പിണറായിക്ക് വീണ്ടും കുരുക്കിട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നവകേരള സദസ്സിനായി സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കാനും സ്‌കൂൾ ബസുകൾ വിട്ടുകൊടുക്കാനും ഉള്ള ഉത്തരവുകൾ ഉദ്യോഗസ്ഥർക്ക് പറ്റിയ തെറ്റാണെന്ന് സർക്കാർ സമ്മതിച്ചതോടെ, പിന്നെ എന്ത് കൊണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നില്ല എന്നായിരുന്നു കോടതിയുടെ ചോദ്യം. ഉദ്യോഗസ്ഥർ ഇത്തരത്തിലൊരു നിർദേശത്തെ കൊടുത്തത് ആരെ പ്രീതിപ്പെടുത്താനാണെന്നും ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്തിനെന്നും കോടതി ചോദിക്കുകയുണ്ടായി.
നവകേരള യാത്രയ്ക്കു കുട്ടികളെയും ബസുകളും അയയ്ക്കരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത ഒരു പരിപാടിക്കും കുട്ടികളെ അയയ്ക്കരുതെന്നു പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. നവകേരള യാത്രയ്ക്കു സ്കൂളുകളിൽനിന്നു വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് മുസ്‌ലിം സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റ് പി.കെ.നവാസ് നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്.
നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ, ഇത്തരം ഉത്തരവിടാൻ ഡപ്യൂട്ടി ഡയറക്ടർക്ക് അധികാരമില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു കോടതി പറഞ്ഞു. എന്നാൽ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് 21ലെ തുടർ ഉത്തരവിലൂടെ പിൻവലിച്ചെന്ന് സർക്കാരിനുവേണ്ടി അഡീഷനൽ അഡ്വക്കറ്റ് ജനറൽ അറിയിച്ചു. മറ്റു ജില്ലകളിലും കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് അഡീഷനൽ അഡ്വക്കറ്റ് ജനറൽ അറിയിച്ചു. ഇത് കോടതി രേഖപ്പെടുത്തി.
നവകേരള സദസ്സിലേക്ക് സ്കൂളൂകളിൽനിന്ന് വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകിയിരുന്നു. ഓരോ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെ വീതം എത്തിക്കാനാണ് പ്രധാനാധ്യാപകർക്ക് ലഭിച്ച നിർദേശം. അലമ്പുണ്ടാക്കുന്ന കുട്ടികളെ വിടരുത്, അച്ചടക്കമുള്ള കുട്ടികളെ മാത്രം വിട്ടാൽ മതിയെന്നും പ്രത്യേകം നിർദേശിച്ചിരുന്നു. ഇതോടെ നവകേരള സദസിനായി ഇനി വിദ്യാർത്ഥികളെ ഉപയോഗിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം അറിയിചു.
കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിൻവലിക്കും. നവകേരള സദസ്സിന് ആളുകളെ എത്തിക്കാൻ സ്കൂൾ ബസുകൾ വിട്ടു നൽകണമെന്ന് നിർദേശം നൽകിയ പൊതുവി ദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും ഉടനെ പിൻവലിക്കും. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള പെറ്റിഷനുകൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സ്കൂൾ ബസുകൾ വിട്ടു നൽകണം എന്നു നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തു കാസർഗോഡ് കോട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നൽകിയ ഹർജ്ജി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് അറിയിക്കുന്നത്.
എന്നാൽ ഹൈക്കോടതിയെ വെല്ലുവിളിച്ചുകൊണ്ട് തിങ്കളാഴ്ചയും വിദ്യാർത്ഥികളെ അധികൃതർ അഭിവാദ്യമർപ്പിക്കാൻ റോഡിലിറക്കുകയുണ്ടായി. നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാന്‍ വേണ്ടി എടപ്പാള്‍ തുയ്യം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ 50-ഓളം പിഞ്ചുകുഞ്ഞുങ്ങളെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിമുതല്‍ രണ്ടുവരെ റോഡില്‍ നിര്‍ത്തിയത്. പൊന്നാനിയില്‍നിന്നും എടപ്പാളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന ബസ്സും വാഹനവ്യൂഹവും കടന്നുപോകുന്ന സമയത്തായിരുന്നു ഇത്.
നേരത്തെ, സമാനമായസംഭവം ഉണ്ടായപ്പോള്‍ കുട്ടികളെ ഇത്തരത്തില്‍ അഭിവാദ്യം ചെയ്യാനായി കൊണ്ടുവരേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളെ ഇത്തരം ആവശ്യങ്ങള്‍ക്ക് കൊണ്ടുപോകരുതെന്ന് ഹൈക്കോടതിയും പറഞ്ഞു. നവകേരള സദസ്സിലേക്ക് സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കാനുള്ള നിര്‍ദേശവും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതെല്ലാം നിലനില്‍ക്കെയാണ് കോടതി ഉത്തരവുകൾ കാറ്റിൽ പറത്തിയുള്ള പുതിയസംഭവം നടന്നിരിക്കുന്നത്.
നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ. നിര്‍ദേശം നല്‍കിയത് വലിയ വിവാദമായി രുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു. സ്‌കൂള്‍ പ്രഥമാധ്യാപകരുടെ യോഗത്തി ലാണ് തിരൂരങ്ങാടി ഡി.ഇ.ഒ. വിദ്യാര്‍ഥികളെ നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനു നിര്‍ദേശം നൽകുന്നത്. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചുവെന്നാണ് ഹൈക്കോട തിയെ സർക്കാർ അറിയിക്കുന്നത്. തുടർന്നാണ് കോടതി ഉത്തരവുകൾ പോലും ലംഘിച്ച് തുയ്യം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ 50-ഓളം പിഞ്ചുകുഞ്ഞുങ്ങളെ റോഡിൽ ഇറക്കുന്നത്.