തിരുവനന്തപുരം . ദേശീയ തലത്തിൽ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ കേരളത്തില്‍ കോണ്‍ഗ്രസുമായി വോട്ട് ഫിക്‌സിങ് നടത്തി എന്ന പ്രഖ്യാപനം യു ഡി എഫിനെ തീർത്തും വെട്ടിലാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുമായുള്ള ഏതു തരത്തിലുള്ള ബന്ധവും യു ഡി എഫിനെ രാഷ്ട്രീയ പരമായി ബാധിക്കും. തെരഞ്ഞെടുപ്പിനു തൊട്ടു മുൻപായി പ്രത്യേകിച്ച് കേരളത്തിലെ 20 സീറ്റുകളിലും വിജയ സാധ്യത ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ യു ഡി എഫിന് SDPI രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് ദുരുദ്ദേശത്തോടെ ആണോ എന്ന് പോലും സംശയിക്കേണ്ടതായുണ്ട്.
ഇന്നലെ വരെ സി പി എമ്മിന് കുടപിടിച്ചു നടന്നിരുന്ന PFI യുടെ രാഷ്ട്രീയ പാർട്ടിയായ SDPI പൊടുന്നനെ യു ഡി എഫ് പിന് തുണയുമായി എത്തിയിരിക്കുന്നതിൽ ദുരൂഹത ഉണ്ട്. സി പി എമ്മുമായി ചേർന്നുള്ള ഒരു രാഷ്ട്രീയ ചതിയുടെ ഭാഗമാണോ ഇത് എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. SDPI ബന്ധം യു ഡി എഫിന് കിട്ടേണ്ട ഒരു ഭാഗത്തിന്റെ വോട്ടുകൾ ചിതറാനുള്ള സാധ്യതയാണ് സത്യത്തിൽ ഉണ്ടാക്കുക. ഇതാണ് സി പി എമ്മും ഇപ്പോൾ ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ ഇതിനു പിന്നിൽ രാഷ്ട്രീയ ചതിയുണ്ടോ എന്ന സംശയങ്ങളാണ് ഉയരുന്നത്.
എസ്ഡിപിഐ ഇത്തവണ യുഡിഎഫിന് പിന്തുണ നല്‍കുമെന്നു വാര്‍ത്താ സമ്മേളനം നടത്തി SDPI സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നും കേരളത്തിലെ 20 സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് എസ്ഡിപിഐ പിന്തുണ നല്‍കുമെന്നും ആയിരുന്നു അഷ്‌റഫ് മൗലവിയുടെ പ്രഖ്യാപനം.
എസ്ഡിപിയുടെ രാഷ്‌ട്രീയ വിശദീകരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആണ് ഇക്കാര്യം അറിയിച്ചത്. 20 സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് എസ്ഡിപിഐ പിന്തുണ നല്‍കുമെന്നും അഷ്‌റഫ് മൗലവി പറയുകയുണ്ടായി.
‘വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യം വിലയിരുത്തിയാണ് തീരുമാനം. ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ ഇന്‍ഡ്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ നിലയിലാണ് യു.ഡി.എഫിന് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചതെന്നും എസ്ഡിപിഐ നേതാക്കള്‍ പറയുന്നു.. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായി വരുന്ന ഭാരിച്ച തുക കണ്ടെത്താന്‍ സംഘടനയ്‌ക്ക് സാധിക്കാത്ത സാഹചര്യവും തീരുമാനത്തിനു പിന്നിൽ ഉണ്ടേന്നും SDPI നേതാക്കൾ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒമ്പത് മണ്ഡലങ്ങളില്‍ നിന്നായി 2.73 ലക്ഷം വോട്ടുകള്‍ എസ്ഡിപിഐ നേടിയിരുന്നു. മലപ്പുറം (19,106), പൊന്നാനി( 18,124), കണ്ണൂര്‍( 8,142), വടകര( 5,544), വയനാട്( 5,426) കാസര്‍കോട് (9,713), പത്തനംതിട്ട (11,353), കൊല്ലം (12,812), ഇടുക്കി (10,401), തൃശൂര്‍ (6,894) എന്നിങ്ങനെയായിരുന്നു അത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 18 മണ്ഡലങ്ങളിൽ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ഇക്കുറി മത്സര രംഗത്തുണ്ട്. എസ്ഡിപിഐ വോട്ടുവേണ്ടെന്ന് ഇരുമുന്നണികളും പരസ്യമായി നിലപാട് അറിയിച്ചിരുന്നുവെങ്കിലും രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നതിന് പിറകെയാണ് ഒടുവിൽ എസ്ഡിപിഐ വോട്ട് ഫ്ക്‌സിംഗ് യുഡിഎഫുമായി നടത്തിയെന്ന വാർത്ത കൂടി പുറത്ത് വരുന്നത്.
