പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു. തുടർനടപടികൾ വേണ്ടെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇടത് യുവജന സംഘടനകൾ അടക്കം തീരുമാനത്തിൽ പ്രതിഷേധം അറിയിച്ചതോടെയാണ് പിന്മാറ്റം.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയതിനെതിരായ പ്രതിഷേധം സർക്കാർ അവഗണിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ തീരുമാനം പിൻവലിക്കുന്നത് പിന്നോട്ട് പോകലാകുമെന്നും വിലയിരുത്തപ്പെട്ടു. എന്നാൽ തീരുമാനം തിരിച്ചടിയായേക്കുമെന്ന് വന്നതോടെയാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. സർക്കാർ തീരുമാനം പിൻവലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇടതു യുവജന സംഘടനകൾ.
സംസ്ഥാന സർക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാൻ 2017ൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്തായിരുന്നു സർക്കാർ തീരുമാനം
പൊതുമേഖലാ സ്ഥാപനങ്ങളിൽ മാത്രമാണ് പെൻഷൻ പ്രായം 60 ആക്കിയതെന്നും സർക്കാർ ജീവനക്കാർക്ക് നടപ്പാക്കില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയതിനെ തന്നെ ഡിവൈഎഫ്‌ഐയും എഐവൈഎഫും എതിർത്തു. യുവാക്കളുടെ തൊഴിലവസരം ഇല്ലാതാക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങിയ സാഹചര്യത്തിൽ ഇടതു യുവജന സംഘടനകളുടെ എതിർപ്പ് സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ലായിരുന്നു.
തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അപ്പോൾ പറയും എന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതികരണം. പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിനോടു ഡിവൈഎഫ്‌ഐക്കു വിയോജിപ്പ് ഇല്ലെന്നു സംസ്ഥാന പ്രസിഡന്റ് വി.വസീഫും സെക്രട്ടറി വി.കെ.സനോജും വ്യക്തമാക്കി. എന്നാൽ, അതിന്റെ ഭാഗമായി പെൻഷൻ പ്രായം 60 ആക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ അറിയിച്ചിരുന്നു.
.ഉത്തരവിറക്കുക മാത്രമാണ് ധനവകുപ്പ് ചെയ്തത്. അതിനാൽ തീരുമാനം പിൻവലിക്കുക എളുപ്പമല്ല. എന്തുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ വിരമിക്കൽ പ്രായം 60 ആക്കി എന്ന് യുവജന സംഘടനകളെ ബോധ്യപ്പെടുത്താൻ ശ്‌രമം നടത്താൻ ആലോചനയുണ്ടായിരുന്നു. സി പി എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങളും അടുത്ത ദിവസം തുടങ്ങും. സാഹചര്യം വിലയിരുത്തട്ടെ എന്ന സമീപനമാണ് പാർട്ടി നേതൃത്വത്തിനും.
തീരുമാനം മരവിപ്പിച്ചില്ലെങ്കിൽ, ഇടതു യുവജന സംഘടനകൾ വെട്ടിലാകുമായിരുന്നു. സമരം ചെയ്യുമെന്ന് പറഞ്ഞത് വെറും വാക്കല്ല എന്ന് എ.ഐ.വൈ.എഫ് നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു.