പാനൂർ ബോംബ് സ്ഫോടനം നടത്തിയത് എല്ലാവരെയും പേടിപ്പിക്കാനാണെങ്കിലും സത്യത്തിൽ അതിപ്പോൾ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. കാരണം പാനൂരിൽ ബോംബ് പൊട്ടിയപ്പോൾ കെ കെ ശൈലജ വടകരയിൽ നിന്ന് പിണറായിക്കിട്ട് പൊട്ടിച്ചു. ഗോവിന്ദൻ തള്ളിപ്പറയുകയും പിന്നീട് അംഗീകരിക്കുകയും ചെയ്തു. ഇതുപോലൊരു നാറിയ നാണംകെട്ട പരിപാടി ഷൈലജയ്ക്ക് എതിരെ കാണിക്കാനില്ല. ഷൈലജയെ തോൽപ്പിക്കാൻ വേണ്ടി നിർത്തിയതാണെന്ന സംസാരം പരക്കെ നിൽക്കെയാണ് പാനൂരിൽ ബോംബ് പൊട്ടുന്നത്.
TP വധം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉയർത്തിയാണ് വടകരയിൽ UDF വോട്ടു പിടിക്കുന്നത്. അതിനിടെ മനപ്പൂർവം ഉണ്ടാക്കിയ വിഷയമാണ് ഇതെന്നാണ് ശൈലജ വിലയിരുത്തുന്നത്. പാനൂർ ബോംബ് സ്ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിൽ സിപിഎം പ്രാദേശിക നേതാക്കൾ പോയ സംഭവത്തോടെ വടകരയിൽ തന്നെ തോൽപ്പിക്കാൻ പാർട്ടിക്കുള്ളിൽ ഗൂഢാലോചയും ശൈലജ. ഗൂഢാലോചനയുണ്ടെന്ന സംശയവുമായി സ്ഥാനാർത്ഥി കെകെ ശൈലജ രംഗത്തു വന്നിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്റെ വധം ചർച്ചയാക്കിയ സംഘത്തിന് ഇതിലും പങ്കുണ്ടെന്നാണ് ആരോപണം. ശൈലജയുടെ കടുത്ത അതൃപ്തി മനസ്സിലാക്കിയാണ് ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് എടുത്തത്. എന്തുകൊണ്ടാണ് വടകരയെ ലക്ഷ്യമിട്ട് മാത്രം സിപിഎമ്മിനുള്ളിൽ നിന്നു തന്നെ വിവാദങ്ങളുണ്ടാകുന്നുവെന്ന ചോദ്യമാണ് ശൈലജ അനുകൂലികൾ ഉയർത്തുന്നത്.
തന്റെ അതൃപ്തിയും വിലയിരുത്തലുകളും ശൈലജ പാർട്ടി കേന്ദ്ര നേതാക്കളേയും അറിയിച്ചിട്ടുണ്ട്. തന്റെ ഇമേജു കൊണ്ട് മാത്രം വടകര തിരിച്ചു പിടിക്കാൻ കഴിയില്ലെന്നാണ് ശൈജല നേതൃത്വത്തെ അറിയിച്ചത്. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനേയും കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് പാനൂരിലുണ്ടായതെന്നാണ് ആക്ഷേപം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിലിന്റെ വീട് സന്ദർശിച്ച് സിപിഎം. നേതാക്കൾ തന്നെ രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകി. പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാറും ചെറുവാഞ്ചേരി എൽ.സി. അംഗം എ.അശോകനുമാണ് വീട് സന്ദർശിച്ചത്. ഷെറിലിന്റെ സംസ്‌കാര ചടങ്ങിൽ എംഎൽഎ. കെ.പി.മോഹനനും പങ്കെടുത്തു.
