പാനൂരിൽ സിപിഎം പ്രവർത്തകൻ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടത് തിരഞ്ഞെടുപ്പിനിടെ സി പി എമ്മിനെ തീർത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിസാര സംഭവമായി ഇതിനെ കാണാനാവില്ല. പോലീസ് അന്വേഷണത്തിൽ കൂടുതൽ സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരിക്കുകയാണ്. പത്തിലധികം സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഭീകരതയുടെ മുഖമാണ് ബോംബ് സ്പോടനത്തിലൂടെ പാനൂരിൽ കേരളം കണ്ടിരിക്കുന്നത്. ഇത് ഭീകരപ്രവർത്തനം തന്നെയാണ്. എൻ ഐ എ അന്വേഷിക്കേണ്ട പച്ചയായ ഭീകരതയാണ് നടന്നിരിക്കുന്നത്. പിണറായിയുടെ ഭരണത്തിൽ സി പി എം ലക്ഷ്യമിട്ട ആ ഭീകര മുഖമെന്തെന്നത് കണ്ടെത്തുക അസാധ്യമാണ്. ഇക്കാര്യത്തിൽ എൻ ഐ എ അന്വേഷണം തന്നെയാണ് നടക്കേണ്ടത്.
പാനൂരിൽ സി പി എം ലക്ഷ്യമിട്ട ഭീകരത എന്തെന്നറിയാൻ എൻ ഐ എ?
കേരളത്തിൽ എന്ത് സംഭവങ്ങൾ നടന്നാലും നുണകൾ കൊണ്ട് പ്രരോധിച്ചു രക്ഷക്ക് ശ്രമിക്കുന്നത് സി പി എമ്മിന്റെ പതിവ് ശൈലിയാണ്. അത് തന്നെയാണ് പാനൂർ സ്ഫോടനത്തിൽ സി പി എം പ്രവർത്തകൻ കൊല്ലപ്പെട്ട ശേഷവും നടന്നു വരുന്നത്. കേസുമായി ബന്ധപെട്ടു പിടികൂടപ്പെട്ടവർ ഒന്നടങ്കം സി പി എം പ്രവർത്തകരും അനുഭാവികളുമാണ്. സി പി എം പ്രാദേശിക നേതാവിന്റെ മകനും ഇതിൽ പങ്കാളിയാണ്. എന്നിട്ടും സി പി എമ്മിന് സംഭവത്തിൽ പങ്കില്ലെന്ന് ആണയിട്ടു കളവു പറയുകയാണ് സി പി എം. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും കെ കെ ഷൈലജയുമൊക്കെ പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുക മാത്രമല്ല, കേരള ജനതയെ പരമ വിഡ്ഢികളാക്കുക കൂടിയാണ് ചെയ്യുന്നതാണ് നടക്കുന്നത്.
പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും ദിവസങ്ങളായി ബോംബ് നിർമാണം നടന്നുവരികയായിരുന്നുവെന്ന് പോലീസ് തന്നെ പറയുന്നു. പൊലീസിന് ലഭിച്ച വിവരങ്ങൾ ശരിയെന്നു തെളിയിച്ചു കൊണ്ടാണ് കൂടുതൽ ബോംബുകൾ കണ്ടെത്തിയിരിക്കുന്നത്. പത്തിലധികം സ്റ്റീൽ ബോംബുകളാണ് ഒടുവിൽ കണ്ടെത്തിയിട്ടുള്ളത്. പാനൂരിൽ വ്യാപകമായ തോതിൽ സി പി എം ബോംബുകൾ ഉണ്ടാക്കിയെന്ന് തെളിയിക്കുന്നതാണിത്.
