കൊല്ലം . ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പേരെയും അടൂരിലെ പൊലീസ് ക്യാമ്പിലെത്തിച്ചു ചോദ്യം ചെയ്യുന്നു. ചാത്തന്നൂര്‍ സ്വദേശികളായ പത്മകുമാര്‍(52), ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. എ ഡി ജി പി അജിത് കുമാര്‍, ഡി ഐ ജി നിശാന്തിനി, ഐ ജി സ്പര്‍ജന്‍കുമാര്‍ എന്നിവര്‍ ഇവരെ ചോദ്യം ചെയ്തു.
തമിഴ്‌നാട്ടിൽ തെങ്കാശിക്ക് സമീപം പുളിയറയിലെ ഹോട്ടലില്‍ നിന്നാണ് ഉച്ചയ്‌ക്ക് 2.30 ക്ക് ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പത്മകുമാറിനെ പൊലീസ് ജീപ്പിലും ഭാര്യയെയും മകളെയും ഇയാളുടെ നീല നിറത്തിലുളള ഹ്യൂണ്ടായ് വെര്‍ണ കാറിലുമാണ് പൊലീസ് ക്യാമ്പിലെത്തിച്ചത്. പത്മകുമാര്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. ഭാര്യയുടെ വീടിന് സമീപം ബേക്കറി നടത്തി വരുകയാണ് ഇയാൾ. മകള്‍ ഡിഗ്രി പഠനം കഴിഞ്ഞു നിൽക്കുന്നു.
പത്മകുമാറിന് നേരത്തെ മുംബൈയിൽ ജോലി ഉണ്ടായിരുന്നുവെന്നും അത് ഉപേക്ഷിച്ച് ചാത്തന്നൂരില്‍ കേബിള്‍ ടി വി സംരംഭം നടത്തിയി രുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടിലെത്തിയതിൽ പിന്നെ മീന്‍കടയും നടത്തിയിരുന്നു. കിഴക്കനേലയിലും തമിഴ്‌നാട്ടിലും വസ്തുക്കളും കൃഷിയും ചിറക്കരയില്‍ ഒരു ആട് ഫാമുമം ഇവർക്കുണ്ട്. അവിടെ ഫാംഹൗസുണ്ടെന്നും പറയുന്നുണ്ട്. ഈ ഫാം ഹൗസിലാണ് തട്ടിക്കൊണ്ടു പോയ കുട്ടിയെ താമസിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. പത്മകുമാറിനും കുടുംബത്തിനും പരിസരവാസി കളുമായി ബന്ധമൊന്നുമില്ല.
കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വെളള സ്വിഫ്റ്റ് ഡിസയര്‍ കാര്‍ പത്മകുമാറിന്റെ ചാത്തന്നൂരിലെ വീടിന് മുന്നില്‍ ആണ് ഉണ്ടായിരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുമ്പോള്‍ വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നത്. ഇയാളുടെ പിതാവ് വെഹിക്കിള്‍ ഇന്‍സ്പക്ടറായിരിക്കെ മരണപ്പെടുകയായിരുന്നു. ആ ജോലി തുടർന്ന് മാതാവിന് കിട്ടി. അമ്മ കുറച്ച് കാലം മുമ്പ് മരിച്ചു. പത്മകുമാര്‍ ചെറിയ കുട്ടിയായിരിക്കെ മാതാപിതാക്കളാണ് ചാത്തന്നൂരിലെ സ്ഥലം വാങ്ങി വീട് പുതുക്കി പണിയുന്നത്. പത്മകുമാറിന്റെ ജ്യേഷ്ഠന്‍ ഗോപകുമാര്‍ നേരത്തേ ആത്മഹത്യ ചെയ്യുകയായിരുന്നു.
പത്മകുമാറിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നാണ് നാട്ടുകാര്‍ പോലീസിനോട് പറയുന്നത്. അതിനാല്‍ തന്നെ ഇയാളെയും കുടുംബത്തെയും പിടികൂടിയതോടെ പ്രദേശവാസികള്‍ എല്ലാം അമ്പരപ്പിലാണ്. ആറുവയസുകാരിയുടെ പിതാവ് റെജിയുമായി ഇയാള്‍ക്കുളള ബന്ധം എന്തെന്നും എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും ചോദ്യം ചെയ്യുന്നതിലൂടെ പുറത്ത് വരുമെന്നാണ് കരുതുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം കിഴക്കനേലയിലെ കടയില്‍ നിന്ന് ഒരു യുവതിയും പുരുഷനും ഓട്ടോയില്‍ ബിസ്‌കറ്റും റസ്‌കും വാങ്ങാനെത്തുകയും കടയുടമയായ സ്ത്രീയുടെ ഫോണില്‍ നിന്ന് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യം
ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഈ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് വെള്ളിയാഴ്ച പോലീസ് കണ്ടെത്തി. ഇയാളുടെ മൊഴിയും പത്മകുമാറിലേക്കെത്താന്‍ പോലീസിനെ സഹായിച്ചു.