കരുവന്നൂരിൽ രണ്ടും കൽപ്പിച്ചാണ് ED യും കേന്ദ്രവുമെന്നു CPM നു കൃത്യമായി മനസ്സിലായി. ഈ കേസിൽ അന്വേഷണം തുടങ്ങിയപ്പോൾ മുതൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കലും തെളിവ് ശേഖരിക്കലും ഒക്കെ നടക്കുന്നുണ്ട്. എന്നിട്ടും ഇത്രനാളും CPM പറഞ്ഞുകൊണ്ടിരിക്കുന്നത് രാഷ്ട്രീയപ്രേരിത വേട്ടയാടൽ എന്നാണ്. പക്ഷെ കേന്ദ്രം അതിനൊ ന്നും ചെവി കൊടുത്തില്ല. അവർ നടപടികൾ തുടർന്ന് കൊണ്ടിരുന്നു. അന്തർധാര എന്നൊക്കെ വിളിച്ചു കൂവി മാധ്യമങ്ങൾ എങ്കിലും ഒരു ധാരയും ഇപ്പോഴത്തെ നടപടികളിൽ നിന്ന് വ്യക്തമാകുന്നതുമില്ല. അതുകൊണ്ട് കൂടുതൽ കളിച്ചാൽ പണിയാകുമെന്ന് വ്യക്തമായി മനസ്സിലാകുന്നുണ്ട് CPM ന്.
ഇതിനാൽ നയം മാറ്റുകയാണ് CPM . ED യുടെ സമൻസിനെ ഒക്കെ കളിപ്പീരായി കാണണ്ട എന്നതാണ് തീരുമാനം. അരവിന്ദ് കെജ്‌രിവാളി ന്റെ അവസ്ഥ കണ്മുൻപിൽ കാണുന്നതുകൊണ്ടു തന്നെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് നോട്ടിസ് അയച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ കരുതലോടെ മാത്രമേ സമീപിക്കൂ. ബുധനാഴ്ച ഹാജരാകാൻ നിർദേശിച്ചാണ് എം.എം.വർഗീസിന് ഇ.ഡി നോട്ടിസ്. എന്നാൽ സമൻസ് കിട്ടിയിട്ടില്ലെന്നാണ് വർഗീസിന്റെ നിലപാട്. പാർട്ടിയുമായി ആലോചിച്ച് ഹാജരാകുന്നതിൽ തീരുമാനം എടുക്കുമെന്നും വർഗീസ് പറഞ്ഞു.
അതിനിടെ ബുധനാഴ്ച ഹാജരാകേണ്ടതില്ലെന്ന നിർദ്ദേശം വർഗ്ഗീസിന് സിപിഎം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാട്ടി ഇഡിക്ക് അവധി അപേക്ഷ നൽകും. പരമാവധി ചോദ്യം ചെയ്യൽ നീട്ടിയെടുക്കാനാകും ശ്രമിക്കുക. വോട്ടെടുപ്പ് കഴിയും വരെ കരുവന്നൂരിൽ ആരും അറസ്റ്റിലാകുന്നില്ലെന്ന് ഉറപ്പിക്കാനാകും ശ്രമം. ഇഡിയുടെ ആരോപണങ്ങളെല്ലാം സിപിഎം നിഷേധിക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയേയും ചോദ്യം ചെയ്യുന്നത് ഇഡി പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് പങ്കുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കു ന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനും ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും അന്വേഷണത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ച് ഇ.ഡി കത്ത് നൽകിയിരുന്നു. ചട്ടങ്ങൾ ലംഘിച്ച് ബാങ്കിൽ പാർട്ടി അക്കൗണ്ടുകൾ തുറന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തൃശൂരിൽ 17 ഏരിയ കമ്മിറ്റികളുടെ കീഴിൽ ഏകദേശം 25 ലേറെ രഹസ്യ അക്കൗണ്ടുകൾ കണ്ടെത്തുകയും കഴിഞ്ഞ 10 വർഷത്തിനിടെ 100 കോടിക്ക് മുകളിലുള്ള ഇടപാടുകൾ ഇവയിലൂടെ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കാലത്തെ ചോദ്യം ചെയ്യൽ വിനയാകുമെന്ന് സിപിഎം കരുതുന്നു.
