കരുവന്നൂര്‍ വായ്പത്തട്ടിപ്പില്‍ സിപിഎം ജില്ലാ കമ്മിറ്റിയും കമ്മീഷന്‍ വാങ്ങിയതായി ഇ ഡി കണ്ടെത്തല്‍. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ചോദ്യം ചെയ്യുന്നത് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനെന്നാണ് സൂചന. വര്‍ഗീസിനു പുറമേ സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവും മുന്‍ എംപിയുമായ പി.കെ. ബിജു, തൃശ്ശൂര്‍ നഗരസഭാ കൗണ്‍സിലറും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗവുമായ പി.കെ. ഷാജന്‍ എന്നിവര്‍ക്കും ഇ ഡി ഇന്നലെ നോട്ടീസ് നല്കി.
ബിജു വ്യാഴാഴ്ചയും ഷാജന്‍ വെള്ളിയാഴ്ചയും കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കരുവന്നൂരില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ അംഗങ്ങളായിരുന്നു ഇരുവരും. കേസിലെ മുഖ്യപ്രതി സതീഷ് കുമാറില്‍ നിന്ന് പി.കെ. ബിജു വലിയ തുക കൈപ്പറ്റിയെന്ന് സാക്ഷിമൊഴികളുണ്ട്.
50 ലക്ഷത്തിന്റെ നൂറിലേറെ ബിനാമി വായ്പകളാണ് കരുവന്നൂര്‍ ബാങ്കില്‍ നിന്നു തട്ടിപ്പു നടന്ന കാലയളവില്‍ അനുവദിച്ചിട്ടുള്ളത്. ഈ ബിനാമി വായ്പകള്‍ പലതും അനുവദിച്ചതിന്റെ പേരില്‍ ജില്ലാ കമ്മിറ്റിക്കും കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകളും പരിശോധിച്ചു വരികയാണ്.
ഏരിയ-ലോക്കല്‍ കമ്മിറ്റികളുടെ അഞ്ചു രഹസ്യ അക്കൗണ്ടുകള്‍ വഴി പാര്‍ട്ടി കമ്മീഷന്‍ കൈപ്പറ്റിയതായി നേരത്തേ കണ്ടെത്തിയിരുന്നു. ഇതിനു പുറമേയാണ് ജില്ലാ കമ്മിറ്റി അക്കൗണ്ടുകളിലേക്കും പണമെത്തിയി ട്ടുള്ളത്. ലോക്കല്‍ കമ്മിറ്റിയുടെ അക്കൗണ്ടിലെത്തി യത് 50 ലക്ഷം രൂപയാണെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഇതു ശരിയാണെന്നു പാര്‍ട്ടിയും സമ്മതിച്ചിട്ടുണ്ട്. കരുവന്നൂര്‍ ലോക്കല്‍ സെക്രട്ടറിയെ നേരത്തേ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇതിനു വ്യക്തമായ കാരണം പാര്‍ട്ടി പറഞ്ഞിരുന്നില്ല. ഇതേക്കുറിച്ചും എം.എം. വര്‍ഗീസ് മറുപടി പറയേണ്ടി വരും.
എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കേരള ബാങ്ക് എന്നിവിടങ്ങളില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടുണ്ട്. 12 കോടിയോളം രൂപ ഈ അക്കൗണ്ടുകളിലുള്ളതായാണ് വിവരം. കരുവന്നൂരില്‍ നിന്നു കമ്മീഷന്‍ ഇനത്തില്‍ എത്ര തുകയെത്തി എന്നതാണ് ഇഡി അന്വേഷിക്കുന്നത്. കരുവന്നൂര്‍ ബാങ്കിലെ മുന്‍ സെക്രട്ടറിയും കേസിലെ പ്രതിയുമായ സുനില്‍കുമാര്‍ ജില്ലാ കമ്മിറ്റിക്ക് കമ്മീഷന്‍ നല്കിയിരുന്ന കാര്യം മൊഴിയിലുണ്ട്.
അതേസമയം ഇന്ന് ഇ ഡിക്കു മുന്നില്‍ ഹാജരാകില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് പറഞ്ഞു. തൃശ്ശൂരിലെ ഇടതു സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനാല്‍ ഹാജരാകാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.
മുന്‍മന്ത്രി എ.സി. മൊയ്തീന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണന്‍ എന്നിവരെയും വിളിപ്പിച്ചേക്കുമെന്നാണ് സൂചന. കൃത്യമായ വിശദീകരണം നല്കാനായില്ലെങ്കില്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്യാനും ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സാധ്യതയുണ്ട്. അതേസമയം കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് നോട്ടിസ് അയച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ കരുതലോടെ സമീപിക്കാൻ സിപിഎം.. ബുധനാഴ്ച ഹാജരാകാൻ നിർദേശിച്ചാണ് എം.എം.വർഗീസിന് ഇ.ഡി നോട്ടിസ് അയച്ചിരിക്കുന്നത്.
അതിനിടെ ബുധനാഴ്ച ഹാജരാകേണ്ടതില്ലെന്ന നിർദ്ദേശം വർഗ്ഗീസിന് സിപിഎം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാട്ടി ഇഡിക്ക് അവധി അപേക്ഷ നൽകും. പരമാവധി ചോദ്യം ചെയ്യൽ നീട്ടിയെടുക്കാനാകും ശ്രമിക്കുക. വോട്ടെടുപ്പ് കഴിയും വരെ കരുവന്നൂരിൽ ആരും അറസ്റ്റിലാകുന്നില്ലെന്ന് ഉറപ്പിക്കാനാകും ശ്രമം. ഇഡിയുടെ ആരോപണങ്ങളെല്ലാം സിപിഎം നിഷേധിക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയേയും ചോദ്യം ചെയ്യുന്നത് ഇഡി പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് പങ്കുണ്ടെന്നാണ് ഇ.ഡി വ്യക്തമാ ക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനും ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും അന്വേഷണത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ച് ഇ.ഡി കത്ത് നൽകിയിരുന്നു. ചട്ടങ്ങൾ ലംഘിച്ച് ബാങ്കിൽ പാർട്ടി അക്കൗണ്ടുകൾ തുറന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തൃശൂരിൽ 17 ഏരിയ കമ്മിറ്റികളുടെ കീഴിൽ ഏകദേശം 25 ലേറെ രഹസ്യ അക്കൗണ്ടുകൾ കണ്ടെത്തുകയും കഴിഞ്ഞ 10 വർഷത്തിനിടെ 100 കോടിക്ക് മുകളിലുള്ള ഇടപാടുകൾ ഇവയിലൂടെ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കാലത്തെ ചോദ്യം ചെയ്യൽ വിനയാകുമെന്ന് സിപിഎം കരുതുന്നു. കരുവന്നൂർ ബാങ്കിൽ അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണം ഡിസംബർ രണ്ടിലെ ചോദ്യംചെയ്യലിൽ വർഗീസ് തള്ളിയിരുന്നു.