നേതാക്കൾ വീട് സന്ദർശിച്ചെങ്കിൽ അത് ജാഗ്രത കുറവാണെന്ന് പാനൂർ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ളയ്ക്കും സമ്മതിക്കേണ്ടി വന്നു. പാർട്ടി വിരുദ്ധൻ എന്നാണ് ഷെറിലിനെ എന്ന് കുഞ്ഞബ്ദുള്ള വിശദീകരിച്ചത്. അവിടേക്കാണ് സിപിഎം നേതാക്കളും എംഎൽഎയും പോയത്. പരിചയക്കാർ എന്ന നിലയിലാണ് പോയതെന്ന് നേതാക്കൾ പറയുമ്പോഴും സിപിഎമ്മിന് അത് തീരാ നാണക്കേടായി. എന്തായാലും ഇതിനെ പ്രതിരോധിക്കാൻ ഇന്നൊരു പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനെ പ്രതിരോധിക്കാൻ പാനൂർ സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്ന് മുൻ മന്ത്രിയും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ.ക്രിമിനലായി കഴിഞ്ഞാൽ അവരെ ക്രിമിനലുകൾ ആയി കണ്ടാൽ മതിയെന്നും ആണ് ശൈലജ പറയുന്നത്. നല്ല പശ്ചാത്തലം ഉള്ള കുടുംബങ്ങളിൽ നിന്ന് പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാർ ഉണ്ട്, സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ കുടുംബം തന്നെ അവരെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു, മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, തനിക്കെതിരെ ഉന്നയിക്കാൻ മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് യുഡിഎഫിന്‍റെ പ്രചാരണം എന്നും ശൈലജ പറഞ്ഞു.
എന്തായാലും പാനൂർ ബോംബ് സ്‌ഫോടന കേസിൽ സിപിഎം എല്ലാ അർത്ഥത്തിലും പ്രതിരോധത്തിൽ. വടകരയിൽ യുഡിഎഫ് ഇത് അതിശക്തമായ പ്രചരണ വിഷയമാക്കും. സ്‌ഫോടനത്തിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. ഉച്ചയോടെ കസ്റ്റഡിയിലെടുത്ത അമൽ ബാബു, മിഥുൻ എന്നിവരുടെ അറസ്റ്റ് ആണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. സംഭവ നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നയാളാണ് അമൽ എന്നാണ് പൊലീസ് പറയുന്നത്. ഇവരും സിപിഎമ്മുകാരാണ്. ഇതോടെ പാനൂരിൽ സിപിഎം ഇടപെടൽ വ്യക്തമാണെന്നാണ് കോൺഗ്രസ് വിശദീകരണം.
അറസ്റ്റിലായ അമൽ ബാബു ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. സിപിഎം റെഡ് വളണ്ടിയറുമായിരുന്നു. അറസ്റ്റിലായ മിഥുൻ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പൊലീസ് പറയുന്നു. കേസിൽ രണ്ടു പേർ ഒളിവിലാണ്. പരിക്കേറ്റ മൂന്ന് പേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. എല്ലാവർക്കും ഇടതു ബന്ധമുണ്ട്. ഈ സംഭവത്തിൽ സിപിഎം സ്ഥാനാർത്ഥി കെകെ ശൈലജ കടുത്ത അതൃപ്തിയിലാണ്. സിപിഎം സംസ്ഥാന നേതൃത്വത്തെ അവർ ഇത് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പാർട്ടിതല അന്വേഷണം വേണമെന്നാണ് ശൈലജയുടെ ആവശ്യം.
ഒളിവിലുള്ള രണ്ടു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആർക്കു വേണ്ടിയാണ് ബോംബ് നിർമ്മിച്ചതെന്ന നിർണായക വിവരം തേടിയാണ് പൊലീസ് അന്വേഷണം. ഒളിവിലുള്ള പ്രതികളെ പിടികൂടാനായാൽ ഇക്കാര്യം വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പിണറായിയുടെ പൊലീസാണ് പ്രതികളെ പിടികൂടിയത്. അതുകൊണ്ട് തന്നെ ബന്ധമില്ലെന്ന് ഇനി സിപിഎമ്മിന് പറയാനാകില്ല. ഈ സാഹചര്യത്തെ കോൺഗ്രസ് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.