തിരുവനന്തപുരം . ‘മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരു’തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ‘കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ എന്റെ നിലപാട്. മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത്, ആ ഭാഷ ശീലിച്ചിട്ടില്ല. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റാണെന്നും എ കെ ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.
താന്‍ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി, വൻ ഭൂരിപക്ഷത്തിൽ ജയിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണ്. ബിജെപിയുടെ സുവർണകാലം കഴിഞ്ഞതായും, സുവർണകാലം ശബരിമല പ്രശ്നമുണ്ടായ കാലത്തായിരുന്നു എന്നും അത് കഴിഞ്ഞുവെന്നും ആന്റണി പറയുകയുണ്ടായി.
നടക്കാന്‍ പോകുന്നത് നിയമസഭാ തെരഞ്ഞെടുപ്പല്ല. ലോക്സഭാ തെരഞ്ഞെടുപ്പാണ്. ഇന്ത്യ അടുത്ത അഞ്ച് വർഷം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്. ഡു ഓർ ഡൈ. ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ്. ഇന്ത്യയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്. ഇന്ത്യയെന്ന ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ബിജെപി ഭരണം അവസാനിപ്പിക്കണം. ആർഎസ്എസിന്‍റെ പിൻ സീറ്റ് ഡ്രൈവ് അവസാനിപ്പിക്കണം. ഭരണഘടന മൂല്യങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടാനുള്ള തെരഞ്ഞെടുപ്പാണ്. മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കപ്പെടും – ആന്റണി പറഞ്ഞു.
കേരളത്തിന്‍റെ സമഗ്ര മേഖലയേയും തകർത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. വനഖലയിലെ ജനങ്ങൾ ഓടി പോകട്ടെ എന്ന ദുഷ്ടലാക്ക് ഉണ്ടോ സർക്കാരിന് എന്ന് പോലും സംശയിക്കുന്നു. പരമ്പരാഗത മേഖലയാകെ തകന്നു, തീരദേശ ജീവിതം ദുസ്സഹമായി. ജീവിക്കാൻ വഴിയില്ലാതെ റഷ്യയിൽ യുദ്ധം ചെയ്യാൻ വരെ യുവാക്കൾ പോകുന്നു. പ്രതീക്ഷ നശിച്ച് കേരളത്തിൽ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് തിരിച്ചറിയുന്നു. എന്നിട്ടും മുഖ്യമന്ത്രി എന്ത് ചെയ്യുന്നു. ഇങ്ങനെ പോയാൽ കേരളം അന്യസംസ്ഥാന തൊഴിലാളികളുടെ മാത്രം നാടായി മാറും. കേന്ദ്രത്തിൽ ബിജെപിക്കെതിരെയും കേരളത്തിൽ പിണറായിയുടെ ദുർഭരണത്തിന് എതിരെയും വിധിയെഴുതണം – എകെ ആന്‍റണി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.