അറസ്റ്റിലായ ഷാബിൻ ലാലാണ് ചോദ്യം ചെയ്യുന്നതിനിടെ ബോംബിനെക്കുറിച്ച് വെളുപ്പെടുത്തുന്നത്. കൂടുതൽ ബോംബ് കണ്ടെത്താനായി പാനൂരിലും പരിസരപ്രദേശങ്ങളിലും പോലീസ് അന്വേഷണം ഇതോടെ ശക്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സിആർപിഎഫിന്റെ സഹായവും കേരള പോലീസ് ഇതോടെ തേടുകയാണ് ഉണ്ടായത്.
സ്ഥലത്ത് ദിവസങ്ങളായി ബോംബ് നിർമാണം നടന്നുവരികയാ യിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. തുരുമ്പിച്ച ആണി, കുപ്പിച്ചില്ല്, മെറ്റൽ ചീളുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ബോംബുകൾ നിർമ്മിച്ചിരുന്നത്. സമീപത്തെ മതിലിലും കുറ്റിക്കാട്ടി ലും ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ ഉണ്ടായിരുന്നത്. സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ മൂന്നു പേരുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അരുൺ, അതുൽ, ഷിബിൻ ലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സായൂജിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സ്ഫോടന സമയത്ത് ഇവർ സ്ഥലത്തുണ്ടായിരുന്നു. ബോംബ് നിർമ്മാണവുമായി ബന്ധമുള്ള എട്ടോളം പേരെ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നുണ്ടെങ്കിലും ഇവരെ പിടികൂടിയിട്ടില്ല. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് വച്ചാണ് സായൂജ് പോലീസിന്റെ പിടിയിലായത്. എല്ലാവരും സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്.
നിരവധി ക്രിമിനൽ കേസുകൾ ഇവരുടെ പേരിൽ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുളള ഇവരെ തെരഞ്ഞെടുപ്പ് കാലത്ത് നിരീക്ഷിക്കുന്നതിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. ഇന്റലിജിൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും അതിനെ പോലീസ് മാനിച്ചില്ല. ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമെന്ന് തെളിഞ്ഞിട്ടും എന്തിന് വേണ്ടി ഇവർ ബോംബുകൾ ഉണ്ടാക്കിയെന്നതിനും, ആർക്ക് വേണ്ടി എന്നതിനും ഇനിയും ഉത്തരമില്ലാത്ത സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.
പാനൂർ സംഭവം നടന്നിരിക്കുന്നത് കണ്ണൂരിലാണെങ്കിലും കേരളമെ ങ്ങും അക്രമ രാഷ്ട്രീയം വീണ്ടും സജീവചർച്ചയായിരിക്കുകയാണ്.
പാനൂരിലെ ബോംബ് നിർമാണം സംബന്ധിച്ച് മാസങ്ങൾക്കുമുൻപേ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും കണ്ണടച്ച പൊലീസിന്റെ വീഴ്ച സർക്കാരിനെ തീർത്തും പ്രതിക്കൂട്ടിലാക്കുന്നതാണ്. സി പി എം നേതാക്കൾ മത്സരിച്ച് പ്രസ്താവനകളും പ്രസംഗങ്ങങ്ങളും നടത്തി കൈകഴുകാൻ ശ്രമിക്കുകയാണ്. പക്ഷെ വസ്തുതകൾ മൂടാൻ ഇപ്പോഴുള്ള അവസ്ഥയിൽ സി പി എമ്മിന് ആവില്ല. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് ഇപ്പോഴും സജീവ ചർച്ചാവിഷയമായ വടകര, കണ്ണൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ ‘ബോംബ് സ്ഫോടനം’ യുഡിഎഫ് തിരഞ്ഞെടുപ്പു വിഷയമാക്കിക്കഴിഞ്ഞു. സംഭവം തിരഞ്ഞെടുപ്പിൽ സി പി എമ്മിനെ ചില്ലറയല്ല ബാധിക്കുക.
