ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടായി പ്രവർത്തകർ കൊല്ലപ്പെട്ടാൽ ആദ്യം തള്ളിപ്പറയുന്ന സി പി എം ഒരു വർഷത്തിനുള്ളിൽ അവരെ പാർട്ടി രക്തസാക്ഷികളാക്കുകയാണ് പതിവ്. അവർക്കായി അനുസ്മരണ പരിപാടികൾ നടത്തും. രക്തസാക്ഷി മണ്ഡപം ഉണ്ടാക്കും. അതിനായി അവരുടെ പേരിൽ പണപ്പിരിവ് നടത്തും. ഇതാണ് സിപിഎമ്മിന്റെ പതിവ്, ഇതാണ് സി പി എം സ്റ്റൈൽ. പാനൂരിൽ ബോംബ് സ്പോടനത്തിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിന്റെ കാര്യത്തിലും നടക്കാൻ പോകുന്നത് ഇത് തന്നെയാണ്. ഷെറിനെ തള്ളിപ്പറഞ്ഞ സി പി എം അടുത്ത ഒരു വർഷത്തിനുള്ളിൽ ഷെറിന്റെ പേരിൽ രക്തസാക്ഷിത്തറയുണ്ടാക്കി പണപ്പിരിവും നടത്തുമെന്ന് മുൻകാല ചരിത്രങ്ങൾ വിളിച്ചു പറയുകയാണ്. ഇത് തന്നെയാണ് നാളെ കേരള കാണാൻ പോകുന്നത്.
കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിൻമുകളിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമാണത്തിനിടെ 2015 ജൂൺ 6നു സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകരായ ഷൈജു (32), സുബീഷ് (29) എന്നിവർ കൊല്ലപ്പെട്ടിരുന്നു. 4 പേർക്കാണ് സ്ഫോടനത്തിൽ പരുക്കേൽക്കുന്നത്. സ്‌ഫോടനത്തിൽ പാർട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് എതിരാളികൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നുമാണ് അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നത്. അതേസമയം, സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു എന്നാണ് എടുത്ത് പറയേണ്ടത്. സംസ്കരിച്ചത് ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാർട്ടി വക ഭൂമിയിലായിരുന്നു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമിക്കാൻ 2016 ഫെബ്രുവരിയിൽ ഫണ്ട് ശേഖരണം നടത്തിയതിന്റെ നോട്ടിസ് ഞങ്ങൾ ഇതോടൊപ്പം കൊടുക്കുന്നുണ്ട്. 2016 ഫെബ്രുവരിയിൽ സിപിഎം നേതൃത്വത്തിൽ ഷൈജുവിനും സുബീഷിനും സ്മാരകം നിർമിക്കാൻ സി പി എം ധനസമാഹരണം നടത്തി. അത് വഴി ലക്ഷങ്ങളാണ് പാർട്ടിയുടെ വക അക്കൗണ്ടുകളിൽ എത്തിയത്. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും സി പി എം തുടക്കം കുറിക്കുകയായിരുന്നു. സിപിഎം രക്തസാക്ഷികളുടെ പട്ടികയിലും ഇരുവരുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവർ എന്നാണ് പേരിനൊപ്പം എഴുതി ചേർത്തിരിക്കുന്ന വാചകം. ഇന്നിവർ സി പി എമ്മിന്റെ രക്തസാക്ഷികളാണ്. അത് പോലെ ഷെറിനും നാളെ സിപി എമ്മിന്റെ രക്ത സാക്ഷിയാകും. ഷെറിന്റെ ജീവൻ വിറ്റു സി പി എം പണപ്പിരിവ് നടത്തുക തന്നെ ചെയ്യും.
അതേസമയം, പാനൂരിലെ ബോംബ് നിർമാണത്തിൽ 10 പേർ പങ്കെടുത്തുവെന്നാണു പൊലീസ് പറയുന്നത്. ഇവർക്ക് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങി നൽകിയതിന് പിന്നിലും ഒരു സി പി എം നേതാവിന്റെ പങ്കുണ്ട്. ഒളിവിൽ കഴിയുന്ന 2 പേരെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. ഇവരിൽ ഷിജാൽ എന്നയാളും ഗുരുതരമായി പരുക്കേറ്റു ചികിത്സയിലുള്ള വിനീഷുമാണ് ബോംബ് നിർമാണത്തിന്റെ സൂത്രധാരന്മാരെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും, മറ്റൊരാളുടെ ( സി പി എം ) നിർദേശത്തെ തുടർന്നാണ് നിർമ്മാണം നടന്നതെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഷിജാലിനെ പിടികൂടിയാലേ ബോംബ് നിർമിച്ചതിന്റെ ഉദ്ദേശ്യമെന്തെന്നു വ്യക്തമാകൂ.
വെള്ളിയാഴ്ച പുലർച്ചെയാണ് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുന്നത്. കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെടുക യായിരുന്നു. ഷെറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് അഞ്ചരയോടെ വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു..
പാനൂർ സംഭവത്തിനു പിന്നാലെ, സംസ്ഥാന വ്യാപക പരിശോധന നടത്താൻ ഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകി. മുൻപു ബോംബ് നിർമാണവുമായി ബന്ധപ്പെട്ടവരെ കർശന നിരീക്ഷണത്തിലാക്കാനും ബോംബ് നിർമിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും രാഷ്ട്രീയ സംഘർഷ മേഖലകളിലും കർശന പരിശോധന നടത്താനും നിർദേശിച്ചിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നതിനിടെ പാനൂരിൽ ബോംബ് നിർമാണം നടന്നതും പൊട്ടിത്തെറിച്ചതും ഏറെ ഗൗരവമുള്ള കാര്യമാണ്. ക്രമസമാധാനനി ലയെക്കുറിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു പൊലീസ് നിത്യേന റിപ്പോർട്ടും നൽകി വരുന്നതിനിടെയാണെന്നതാണ് ശ്രദ്ധേയം. പാനൂർ മേഖലയിൽ സുരക്ഷയ്ക്ക് സിആർപിഎഫിന്റെ സഹായവും പോലീസ് തേടി. വൈകിട്ട് സിആർപിഎഫ് പ്രദേശത്ത് റൂട്ട് മാർച്ച് നടത്തി.
UPDATING……