ഇസ്രയേൽ ഹമാസ് യുദ്ധം ഒന്നരമാസമാവുമ്പോൾ കനത്ത ആക്രമണം നടത്തുന്ന ഇസ്രയേൽ നീക്കങ്ങളിൽ ഹമാസിന് നിൽക്കക്കള്ളി യില്ലാതായി. ഇപ്പോഴിതാ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഇസ്രയേൽ തയാറായാൽ എഴുപതു ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസ് പറയുന്നത്. വെടിനിർത്തൽ ഇല്ലെന്ന കർശന നിലപാടിൽ രൂക്ഷമായ ആക്രമണങ്ങളും ബോംബിംഗുമെല്ലാമായി ഇസ്രയേൽ ആക്രമണം കടിപ്പിക്കുക തന്നെയാണ്.
ഇസ്രയേൽ അഞ്ചു ദിവസത്തേക്ക് വെടിനിർത്തലിന് തയാറായാൽ സ്ത്രീകളും കുട്ടികളും അടക്കം ബന്ദിയാക്കിയിരിക്കുന്ന എഴുപതുപേരെ മോചിപ്പിക്കാം എന്ന് ഖത്തറി മധ്യസ്ഥർ മുഖേന ഇസ്രയേലിനെ ഹമാസ് അറിയിച്ചിരിക്കുന്നതെങ്കിലും, ഇക്കാര്യത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഇരുനൂറു പലസ്തീനികളെ ഇസ്രയേൽ സൈന്യം ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഹമാസ് ഇപ്പോൾ ആരോപിക്കുന്നത്.
വെടിനിർത്തലിനായി എഴുപത് ഇസ്രേലി ബന്ദികളെ വിട്ടയക്കുമ്പോൾ ഇസ്രയേൽ ബന്ദികളാക്കി വച്ചിരിക്കുന്ന 200 പലസ്തീനികളെയും മോചിപ്പിക്കണമെന്നും ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസം ബ്രിഗേഡിന്റെ വക്താവ് അബു ഉബൈദ ആവശ്യപ്പെടുന്നുണ്ട്. ഹമാസ് ഒക്ടോബർ ഏഴിന് നടത്തിയ മിന്നലാക്രണത്തോടെയാണ് ഇസ്രയേൽ ഹമാസ് യുദ്ധത്തിന് തുടക്കം കുറിക്കുന്നത്. ഈ മിന്നലാക്രമണത്തിലാണ് ഹമാസ് ഇരുനൂറ്റമ്പതോളം പേരെ ബന്ദിയാക്കി ഗാസയിലേക്കു കൊണ്ടുപോവുന്നത്. ഇവരെക്കുറിച്ച് ഒരു വിവരവും പിന്നീട് പുറത്ത് വന്നിട്ടില്ല. രണ്ടു പേരെ മോചിപ്പിച്ചതൊഴിച്ചാൽ രാജ്യാന്തര സമൂഹത്തിന്റെ അഭ്യർഥന പോലും ഹമാസ് കേൾക്കാൻ കൂട്ടാക്കിയിട്ടുമില്ല. ഇസ്രയേൽ നടത്തിയ ബോംബാക്രണത്തിൽ ബന്ദികളിൽ ചിലർ കൊല്ലപ്പെട്ടെന്നും ഹമാസ് പിന്നീട് ആരോപിച്ചിരുന്നു. ഇപ്പോൾ ആവട്ടെ ഗത്യന്തരമില്ലാതെയാണ് ബന്ദികളെ മോചിപ്പിക്കാമെന്ന നിർദേശം ഹമാസ് മുന്നോട്ടു വെക്കുന്നത്.
ഹമാസിന്റെ നിലപാടിനോട് ഇസ്രയേൽ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. സമ്പൂർണ വെടിനിർത്തലിനില്ലെന്ന നിലപാടിൽ ഇസ്രയേൽ ഉറച്ചു നിൽക്കുന്നു എന്നതിന്റെ സൂചനകളാണ് ഇത് നൽകുന്നത്. മാനുഷിക സഹായം എത്തിക്കാൻ വേണമെങ്കിൽ നാലോ അഞ്ചോ മണിക്കൂർ യുദ്ധത്തിന് ഇടവേള നൽകുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് മാത്രമാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തിൽ പോലും സമ്പൂർണമായ ഒരുറപ്പ് നെതന്യാഹു നൽകിയിട്ടുമില്ല. അമേരിക്കയും വെടിനിർത്തൽ എന്ന കാര്യത്തോട് യോജിക്കുന്നില്ല.
ബന്ദികളെ മോചിപ്പിക്കാമെന്ന് അറിയിച്ചിട്ടും ഇസ്രയേൽ അനുകൂലമായി പ്രതികരിക്കാത്തതിനെയും ഹമാസ് വിമർശിക്കുന്നു. ഇസ്രയേൽ അവസരം മുതലാക്കുകയാണെന്നും മാനുഷിക വശം പരിഗണിച്ച് ഇടവേള നൽകുന്നതിന് പകരം പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ഇസ്രയേൽ എന്നുമാണ് ഹമാസ് ആരോപിക്കുന്നത്. ഒപ്പം ഇസ്രയേൽ പറയുന്നത് ഹമാസ് വെടിനിർത്തൽ ആവശ്യപ്പെടുന്നത് കൂടുതൽ ഭീകര പ്രവർത്തനത്തിന് വേണ്ടിയാണെന്ന മുന്നറിയിപ്പാണ്.
ഗാസയിലെ ഹമാസ് ഭീകരർ ഇസ്രയേൽ ബോംബാക്രമണവും മിസൈൽ ആക്രമണവും ശക്തമാക്കിയതോടെ ആശുപത്രികളിലാണ് തമ്പടിച്ചിരിക്കുന്നത്. തുടർന്ന് ഇസ്രേലി സൈന്യം ഇവിടങ്ങളിലും ആക്രമണം നടത്തുകയായിരുന്നു. ഇത് രാജ്യാന്തര തലത്തിൽ വലിയ വിമർശനം ഉണ്ടാക്കിയെങ്കിലും, ഹമാസ് ഭീകരരെ തുരത്താൻ മറ്റു വഴിയില്ലാത്തതിനാൽ ആണ് ആശുപത്രികൾ ആക്രമിച്ചത് എന്നും ഇസ്രയേൽ വിശദീകരിക്കുന്നുണ്ട്. ഗാസയുടെ നിയന്ത്രണം പൂർണമായി നഷ്ടമായതിനാലാണ് ഹമാസ് ഇപ്പോൾ വെടിനിർത്തൽ നിലപാട് മുന്നോട്ട് വെക്കുന്നത്. വടക്കുകിഴക്കൻ ഗാസ പൂർണമായി ഇസ്രയേൽ പിടിച്ചെടുത്തിരിക്കുകയാണ്. ഭീകരർ ഇതോടെ തെക്കൻ ഗാസയിലെ ആശുപത്രികളിൽ അഭയം തേടിയിരിക്കുകയാണ്.