നവകേരള യാത്രയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത്. ജനങ്ങൾ ഉദ്യോഗസ്ഥരുടെ കയ്യിലാണ് പരാതി നൽകുന്നത്. പരാതി വാങ്ങുന്ന ഉദ്യോഗസ്ഥർ അതിന് നമ്പർ ഇട്ട് നൽകുന്നു. ഇത് പ്രത്യേക പരാതി പരിഹാര പോർട്ടലിൽ അപ് ലോഡ് ചെയ്യും. ഇത് ചെയ്യാൻ എന്തിനാണ് 140 മണ്ഡലങ്ങളിലും രാജാവ് നേരിട്ട് എഴുന്നള്ളുന്നത് എന്ന് മനസിലാകുന്നില്ലെന്നാണ് സന്ദീപ് ഉയർത്തുന്ന വിമർശനം.
സന്ദീപ് വാചസ്പതിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
മലയാളിയുടെ സാമാന്യ ബോധത്തെ പിണറായി വിജയൻ സർക്കാർ വെല്ലുവിളിക്കുകയാണ്. മന്ത്രിസഭ ഒരുമിച്ച് യാത്ര ചെയ്താൽ ചെലവ് കുറയും എന്ന വാദം ഉയർത്തിയാണ് ഒന്നേകാൽ കോടി മുടക്കി ആഡംബര ബസ് തയ്യാറാക്കിയത്. എന്നാലിപ്പോൾ ബസിന് പിറകെ വിവിധ വകുപ്പുകളുടെ കാറുകളും പൊലീസ് വാഹനങ്ങളും അടക്കം നൂറോളം വണ്ടികൾ ചീറിപ്പായുന്നതാണ് കാണുന്നത്. ജില്ലയിലെ ആദ്യ പരിപാടിയിൽ വന്നിറങ്ങാൻ മാത്രമാണ് ബസ് ഉപയോഗിക്കുന്നത്. പിന്നീട് മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് മന്ത്രിമാർ പൈലറ്റ് പ്രസംഗം നടത്താൻ അവരവരുടെ കാറുകളിലാണ് അടുത്ത മണ്ഡലത്തിലേക്ക് പോകുന്നത്. എ. കെ ബാലൻ പറഞ്ഞത് ശരിവച്ച്, ആഡംബര ബസ് മ്യൂസിയം പീസ് പോലെ പിറകെ പോകുന്നു.
കാസർകോട് ജില്ലയിൽ ആകെ 14,513 പരാതികളാണ് കിട്ടിയത്. (കൂടുതൽ പരാതികളും സിപിഎം എംഎൽഎമാരുടെ മണ്ഡലത്തിൽ നിന്നാണ്.) ഇതിലൊന്ന് പോലും മുഖ്യമന്ത്രി നേരിൽ വാങ്ങുകയോ പരിഹാരം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ജനങ്ങൾ ഉദ്യോഗസ്ഥരുടെ കയ്യിലാണ് പരാതി നൽകുന്നത്. പരാതി വാങ്ങുന്ന ഉദ്യോഗസ്ഥർ അതിന് നമ്പർ ഇട്ട് നൽകുന്നു. ഇത് പ്രത്യേക പരാതി പരിഹാര പോർട്ടലിൽ അപ് ലോഡ് ചെയ്യും. ഇത് ചെയ്യാൻ എന്തിനാണ് 140 മണ്ഡലങ്ങളിലും രാജാവ് നേരിട്ട് എഴുന്നള്ളുന്നത് എന്ന് മനസിലാകുന്നില്ല.
യാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ കാസർകോട് ജില്ലയിലെ 4 മണ്ഡലങ്ങളിലും കൂടി 4 മണിക്കൂറാണ് മുഖ്യമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തിയത്. അല്ലാതെ ഒരാളുടെയും പരാതി സ്വീകരിക്കുകയോ പരിഹാരം കാണുകയോ ചെയ്തിട്ടില്ല. രാജാവിനെ മുഖം കാണിക്കാൻ പ്രമുഖന്മാർക്ക് മാത്രമാണ് സൗഭാഗ്യം. ആ സൗഭാഗ്യം കിട്ടാൻ എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിക്കുക. ഇങ്ങനെയായിരുന്നു സന്ദീപ് വാചസ്പതിയുടെ പോസ്റ്റ്.
അത്യാഢംബര സൗകര്യങ്ങളുള്ള പിണറായിയുടെ ഈ ബസ് ആരുടെയും കണ്ണഞ്ചിപ്പിക്കുന്നതാണ്. ബസിൽ പടി കയറേണ്ടതി ല്ലെന്ന പ്രത്യേകതയുമുണ്ട്. വാതിലിൽ ആളെത്തിക്കഴിഞ്ഞാൽ അത്യാധുനിക ഓട്ടമാറ്റിക് ലിഫ്റ്റ് ഇവരെ ബസിലെത്തിക്കും. പിന്നീട് ലിഫ്റ്റ് മടങ്ങി ബസിനുള്ളിലേക്കു ഊളിയിടും. ഇത് കേരളത്തിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്. അതേസമയം, ബസ്സിനായി പ്രത്യേക ഇളവുകള്‍ വരുത്തികൊണ്ട് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കാ യുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. കളർ കോഡ് ഉൾപ്പെടെയുള്ളവയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ചോക്ലേറ്റ് ബ്രൗൺ നിറമാണ് ബസിന് നൽകിയിരിക്കുന്നത്. സർക്കാർ ചിഹ്നവും ഇതിൽ പതിപ്പിച്ചിട്ടുണ്ട്.
ക്ഷാമകാലത്തെ ധൂർത്ത് എന്നാണ് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചത്. ഒപ്പം നവകേരള സദസ് പരിപാടിയെയും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ രൂക്ഷമായി ഭാഷയിൽ വിമർശിച്ചു. ആഡംബര ബസിനെക്കുറിച്ചുള്ള ചോദ്യങ്ങളും അവർ നിരന്തരം ഉയർത്തിയിരുന്നു. എന്നാൽ ഇതിനൊക്കെ മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നവകേരള സദസിനായി അനുവദിച്ചത് സാധാരണ ബെൻസ് ബസാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റ് ആർഭാടങ്ങൾ ഒന്നും തന്നെ ബസിൽ ഇല്ലെന്നും, ശുചിമുറി മാത്രമാണുള്ളതെന്നും ആന്റ്ണി രാജു വ്യക്തമാക്കി.
മുഖ്യമന്ത്രി ഉൾപ്പടെ 21 മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയിൽ പൈലറ്റ് വാഹനങ്ങൾ ഉൾപ്പടെ 75ഓളം വാഹനങ്ങൾ അനുവദിക്കേണ്ടി വരും. ഇത് വലിയ ചെലവാണെന്നും അതിനാലാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചതെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. ഗതാഗത സെക്രട്ടറിയും, കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകറും ഇതിനെ ന്യായീകരിച്ചു രംഗത്ത് വന്നിരുന്നു. മന്ത്രിമാർ ബസ് യാത്ര നടത്തുന്നത് പൊതുഗതാഗതത്തിന് പ്രോത്സാഹനമാകു മെന്നായിരുന്നു ബിജു പ്രഭാകറിന്റെ പ്രതികരണം. എന്നാൽ ഇത്ര ചിലവേറിയ ബസിനു പുറമെ മന്ത്രിമാർ സ്വന്തം വാഹനങ്ങൾ കൂടി ഉപയോഗിക്കുന്നതിലൂടെ ഈ വിഷയത്തിലെ ന്യായീകരണ വാദങ്ങളെല്ലാം ഇപ്പോൾ തകർന്നടിയുകയാണ്.