നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന് കനത്ത തിരിച്ചടി. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂമാറിയ സംഭവം അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് കെ ബാബുവാണ് വിധി പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിൽ ദിലീപിന്റെ അഭിഭാഷകന്റെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു.
അതിജീവിതയുടെ ഹർജി അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണമെന്നും ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെ സഹായം തേടാമെന്നും കോടതി പറഞ്ഞിട്ടുണ്ട്. പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.. അന്വേഷണത്തിൽ ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. അതിജീവിതയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കൊണ്ടാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
മെമ്മറി കാർഡ് വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് ഹാഷ് വാല്യു മാറിയിരിക്കുന്നത്. ഇതിനു തെളിവായി ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടി കോടതിയെ സമീപിക്കുന്നത്. ആരെങ്കിലും ദൃശ്യം പരിശോധിക്കു മ്പോഴാണ് ഹാഷ് വാല്യു മാറുന്നതെന്നും കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ആരോ പരിശോധിച്ചെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുകയായിരുന്നു. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും അതിജീവിത കോടതി മുൻപാകെ പറഞ്ഞു..
ഫോറന്‍സിക് പരിശോധനയില്‍, നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 2018 ജനുവരി ഒമ്പതിനും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയത്. പിന്നീട് 2021ൽ ജൂലൈയിലും ഹാഷ് വാല്യു മാറി. ഫോറന്‍സിക് പരിശോധന ഫലത്തിലാണ് ഇത് കണ്ടെത്തുന്നത്. വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് ഗുരുതരമായ വിഷയമാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ചും ആവശ്യപ്പെടു കയായിരുന്നു.