ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ സേനാംഗമായ 19കാരിയെ ഹമാസ് വധിച്ചു. ഗാസ മുനമ്പിലാണ് കോര്‍പ്പറല്‍ നോവ മാര്‍സിയാനോയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫയ്ക്ക് സമീപമായിരുന്നു മൃതദേഹമെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) പറയുന്നു. ഒക്ടോബര്‍ ഏഴിനാണ് നോവയെ ഹമാസ് തട്ടിക്കൊണ്ടു പോയി ബന്ദിയാക്കുന്നത്.
’19 വയസ്സുള്ള നോവ മാര്‍സിയാനോയെ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒക്ടോബര്‍ 7 ന് മൃതദേഹം ഗാസയിലെ ഷിഫ ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഐഡിഎഫ് സൈന്യം കണ്ടെത്തി. കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, അവര്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കും.’ നോവയുടെ ചിത്രം പങ്കിട്ട് സൈന്യം കുറിച്ചു.
ഗാസ മുനമ്പിലെ അല്‍-ഷിഫ ആശുപത്രി സമുച്ചയത്തിന് സമീപമുള്ള കെട്ടിടത്തില്‍ നിന്ന് മറ്റൊരു ബന്ദിയുടെ മൃതദേഹം കണ്ടെടുത്തതായി ഐഡിഎഫ് കഴിഞ്ഞ ദിവസം അറിയിച്ച പിറകെയാണ് ഇക്കാര്യം പുറത്ത് വരുന്നത്. 65 കാരനായ യെഹുദിത് വെയ്സിനെ ഒക്ടോബര്‍ 7 ന് ഹമാസ് ബന്ദിയാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനയിലൂടെ യാണ് ആളെ തിരിച്ചറിയാനായത്. ഒക്ടോബര്‍ ഏഴിന് യെഹൂദിത്തിന്റെ ഭാര്യ ഷ്മുലിക് വെയ്സിനെ ഹമാസ് ഭീകരര്‍ കിബ്ബത്ത്സ് ബിയേരിയിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയിരുന്നു. ദമ്പതികള്‍ക്ക് അഞ്ച് കുട്ടികൾ ഉണ്ടെന്ന് ഐഡിഎഫ് അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച അല്‍-ഷിഫയിലെ ഒരു ഔട്ട്‌ഡോര്‍ മേഖലയില്‍ ഹമാസ് ഉപയോഗിച്ചിരുന്ന ഒരു ടണല്‍ ഷാഫ്റ്റ് കണ്ടെത്തിയ പിറകെ, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയില്‍ നിന്ന് എകെ 47 റൈഫിളുകളും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായും ഐഡിഎഫ് അറിയിക്കുകയുണ്ടായി. ഗാസയിലെ അല്‍-ഖുദ്സ് ഹോസ്പിറ്റലില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയപ്പോള്‍ റാന്തിസിയില്‍ തുരങ്കം കണ്ടെത്തിയെന്നും ഐഡിഎഫ് എക്സിലൂടെ അറിയിച്ചു. ഇവയുടെ ചിത്രങ്ങളടക്കം പങ്കുവെച്ചാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഇസ്രായേല്‍ സേന ബുധനാഴ്ച അല്‍-ഷിഫ ആശുപത്രിയില്‍ റെയ്ഡ് നടത്തിയിരുന്നതാണ്.
കഴിഞ്ഞ ദിവസം ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയയുടെ വീട് ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു. ഹനിയയുടെ വീടിന് നേരെ വ്യോമാക്രമണം നടത്തിയെന്നാണ് അവകാശവാദം. ഹമാസിന്റെ പ്രധാന രാഷ്ട്രീയ നേതാവായ ഹനിയ ഖത്തറിലെ ദോഹയിലാണെന്നാണ് വിവരം. സ്ഫോടനത്തിന്റെ ആകാശ ദൃശ്യങ്ങള്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ (ഐഡിഎഫ്) ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.