സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ രണ്ട് സൈനിക ഉദ്യോഗസ്ഥരും രണ്ട് ജവാൻമാരും കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കുണ്ട്. കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷന്റെ ഭാഗമായി ധർമസാലിലെ ബാജിമാൽ മേഖലയിൽ ഏറ്റുമുട്ടൽ നടക്കുകയായിരുന്നു.
രണ്ട് ക്യാപ്റ്റൻമാരും രണ്ട് ഹവിൽദാർമാരും കൊല്ലപ്പെട്ടവരിൽ പെടും. പരിക്കേറ്റ മറ്റ് ഉദ്യോഗസ്ഥരെ ഉധംപൂരിലെ ആർമി കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാജിമാലിൽ എത്തിയ രണ്ട് ഭീകരർ, വിദേശ പൗരന്മാരാണെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച മുതൽ പ്രദേശത്ത് കറങ്ങി നടന്നിരുന്ന ഭീകരർ ഒരു ആരാധനാലയത്തിൽ അഭയം തേടുകയായിരുന്നു. ഭീകരരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് ഞായറാഴ്ച മുതൽ തിരച്ചിൽ ആരംഭിച്ചതായി പ്രദേശവാസികൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. എന്നാൽ ഓപ്പറേഷൻ നടക്കുന്നതിനാൽ പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ തുടരാൻ സുരക്ഷാ സേന നിർദ്ദേശം നൽകിയിരുന്നു. കുട്ടികൾ സ്കൂളിൽ പോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അതിർത്തിയിലെ രജൗരി, പൂഞ്ച് എന്നിവിടങ്ങളിൽ കഴിഞ്ഞ പതിനെട്ട് മാസത്തിനിടെ ഭീകരാക്രമണങ്ങൾ കൂടിവരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. നവംബർ 17ന് രജൗരിയിലെ ഗുല്ലർ ബെഹ്‌റോട്ട് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് ഏഴിന്, പൂഞ്ചിലെ ദെഗ്വാർ മേഖലയിൽ ഒരു ഭീകരനെ വധിച്ച് സൈന്യം നുഴഞ്ഞുകയറ്റ ശ്രമം തടയുകയും ഉണ്ടായി. മെയ് അഞ്ചിന് രജൗരി ജില്ലയിലെ കേസരി കുന്നുകളിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ അഞ്ച് സൈനികാരുടെ ജീവനുകളാണ് നഷ്ടമായത്.
തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞ വെള്ളിയാഴ്ച രജൗരിയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ബുധാലിലെ ഗുല്ലര്‍-ബെഹ്റോട്ട് പ്രദേശത്താണ് ഈ സംഭവം നടക്കുന്നത്. സൈന്യത്തിന്റെയും പോലീസിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത സംഘം പരിശോധന നടത്തി വരുന്നതിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സംശയാസ്പദമായ ചില നീക്കങ്ങള്‍ നടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്.
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നേരത്തെ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ അഞ്ച് ലഷ്‌കർ ഭീകരർ കൊല്ലപ്പെട്ടിരുന്നു. കുൽഗാം ജില്ലയിൽ നടക്കുന്ന ഭീകരവിരുദ്ധ ഓപ്പറേഷന്റെ രണ്ടാം ദിവസമായ ഇന്നാണ് അഞ്ച് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചത്. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കുൽഗാമിലെ ദംഹൽ ഹൻജി പോര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് കശ്മീർ സോൺ പോലീസ് എക്‌സിലൂടെ അറിയിക്കുകയുണ്ടായി.
വ്യാഴാഴ്ച പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഭീകരരെ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത തോടെയാണ് ഏറ്റുമുട്ടൽ ആരംഭിക്കുന്നത്..
വെള്ളിയാഴ്ച പുലർച്ചെയാണ് വെടിവയ്പുണ്ടായത്. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പ്രദേശത്ത് രണ്ട് ഭീകരരെ സൈന്യം വളഞ്ഞിരിന്നു. സംനൂ നെഹാമ മേഖലയിലാണ് ഇരുവിഭാഗവും തമ്മിൽ തുടർന്ന് ഏറ്റുമുട്ടൽ നടന്നത്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഉറി സെക്ടറിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. നിയന്ത്രണ രേഖയിൽ (എൽഒസി) നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയാണ് സംഭവം. ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
ചില സംശയാസ്പദ നീക്കങ്ങൾ നിയന്ത്രണരേഖയ്ക്ക് സമീപം ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരച്ചിൽ ആരംഭിക്കുന്നത്. പിന്നാലെ നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് സൈന്യത്തിന് മനസിലാകാനായി. ഇതോടെ ഇരുവിഭാഗവും തമ്മിൽ വെടിവയ്പുണ്ടായി. അടുത്തിടെയായി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്. അതേസമയം, ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമങ്ങൾ തുടരുകയാണെന്നാണ് സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.