അതേസമയം എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ആലോചിച്ച് നിലപാട് വ്യക്തമാക്കാമെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍ പ്രതികരിച്ചിരിക്കുന്നത്. എല്ലാവരുടെയും വോട്ടിന് ഒരേ വിലയാണ്. എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയാണോയെന്നതില്‍ യുഡിഎഫിന് പ്രത്യേക നിലപാടില്ല. തെരഞ്ഞെടുപ്പ് കമ്മിഷനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും ആയിരുന്നു ഹസന്‍ പറഞ്ഞത്. എറണാകുളം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയിലായിരുന്നു ഹസ്സന്റെ പ്രതികരണം. പൗരത്വഭേദഗതി നിയമമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന പ്രചാരണ വിഷയമാക്കുന്നത്. മുസ്ലിങ്ങള്‍ക്കു വേണ്ടി മുഖ്യമന്ത്രി കണ്ണീരൊഴുക്കുന്നത് വോട്ടുബാങ്കില്‍ കണ്ണുവച്ചാണെന്നും ഹസന്‍ പറയുകയുണ്ടായി.
ഇതിനിടെ എസ് ഡിപിഐയുടെ പിന്തുണ കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും സിപിഎമ്മും രംഗത്ത് വന്നിരിക്കുകയാണ്. എസ് ഡിപിഐ എന്നാൽ നിരോധിക്കപ്പെട്ട പി എഫ്ഐ ആണെന്നും നാടിനെ ആപത്തിലാക്കുന്ന തീരുമാനമാണെന്നും ആണ് കെ സുരേന്ദ്രൻ പറഞ്ഞത്. എസ്ഡിപിഐ പ്രതിലോമ സംഘടനയാണെന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി. എസ് ഡി പിഐയുടെ പിന്തുണ പ്രഖ്യാപനം യുഡിഎഫിനെ വെട്ടിലാക്കിയതിന് പിന്നാലെ രാഷ്ട്രീയ എതിരാളികളും അത് ആയുധമാക്കി ആക്രമണം തുടങ്ങിയിരിക്കുകയാണ്.
എസ്ഡിപിഐ ബന്ധത്തെ കടന്നാക്രമിക്കാതെയാണ് പാലക്കാട്ടെ സ്ഥാനാർത്ഥിയും സിപിഎം പിബി അംഗവുമായ എ വിജയരാഘവന്റെ പ്രതികരണം. വിമർശനം കടുക്കുമ്പോൾ പോലും എസ് ഡി പിഐ പിന്തുണ തള്ളിപ്പറയാനുള്ള ധൈര്യം കോൺഗ്രസ് കാണിക്കുന്നില്ലെന്നും തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമില്ലെന്ന് ആവർത്തിക്കുമ്പോഴും വോട്ട് ചെയ്യുന്നത് വ്യക്തികളാണെന്ന ന്യായമാണ് വിഡി സതീശൻ നിരത്തുന്നതെന്നുമാണ് വിജയ രാഘവൻ പറഞ്ഞത്.
2019ന് സമാനമായ തരംഗം കേരളത്തിൽ ഇല്ലെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പൊന്നാനിയും കണ്ണൂരും പാലക്കാടും അടക്കം പല മണ്ഡലങ്ങളിലും എസ് ഡി പിഐ വോട്ടുകൾ നിർണ്ണായകമാകും. പൊന്നാനിയിയിൽ എസ്ഡിപിഐക്ക് 18000ത്തിലധികം വോട്ടുകളാണ് ഉള്ളത്. കണ്ണൂരിൽ 8000ത്തോളം വോട്ടുകളും. എസ്ഡിപി ഐ വോട്ടുകൾ സംസ്ഥാന ഘടകം ആഗ്രഹിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ കോൺഗ്രസിനെതിരെ ബിജെപി ഇത് പ്രചാരണായുധമാക്കും. ചെകുത്താനും കടലിനും നടുവിലാണ് ഇക്കാര്യത്തിൽ ഇപ്പോൾ കോൺഗ്രസ്. ആ ആശയക്കുഴപ്പം നേതാക്കളുടെ പ്രതികരങ്ങളിൽ പോലും വ്യക്തമാണ്.