ഇസ്രായേൽ – ഹമാസ് യുദ്ധം പ്രാദേശിക സംഘർഷത്തിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാസങ്ങൾ ഉണ്ടെങ്കിലും, സമാധാനം കൈവരിക്കാൻ ലോകത്തിന് കഴിയും. വെർച്വൽ ജി 20 ഉച്ചകോടിയിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
പശ്ചിമേഷ്യൻ മേഖലയിലെ അരക്ഷിതാവസ്ഥയും അസ്ഥിരതയും ആശങ്കാജനകമാണ്. കഴിഞ്ഞ മാസങ്ങളിൽ പുതിയ വെല്ലുവിളികൾ ഉയർന്നുവന്നിട്ടുണ്ട്. ഇസ്രായേലും പലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള സന്ധിയിലൂടെ ഇസ്രായേലി ബന്ദികളെ വിട്ടയച്ച വാർത്തയെ സ്വാഗതം ചെയ്യുകയാണ്. സാധാരണക്കാരുടെ മരണം, എവിടെ നടന്നാലും അത് അപലപനീയമാണ് – നരേന്ദ്ര മോദി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആഗോള നിയന്ത്രണങ്ങൾ ആവശ്യമാണ്. സോഷ്യൽ മീഡിയയിൽ ഡീപ്ഫേക്ക് വീഡിയോകളുടെ ആവിർഭാവത്തെക്കുറിച്ചും പ്രധാനമന്ത്രി പറയുകയുണ്ടായി. എഐയെപ്പറ്റി പ്രധാന മന്ത്രി പറഞ്ഞത് ഇങ്ങനെ: ‘എഐയുടെ പ്രതികൂല ഫലങ്ങളെക്കുറിച്ച് ലോകം ആശങ്കാകുലരാണ്. എഐയുടെ ആഗോള നിയന്ത്രണങ്ങളിൽ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. സമൂഹത്തിനും വ്യക്തികൾക്കും ഡീപ്ഫേക്കുകൾ എത്രത്തോളം അപകടകരമാണെന്ന് മനസിലാക്കി മുന്നോട്ട് പോവുകയാണ് വേണ്ടത്. എഐ ജനങ്ങളിലേക്ക് എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ അത് സമൂഹസുരക്ഷ ഉറപ്പു വരുത്തി ആവണം. പ്രധാനമന്ത്രി പറഞ്ഞു.