ രാധാമോഹൻദാസ് അഗർവാളിന്റെ ട്വീറ്റ്. മലയാളത്തിലും തമിഴിലുമുള്ള ട്വീറ്റ് വിവാദമായതോടെ ഇത് ഡിലീറ്റ് ചെയ്തു.
പിന്നാലെയാണ് കേരളത്തിൽ സമൂഹമാധ്യമ പ്രചാരണത്തിന്റെ ചുമതലകളിൽ കാര്യമായ അഴിച്ചുപണിക്ക് ദേശീയ നേതൃത്ത്വം ഒരുങ്ങുന്നുവെന്ന വിവരങ്ങൾ പുറത്തുവരുന്നത്. കേരളത്തിൽ സംഘടന സമൂഹമാധ്യമ പ്രചാരണത്തിൽ കാര്യമായി പിന്നോട്ട് പോയെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ട്വിറ്ററിൽ ഏറ്റവും കുറവ് ഫോളോവേഴ്സ് ബിജെപി കേരളം ടിറ്റർ അക്കൗണ്ടിനാണ്. ഫേസ്ബുക്കിൽ തെലങ്കാനയുടെയും കേരളത്തിന്റെയും അക്കൗണ്ടുകൾ മാത്രമാണ് ഒരു മില്യണിൽ താഴെയുള്ളത്. പാർട്ടിക്കെതിരായ ആക്രമണങ്ങളെ ചെറുക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ.