കണ്ണൂര്‍ . പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കളെത്തിയതില്‍ ജാഗ്രത കുറവുണ്ടായെന്ന് സിപിഎം. തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികൾക്ക് ആയുധം നൽകാൻ പാടില്ലായിരുന്നു, സി പി എം നേതൃത്വം പറയുന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗം സുധീർ, ലോക്കൽ കമ്മിറ്റി അംഗം അശോകൻ എന്നിവരാണ് ഷെറിലിന്‍റെ വീട്ടിലെത്തിയിരുന്നത്. ഷെറിലിന്‍റെ സംസ്കാരച്ചടങ്ങില്‍ കെപി മോഹനൻ എംഎല്‍എയും പങ്കെടുക്കുകയുണ്ടായി. ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ച സംഭവം വിവാദമായതോടെയാണ് സി പി എം വിശദീകരണം ഉണ്ടായത്.
ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നായിരുന്നു നേതൃത്വം നേരത്തെ നൽകിയിരുന്ന വിശദീകരണം. ഇപ്പോഴും ഇതുതന്നെ ജില്ലാ നേതൃത്വം വിശദീകരിക്കുന്നതിനിടെയാണ് സംസ്ക്കാര ചടങ്ങിൽ സി പി എം നേതാക്കൾ പങ്കെടുത്തിരിക്കുന്നത്. ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണെന്നാണ് സിപിഎം നേതാവ് പി ജയരാജൻ പ്രതികരിച്ചിരുന്നത്. സിപിഎമ്മിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞിരുന്നു. പ്രാദേശിക നേതാക്കളാണ് പോയിട്ടുള്ളത്, ഉത്തരവാദിത്തപ്പെട്ട നേതാക്കളാരും പോയിട്ടില്ല എന്നാണ് പി ജയരാജൻ പറഞ്ഞത്.
ബോംബ് നിര്‍മ്മാണത്തിനിടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പാനൂര്‍ കുന്നോത്ത് പറമ്പില്‍ സ്ഫോടനമുണ്ടായത്. പരിക്കേറ്റ വിനീഷ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. അതേസമയം, പാനൂരിലെ ബോംബ് നിർമ്മാണത്തിന്‍റെ ഉത്തരവാദിത്വം സി പി എം നേതൃത്വത്തിന് തന്നെയെന്ന് വ്യക്തമാകുന്നതാണ് ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ വീട്ടിൽ സി പി എം നേതാക്കൾ നടത്തിയ സന്ദർശനമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ ആരോപിച്ചു. സി.പി.എമ്മിന്‍റെ അറിവോടും സമ്മതത്തോടും കൂടിയാണ് ബോംബ് നിർമ്മാണമെന്ന് ശരിവെക്കുന്നതാണ് നേതാക്കളുടെ സന്ദർശനമെന്നും കെ. സുരേന്ദ്രൻ കോഴിക്കോട് മുക്കത്ത് പറയുകയുണ്ടായി.