സഹകരണ നിയമങ്ങള്‍ കാറ്റിൽ പറത്തി കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സി പി എം നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പകൽ കൊള്ളയുടെ കൂടുതൽ ചിത്രം ഓരോ ദിവസവും പുറത്ത് വരുകയാണ്. സിപിഎം നിയന്ത്രിക്കുന്ന രഹസ്യ അക്കൗണ്ടുകള്‍ വഴി നടന്ന അഴിമതി സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരിക്കെ ഉളുപ്പും നാണവും ഇല്ലാതെ ജനത്തിന്റെ പണം കൊള്ളയടിച്ചവർ സ്വയം വെള്ള പൂശാനായി ബ്രുഷും പെയിന്റും വാങ്ങിക്കൂട്ടി പെടാപ്പാടു പെടുകയാണ്.
വന്‍തോതില്‍ പണമിടപാടുകള്‍ നടന്ന സി പി എമ്മിന്റെ രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇഡി റിസര്‍വ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും തെരഞ്ഞെടുപ്പു കമ്മീഷനും കൈമാറിയിരിക്കുന്നത് ശക്തമായ നടപടികളിലേക്ക് ഉള്ള നീക്കമായിരിക്കെ, ഇ ഡി വിളിച്ചിട്ടു പോകാൻ കൂട്ടാക്കാത്ത സി പി എം ജില്ലാ സെക്രട്ടറിയോട് ‘ഹാജരായേ പറ്റൂ’ എന്ന് പറഞ്ഞിരിക്കുകയാണ് ഇ ഡി.
കരുവന്നൂർ കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ ആവശ്യം ഇഡി തള്ളിയിരിക്കുകയാണ്. ഏപ്രിൽ 5 ന് ഹാജരാകാൻ വീണ്ടും ഇ ഡി നോട്ടീസ് നൽകുകയും ചെയ്തു. ഈ മാസം 26ന് ശേഷം ഹാജരാകാം എന്നായിരുന്നു വർഗീസ് ഇഡിയെ അറിയിച്ചിരുന്നത്. എന്നാല്‍, എം എം വർഗീസ് സ്ഥാനാർത്ഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്ന് നിരീക്ഷിച്ച ഇ ഡി ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന് അറിയിച്ച് ഏപ്രിൽ 5 ന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകുകയാണ് ഉണ്ടായത്.
കള്ളപ്പണക്കേസില്‍ ഇഡി ആവശ്യപ്പെട്ട അന്വേഷണ റിപ്പോർട്ട് നൽകാൻ എം എം വർഗീസ് കൂട്ടാക്കിയിട്ടില്ല. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായി ബിജു സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു. കരുവന്നൂരിൽ നിന്ന് തട്ടിയ പണമാണ് ഇതെന്നാണ് ഇഡി ഉന്നയിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സി പി എം നേതാക്കളെ ഇഡി ചോദ്യം ചെയ്യാനിരിക്കുന്ന സാഹചര്യം കൂടിയുണ്ട്.
മുൻ എംപി പി കെ ബിജു, സിപിഎം തൃശൂർ കോര്‍പറേഷൻ കൗൺസിലർ പി കെ ഷാജൻ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ബിജു ഇന്നാണ് ഹാജരാവേണ്ടത്. ഷാജനോട് വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിട്ടുള്ളത്. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇവർ ഇരുവരും.
കരുവന്നൂർ കള്ളപ്പണക്കേസില്‍ സിപിഎമ്മിന് കുരുക്ക് മുറുക്കുകയാണ് ഇഡി. സിപിഎമ്മിന്‍റെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും, റിസര്‍വ് ബാങ്കിനും ഇഡി നേരത്തെ കൈമാറിയിരുന്നു. കരുവന്നൂരില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നേരിട്ട് ഉറപ്പ് നല്‍കിയതിന് പിറകേയാണിത്. അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കിലുണ്ട്. അക്കൗണ്ടുകള്‍ തുടങ്ങണമെങ്കില്‍ ബാങ്കില്‍ അംഗത്വം എടുക്കണമെന്നാണ് ബാങ്ക് ബൈലോയും സഹകരണ നിയമവും പറയുന്നത്. എന്നാല്‍ ഇത് സി പി എം നേതാക്കൾ പാലിച്ചിട്ടില്ല.
പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകള്‍ വിതരണം ചെയ്യാനും, കമ്മീഷന്‍ തുക നിക്ഷേപിക്കാനും അക്കൗണ്ടുകള്‍ സി പി എം ഉപയോഗിക്കുകയായിരുന്നു. പാര്‍ട്ടി ഫണ്ട്, ലെവി പിരിവ് സംബന്ധമായ കാര്യങ്ങളും ഈ അക്കൗണ്ടുകളിലൂടെ സി പി എം നടത്തി. ഉന്നത സിപിഎം നേതാക്കള്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുകയാണ് ഉണ്ടായത്. എന്നാല്‍ ഈ അക്കൗണ്ടുകള്‍ സംബന്ധിച്ച ഒരു വിവരവും ഓഡിറ്റ് രേഖകളില്‍ ഇല്ലെന്നതാണ് എടുത്ത് പറയേണ്ടത്.
സി പി എമ്മിന് തൃശ്ശൂര്‍ ജില്ലയിൽ മാത്രം 17 ഏരിയ കമ്മിറ്റികളുടെ കീഴില്‍ 25 അക്കൗണ്ടുകള്‍ വിവിധ സഹകരണ ബാങ്കുകളിലായി ഉണ്ട്. ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും കഴിഞ്ഞ മാര്‍ച്ചില്‍ ഓഡിറ്റ് ചെയ്ത കണക്കുകളില്ലെന്ന് ഇഡി പറയുന്നു. ജനപ്രാതിനിധ്യ നിയമവും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗരേഖകളും അനുസരിച്ച് അക്കൗണ്ട് വിവരങ്ങളും കണക്കുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായി വെളിപ്പെടുത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും, ധനമന്ത്രാലയത്തിന്‍റെയും, റിസര്‍വ് ബാങ്കിന്‍റെയും നിലപാട് കരുവന്നൂരിലെ ഇഡി അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്ന സ്ഥിതി വിശേഷമാണ് നിലവിൽ ഉള്ളത്.
ജനങ്ങള്‍ സംശയിച്ചതുപോലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് സിപിഎമ്മിന്റെ അറിവോടും സമ്മതത്തോടും പങ്കാളിത്തത്തോടുകൂടിയുമുള്ള പകല്‍ക്കൊള്ള തന്നെയായിരുന്നു. സഹകരണ നിയമങ്ങള്‍ ലംഘിച്ചാണ് സിപിഎം കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൗണ്ടുകള്‍ സൂക്ഷിക്കുന്നത്. ഇതിനെതിരെയും നടപടിക്കു സാധ്യതയുണ്ട്. രഹസ്യ അക്കൗണ്ടുകള്‍ വഴിയാണ് ബിനാമി വായ്പകളുടെ കമ്മീഷന്‍ പാര്‍ട്ടി കൈപ്പറ്റിയിരുന്നതെന്നും ഇ ഡി കണ്ടെത്തിയിരിക്കുകയാണ്. ഈ അക്കൗണ്ടുകള്‍ വഴി ഭൂമിയിടപാടുകള്‍ വരെ നടത്തി. ഇതു സംബന്ധിച്ച വിവരങ്ങളെല്ലാം ഓഡിറ്റിങ്ങില്‍നിന്ന് മറച്ചു വെക്കുന്നതുൾപ്പടെ ഗുരുതരമായ നിയമ ലംഘനമാണ് സി പി എം ചെയ്തിരിക്കുന്നത്.
രാഷ്‌ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കണമെന്നത് നിർബന്ധമാണ്. കരുവന്നൂരിലെ രഹസ്യഅക്കൗണ്ടുകളുടെ കാര്യത്തില്‍ സിപിഎം ഇത് ചെയ്യാതിരുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ക്ക് കാരണമാകും. കരുവന്നൂരില്‍ സിപിഎം നേതാക്കള്‍ മാത്രമല്ല പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയും കമ്മീഷന്‍ വാങ്ങിയെന്ന വിവരവും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരിക്കുന്ന ഇപ്പോൾ.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റു ചെയ്ത പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കരുവന്നൂരെത്തി പാര്‍ട്ടി നേതാക്കളുമായി ഒരു മിന്നൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അഴിമതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഒത്തുതീര്‍പ്പിനില്ലെന്നും, അഴിമതികള്‍ നടത്തിയവരെ അവര്‍ വഹിക്കുന്ന പദവികള്‍ നോക്കാതെ പിടികൂടുമെന്നും വ്യക്തമായ സാഹചര്യത്തിലായിരുന്നു പിണറായിയുടെ കൂടിക്കാഴ്ച നടക്കുന്നത്.
അഴിമതിക്കാരായ പാര്‍ട്ടി നേതാക്കള്‍ക്ക് ആത്മവിശ്വാസം പകരുകയായിരുന്നു പിണറായിയുടെ ലക്‌ഷ്യം. പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ രണ്ടാമതും ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത് പാര്‍ട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കുകയാണ്. ഇ ഡിയുടെ ചോദ്യം ചെയ്യലില്‍ ഒരുകാര്യവും പറയാതിരിക്കുകയെന്നതാവും സി പി എം ഉപയോഗിക്കുന്ന രാഷ്ട്രീയ തന്ത്രം. പക്ഷേ അത് കൂടുതൽ ദിവസം മുന്നോട്ടു കൊണ്ട് പോകാൻ കഴിയുന്നതല്ല. ഇഡി അന്വേഷിച്ചു കണ്ടെത്തിയ അഴിമതിയുടെ തെളിവുകള്‍ക്കു മുന്നില്‍ സിപിഎമ്മിന്റെ തന്ത്രങ്ങള്‍ കരുവന്നൂരിൽ പൊളിയും. അടുത്ത ദിവസങ്ങളിൽ ഇത് കേരള ജനതക്ക് നേരിൽ കാണാം.