നവകേരള സദസ്സിലെ ധൂർത്തിനെ വിമർശിക്കുന്നവരെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. നവകേരള സദസ്സിൽ മന്ത്രിമാരും മുഖ്യനും തിന്നു മുടിക്കുന്നു എന്ന് പറയുന്നവരെ എതിർക്കുകയാണ് സജി ചെറിയാൻ. രാവിലെ രണ്ട് ഇഡ്ഡലിയും ചായയും, ഉച്ചയ്ക്കിത്തിരി ചോറും മീൻ കറിയും .. ഇതാണോ നിങ്ങൾ പറയുന്ന ധൂർത്തെന്ന് സജിചെറിയാൻ ചോദിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ ദൈവത്തെപ്പോലെയാണ് ഞങ്ങൾ കാണുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു . ഏറനാട് മണ്ഡലം നവകേരളസദസ്സിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന ബസ് എത്താറായപ്പോൾ സദസ്സിലെ ചിലർ തിരിഞ്ഞുനോക്കിയപ്പോഴാണ് മന്ത്രിയുടെ പരാമർശം.
“മുഖ്യമന്ത്രി വരുമ്പോൾ ഞാൻ നിർത്തിയിരിക്കും. അതിനാണ് നിങ്ങൾ കാത്തിരിക്കുന്നതെന്ന് നന്നായറിയാം. മുഖ്യമന്ത്രിയെ ഞങ്ങൾ ദൈവത്തെപ്പോലെയാണ് കാണുന്നത്” പണ്ട് മലപ്പുറത്തെക്കുറിച്ച് ഇടതുപക്ഷത്തിന് നിരാശയായിരുന്നു. അന്നു ദൈവത്തോട് പ്രാർഥിക്കുകയല്ലാതെ എന്തു ചെയ്യും. ഇപ്പോൾ മലപ്പുറത്തിന് മതനിരപേക്ഷ മനസ്സാണ്. ഇതിനേക്കാൾ മോശമായ, അതായത് യാഥാസ്ഥികമായ ചെങ്ങന്നൂരിൽനിന്നാണ് ഞാൻ ജയിച്ചത്. ഞാൻ ഭരണഘടനയെക്കുറിച്ച് ഒരു കാര്യം പറഞ്ഞപ്പോൾ എന്തൊക്കെ പുകിലായിരുന്നു. എന്റെ തലയും കൊണ്ടുപോയി. ധാർമികത ഉയർത്തിപ്പിടിച്ച് ഞാൻ രാജിവെച്ചു. ആ ധാർമികത ഇപ്പോൾ കേരള ഗവർണർ കാണിക്കാത്തതെന്തേ? ഞാൻ തികഞ്ഞ രാജ്യസ്നേഹി യാണ്. പറയുന്ന ശൈലിയിൽ വ്യത്യാസമുണ്ടായേക്കാം എന്നും മന്ത്രി പറഞ്ഞു.
