ന്യൂ ഡൽഹി . ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപിമാരെ പ്രതിഷേധങ്ങളിൽ കാണാനില്ലെന്ന് റിപ്പോർട്ടുകൾ. നിലവിൽ ജയിലിലായിരുന്ന സഞ്ജയ് സിംഗും മറ്റ് രണ്ട് എംപിമാരും മാത്രമാണ് സജീവമായി പാർട്ടിക്കുവേണ്ടി രംഗത്തുള്ളത്. മറ്റുള്ളവരെയാണ് കാണാനില്ലാത്തത്.
മാർച്ച് 21 ന് ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതു മുതൽ, ആം ആദ്മി പാർട്ടി ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ പ്രതിഷേധങ്ങളാണ് സംഘടിപ്പിക്കുന്നത്.
എന്നാൽ ഈ പ്രതിഷേധങ്ങൾ നടക്കുമ്പോഴും ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപിമാരെ കാണാൻ പോലും കിട്ടാനില്ല. രാഘവ് ചദ്ദ, സ്വാതി മാലിവാൽ, ഹർഭജൻ സിങ്, അശോക് കുമാർ മിത്തൽ, സഞ്ജീവ് അറോറ, ബൽബീർ സിങ് സീച്ചേവാൾ, വിക്രംജിത് സിങ് സാഹ്നി എന്നിവരാണ് ഇതുവരേയും പ്രതിഷേധങ്ങളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന എംപിമാർ. ഇവരിൽ പലരും വിദേശ രാജ്യങ്ങളിലടക്കം പല പല തിരക്കുകളിലാണെന്നാണ് വിവരം.
പാർട്ടിയുടെ ഏക ലോക്‌സഭാ എംപിയായ സുശീൽ കുമാർ റിങ്കു അടുത്തിടെ ബിജെപിയിലേക്ക് കൂറുമാറിയതിൽ പിന്നെ രാജ്യസഭാ എംപിമാർ മാത്രമാണ് എഎപിയുടെ പാർലമെന്റിലെ ആകെയുള്ള മുഖങ്ങൾ. പാർട്ടി ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവർ കുറ്റകരമായ മൗനം പാലിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് പാർട്ടി വേദിയിൽ ചർച്ച ചെയ്യുമെന്നായിരുന്നു സഞ്ജയ് സിങ് പ്രതികരിച്ചിരുന്നത്. കേജ്രിവാളിനായി ഇന്ത്യാ മുന്നണി നേതാക്കളടക്കം സജീവമായി രംഗത്തിറങ്ങിയപ്പോൾ പോലും സ്വന്തം പാർട്ടി എംപിമാരുടെ അസാന്നിധ്യം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.
കെജ്‌രിവാൾ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങിയ സഞ്ജയ് സിംഗാണ് പാർട്ടി പ്രതിഷേധത്തിൻ്റെ മുഖമായി ഇപ്പോൾ രംഗത്ത് ഉള്ളത്. പാർട്ടിയുടെ ഏറ്റവും മുതിർന്ന എംപിമാരിൽ ഒരാളും ട്രഷററുമായ എൻ ഡി ഗുപ്തയ്ക്ക് പുറമെ, ആം ആദ്മി പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) പഥക്, പ്രതിഷേധങ്ങളിൽ സജീവമായി രംഗത്തുള്ള മറ്റൊരു രാജ്യസഭാ എംപി.
ഗുപ്ത പൊതുവെ എക്‌സിൽ സജീവമല്ലെങ്കിലും പാർട്ടിയുടെ കാര്യങ്ങളിൽ സജീവമായി ഇടപെടുകയും മാർച്ച് 31 ന് രാംലീല മൈതാനത്തും ഏപ്രിൽ 7 ന് ജന്തർ മന്ദറിലും നടന്ന ആം ആദ്മി പാർട്ടി പ്രതിഷേധത്തിന്റേയും ഭാഗമായിരുന്നു എന്നത് അടുത്ത പറയേണ്ടതായിട്ടുണ്ട്.