പൗരത്വ നിയമ ഭേദഗതിയിലും ഇലക്ടറൽ ബോണ്ട് വിഷയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും ഇടതു നേതാക്കളും പ്രചാരണം നടത്തുന്നതിനിടെ ഫർമാ കമ്പനികളിൽ നിന്നടക്കം സി പി എം കോടികൾ വാങ്ങിയെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇലക്ടറൽ ബോണ്ട് വാങ്ങാത്ത, സാമ്പത്തിക സുതാര്യതയുള്ള പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് സഹകരണ ബാങ്കുകളിൽ രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി കണ്ടെത്തിയതും, വൻതുക നിക്ഷേപമുള്ള പാർട്ടി അക്കൗണ്ട് തൃശൂരിൽ ഇ.ഡി മരവിപ്പിച്ചതും ഒക്കെ വെട്ടിലാക്കിയിരിക്കുകയാണ്. ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽനിന്നു സിപിഎമ്മും സംഭാവന സ്വീകരിച്ചതായുള്ള രേഖകൾ പോലും കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കെ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സി പി എം പ്രചാരങ്ങൾ നുണയാണെന്ന വസ്തുതയാണ് ജനം തിരിച്ചറിയുന്നത്.
കേന്ദ്ര ഏജൻസികളെ ബിജെപി ആയുധമാക്കുന്നുവെന്നു വോട്ടിനു വേണ്ടി ഗംഭീരമായി പ്രസംഗിക്കുന്ന മുഖ്യമന്ത്രി, മകൾ വീണയുടെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണ ത്തെക്കുറിച്ച് ജനങ്ങളോട് ഒരക്ഷരം മിണ്ടുന്നില്ല. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെൻഷൻ കാര്യവും, സപ്ലൈകോയിൽ അവശ്യസാധനങ്ങൾ പോലുമില്ലാത്തതൊന്നും ചർച്ചയാകാൻ സി പി എം സത്യത്തിൽ ആഗ്രഹിക്കുന്നില്ല.
വന്യജീവി ആക്രമണം മലയോര മേഖലയിലാകെ മുഖ്യ തിരഞ്ഞെടുപ്പു വിഷയമാണ്. മലയോര മേഖലയിലാകെ വോട്ടു തേടി എത്തുന്ന ഇടത് പക്ഷ പാർട്ടികൾ ജനകീയ പ്രതിഷേധങ്ങൾക്ക് മുന്നിൽ വെള്ളം കുടിക്കുകയാണ്. പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന ഒട്ടേറെ വിഷയങ്ങൾക്ക് ജനത്തിനു മുന്നിൽ ഒരക്ഷരം മറുപറയാനാവാതെ സിപിഎം പ്രതിസന്ധിയെ നേരിടുകയാണ്.
പാനൂരിൽ ബോംബ് നിർമിച്ചത് സിപിഎം പ്രവർത്തകരാണ്. അതിനി എത്രമാറ്റിമറിക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുന്നിൽ വിലപ്പോവില്ല. നിർമാണ സ്ഥലത്തു മരിച്ചതും പരുക്കേറ്റതും സിപിഎം പ്രവർത്തകർ തന്നെയാണ്. ബോംബ് അബദ്ധത്തിൽ പൊട്ടിയില്ലായിരുന്നുവെങ്കിൽ ആർക്കു നേരെ ഉപയോഗിക്കുമായിരുന്നു? എന്നത് മാത്രമാണ് അറിയേണ്ടതായുള്ളത്. സി പി എം പ്രതിക്കൂട്ടിലെത്തുന്ന ഈ ഭീകര സംഭവത്തിൽ പിണറായി പോലീസ് അന്വേഷിച്ചത് കൊണ്ടോ, രക്ഷക്കായി അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചാലോ ഫലമുണ്ടാവില്ല. അന്വേഷിക്കേണ്ടത് എൻ ഐ എ തന്നെയാണ്. ഭീകര പ്രവർത്തനങ്ങൾ അന്വേഷിക്കുന്ന എൻ ഐ എ ആണ് ഈ ഭീകരതയും അന്വേഷിക്കേണ്ടത്.
https://youtu.be/mGGuH1A8PK4?si=TG1xhx1QeZoAiDSu