എൽ.ഡി.എഫ്. സർക്കാർ അനുവദിച്ച പദ്ധതികളിലൂടെയാണ് സ്ഥലം എം.എൽ.എ. പി.കെ. ബഷീർ മണ്ഡലത്തിൽ തിളങ്ങിനിൽക്കു ന്നതെന്നും മന്ത്രി പറഞ്ഞു. ബഷീർ ഈ മൈതാനത്തിൽ എവിടെയെങ്കിലും ഉണ്ടാകും. വല്യ വിരുതനാണ്. ഇങ്ങോട്ടു വാ, ഇവിടെ അധ്യക്ഷനായി ഇരിക്കൂ. മുഖ്യമന്ത്രിയുടെ അടുത്തു തന്നെ ഇരിക്കാം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒന്നുപറയുകയും മറ്റൊന്നു പ്രവർത്തിക്കുകയും ചെയ്യുന്നതല്ല സർക്കാരിന്റെ രീതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചു . ചെയ്യുന്നതു മാത്രമേ പറയൂ. പറയുന്നതു ചെയ്തിരിക്കും. അതിനുള്ള അംഗീകാരമായാണ് ജനം ഈ പരിപാടിയെ നെഞ്ചേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറനാട്, നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ മണ്ഡലം നവകേരളസദസ്സുകൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ രംഗത്തും വികാസവും മുന്നേറ്റവും ഉണ്ടാകണം. ജില്ലയുടെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർക്കാരുകളടക്കം എല്ലാവരും ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ നാടിന്റെ വികസനം സാധ്യമാകൂ. എന്നാൽ, സംസ്ഥാനത്തിന് പിന്തുണ നൽകാതെ ഉടക്ക് ഉണ്ടാക്കുന്നതിലാണ് കേന്ദ്രത്തിന് താത്‌പര്യം. കേന്ദ്രത്തിന് സംഘപരിവാർ നയമാണ്. അതും എൽ.ഡി.എഫ്. നയവും ഒത്തുപോവില്ല. വർഗീയതയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാനത്തിനുള്ളത്. അതിനാലാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അർഹമായ നികുതിവിഹിതം, ഗ്രാന്റുകൾ തുടങ്ങിയവ നൽകാതെ തടഞ്ഞുവെക്കുന്നത്.
മതനിരപേക്ഷമാണെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അടക്കമുള്ളവർ വർഗീയതയുമായി സമരസപ്പെടുന്നു. പലസ്തീന് ഐക്യദാർഢ്യമർപ്പിച്ച് എന്തുകൊണ്ടാണ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നും റാലി നടത്താതിരുന്നത്. അതാണ് വർഗീയതയോടുള്ള സമരസപ്പെടൽ. കേന്ദ്രത്തെ വിമർശിച്ച് ബി.ജെ.പി.ക്ക് ചെറിയ നീരസംപോലും ഉണ്ടാക്കരുതെന്ന് കോൺഗ്രസിനും യു.ഡി.എഫിനും നിർബന്ധമുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഗവർണർ ബില്ലുകൾ പിടിച്ചുവെച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വീകരിച്ചത് ഇന്നത്തെ ഇന്ത്യയിൽ വേണ്ട സമീപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ മാർഗനിർദേശം നല്ലതായിരിക്കുമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. പെറ്റിഷനിൽ ആ ഭാഗം പറയാത്തതിനാൽ അതുകൂടി ഉൾപ്പെടുത്തിത്തന്നാൽ പരിശോധിക്കാമെന്നാണ് കോടതി പറഞ്ഞത്.
സൂപ്രീംകോടതി ഇടപെടാൻ പോകുന്നുവെന്ന സൂചനതന്നെ അങ്ങേയറ്റം ശ്ലാഘനീയമാണ്. ഗവർണറുടെ നടപടിയിലുള്ള അതൃപ്തി കടുത്തഭാഷയിൽ കോടതി രേഖപ്പെടുത്തിയിട്ടുണ്ട് – മുഖ്യമന്ത്രി പറഞ്ഞു. പി.വി. അൻവറിനെതിരേ തന്റെയടുത്ത് പരാതി കിട്ടിയിട്ടില്ല. പരാതിയുയർന്ന ആളുടെ വീട്ടിൽനിന്ന് ഉച്ചഭക്ഷണം കഴിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് ‘നിങ്ങൾക്ക് ലേശം വിഷമമുണ്ടാകുമെന്നും അത് കാര്യമാക്കുന്നില്ലെന്നു’മാണ് മുഖ്യമന്ത്രി പരിഹാസരൂപേണ പറഞ്ഞത്. മലപ്പുറത്തെ ഒരുവിഭാഗത്തെ ഏറ്റവുംമോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരി ക്കുന്നുണ്ട്. അത്തരം കാര്യങ്ങൾക്കെതിരേ വ്യക്തമായ നിലപാടാണ് കേരളം സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.