കോട്ടയം . മലയാളിയുടെ ഹൈന്ദവ വിശ്വാസങ്ങളിൽ പെരുമയേറെ കാക്കുന്ന പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്നാണ്. കോട്ടയം ജില്ലയിലെ ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തിൽ ആരംഭിക്കുന്ന ഉത്സവമാണ് വൈക്കത്തഷ്ടമി. പുലർച്ചെ 4.30-ന് അഷ്ടമി ദർശനം തുടങ്ങി. രാത്രി 11-നാണ് ഉദയനാപുരത്തപ്പന്റെ വരവ്, ദേവീദേവന്മാർ ഒന്നിച്ച് എഴുന്നള്ളുന്ന അഷ്ടമി വിളക്ക്. ബുധനാഴ്ച പുലർച്ചെ രണ്ടു മണിക്ക് വർണാഭമായ അഷ്ടമിവിളക്ക് നടക്കും. 3:30-നും 4:30-നും ഇടയിൽ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് ഉണ്ടാവും.
അഷ്ടമി ദിനം പുലർച്ചെ വിശേഷാൽ പൂജകൾക്ക് ശേഷം നട തുറക്കുമ്പോഴുള്ള ദർശനമാണ് പുണ്യമായി കാണുന്ന അഷ്ടമി ദർശനം. വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീസമേതനായി ദിവ്യദർശനം നൽകുന്ന ദിനമാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവമായി കൊണ്ടാടുന്നത്. ഉച്ചയ്‌ക്ക് 12 മണി വരെയാണ് ദർശനം ഉണ്ടാവുക. തുടർന്ന് താരകാസുരനെ നിഗ്രഹിക്കാൻ പോയ മകനെ കാത്ത് ഭക്ഷണം ഉപേക്ഷിച്ച് ഭഗവാൻ കാത്തുനിൽക്കുമ്പോൾ, മേളവാദ്യങ്ങൾ നിശബ്ദമാകും, വീക്ക ചെണ്ടയുടെ അകമ്പടിയിലാകും ചടങ്ങുകൾ തുടർന്ന് നടക്കുക.
രാത്രിയോടെ യുദ്ധം ജയിച്ച് വരുന്ന മകനായ ഉദയനാപുരത്തപ്പനെ വൈക്കത്തപ്പൻ സ്വീകരിച്ച് സ്വന്തം സ്ഥാനം നൽകി ആദരിക്കും. തുടന്നാണ് ഒമ്പത് ദേവീദേവൻമാർ ഒരുമിച്ച് എഴുന്നള്ളുന്ന അഷ്ടമിവിളക്ക് നടക്കുക. അച്ഛനായ വൈക്കത്തപ്പൻ മകനായ ഉദയനാപുരത്തപ്പനെ യാത്രയയച്ച് വിട പറഞ്ഞ് ദുഃഖ ഭാരത്തോടെ ശ്രീകോവിലേക്ക് മടങ്ങുന്നതോടെ 12 ദിവസത്തെ ഉത്സവ ചടങ്ങുകൾക്ക് സമാപനം കുറിക്കുകയാണ്.
അഷ്ടമിദർശനത്തിന് പടിഞ്ഞാറേ നട ഒഴികെ മൂന്ന് നടകളിലും കൂടി അകത്തേക്കും പുറത്തേക്കും ഭക്തജനങ്ങൾക്ക് പ്രവേശിക്കാം. പടിഞ്ഞാറേ ഗോപുരം വഴി ആയിരിക്കണം പുറത്തേക്ക് ഇറങ്ങേണ്ടത്. ഉദയനാപുരത്തപ്പൻ ഉൾപ്പെടെയുള്ള ദേവീദേവന്മാർ നാലമ്പലത്തി ന്റെ വടക്കുപുറത്ത് സംഗമിച്ചാണ് വൈക്കത്തപ്പന്റെ സന്നിധിയി ലേക്ക് എഴുന്നള്ളുക.
ബുധനാഴ്ച നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ഏഴിന് നടക്കുന്ന മുക്കുടി നിവേദ്യം വരെയാണ് അഷ്ടമി ഉത്സവച്ചടങ്ങുകൾ.
ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് ആ പേര് അങ്ങനെ വരുന്നത്. അന്നേ ദിനം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കുചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. 12 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണിത്.