കരുവന്നൂർ ബാങ്കിൽ അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണം ഡിസംബർ രണ്ടിലെ ചോദ്യംചെയ്യലിൽ വർഗീസ് തള്ളിയിരുന്നു. ഇതോടെ മറ്റൊരു കാര്യവും സംഭവിച്ചിട്ടുണ്ട്. കരുവന്നൂരില്‍ തട്ടിപ്പിനിരയായവര്‍ക്ക് നീതി ഉറപ്പാക്കാനായി സുരേഷ് ഗോപി നയിച്ച പദയാത്ര വന്‍ വിജയമായിരുന്നു. സഹകരണ കൊള്ളയ്‌ക്കെതിരെ കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടന്‍ സുരേഷ് ഗോപിക്കും കെ സുരേന്ദ്രനമടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു. തട്ടിപ്പിന് ശ്രമിച്ചവരെ മുഴുവന്‍ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഇഡി കരുവന്നൂര്‍ കടുപ്പിക്കുകയാണ്.
വർഗ്ഗീസിനെ ആറാംതവണയാണ് ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്. നാലുതവണ വർഗീസ് ഹാജരായി. അന്ന് ഈ ആരോപണങ്ങളെല്ലാം വർഗ്ഗീസ് നിഷേധിച്ചിരുന്നു. തൃശ്ശൂർ കരുവന്നൂർ സഹകരണബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും വിവരം തിരഞ്ഞെടുപ്പ് കമ്മിഷനും റിസർവ് ബാങ്കിനും കൈമാറിയെന്നും ഇ.ഡി വിശദീകരിക്കുന്നുണ്ട്. തൃശ്ശൂർ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലുള്ള സിപിഎമ്മിന്റെ 25 അക്കൗണ്ടുകളുടെ വിവരങ്ങൾ വാർഷിക ഓഡിറ്റ് സ്റ്റേറ്റ്മെന്റിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും കമ്മിഷന് കൈമാറിയ കത്തിൽ പറയുന്നു. വിവരങ്ങൾ കേന്ദ്ര ധനകാര്യമന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്. നിയമവിരുദ്ധമായാണ് ഈ അക്കൗണ്ടുകൾ ആരംഭിച്ചതെന്നാണ് ആരോപണം. വിഷയത്തിൽ ആർബിഐ അന്വേഷണം ഇഡി ആവശ്യപ്പെടുന്നുണ്ട്.
കേരള സഹകരണ സംഘം നിയമവും ചട്ടങ്ങളും പ്രകാരം അക്കൗണ്ടു കൾ തുറക്കണമെങ്കിൽ സംഘത്തിൽ അംഗത്വമെടുക്കണം. എന്നാൽ, സിപിഎം. കരുവന്നൂർ ബാങ്കിൽ അംഗത്വം എടുത്തിട്ടില്ലെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. ബ്രാഞ്ച്-ലോക്കൽ സെക്രട്ടറിമാരുടേതടക്കം പേരുകളിലാണ് ഈ അക്കൗണ്ടുകളെന്നാണ് കണ്ടെത്തൽ. സിപിഎം. ഓഫീസുകൾക്ക് സ്ഥലംവാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ പിരിക്കാനുമാണ് ഈ അക്കൗണ്ടുകൾ ഉപയോഗിച്ചത് എന്നാണ് ആരോപണം. തൃശ്ശൂർ ജില്ലയിൽ 17 ഏരിയാ കമ്മിറ്റികളുടെപേരിൽ 25 അക്കൗണ്ടുകൾ വിവിധ സഹകരണ ബാങ്കുകളിൽ പാർട്ടിക്കുണ്ടെന്നും ഇ.ഡി. പറയുന്നു.
കരുവന്നൂർ ബാങ്കിലെ 150 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയിൽ ഇ.ഡി നൽകിയ കത്തിലാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകൾ. സഹകരണസംഘം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് അക്കൗണ്ടുകൾ ആരംഭിച്ചത്. കരുവന്നൂർ ബാങ്കിൽ അംഗത്വമില്ലാതെയാണ് അക്കൗണ്ടുകൾ തുറന്നത്. അക്കൗണ്ടെടുക്കാൻ അംഗത്വം വേണമെന്ന ചട്ടം പാലിച്ചില്ലെന്നും ഇ.ഡി പറയുന്നു.