ന്യൂഡൽഹി . ഭാരതത്തിന്റെ ആഭ്യന്തര കാര്യത്തിൽ അനാവശ്യമായി ഇടപെട്ട അമേരിക്കക്ക് രാജ്യത്തിന്റെ മുന്നറിയിപ്പ്. യുഎസിന്റെ അനാവശ്യ ഇടപെടൽ ഉഭയകക്ഷി ബന്ധത്തെ താറുമാറിലാക്കുമെന്ന് ഇന്ത്യ പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് വ്യക്തമാക്കി. ഇതോടെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിൽ അമേരിക്കയെ തങ്ങളുടെ കടുത്ത അതൃപ്തി അറിയിച്ചിരിക്കുകയാണ് ഇന്ത്യ.
‘കഴിഞ്ഞ ദിവസം യുഎസ് എംബസിയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥ നടത്തിയ പ്രതികരണത്തിൽ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. അവരുടെ പരാമർശം അനാവശ്യമാണ്. ഇന്ത്യയിലെ നടപടികൾ നിയമവാഴ്ചയിലൂടെയാണ് മുന്നോട്ടുപോകുന്നത്. സമാന ധാർമികത ഉള്ളവർക്ക്, പ്രത്യേകിച്ച് ജനാധിപത്യ സഹവർത്തികൾക്ക് ഇക്കാര്യം അംഗീകരിക്കാൻ മടിയുണ്ടാകില്ല.’ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ടും യുഎസ് പ്രതികരിക്കുകയുണ്ടായി. ഇതിനെയും വിദേശകാര്യ മന്ത്രാലയം വിമർശിച്ചിരുന്നു. ശക്തവും സ്വതന്ത്രവുമായ ജനാധിപത്യ സ്ഥാപനങ്ങളാണ് രാജ്യത്തേതെന്ന് ആവർത്തിച്ച വിദേശകാര്യ മന്ത്രാലയം, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നിയമസംവിധാനങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.