മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ധാരണ തനിക്ക് വലിയ കൊമ്പുണ്ടെന്നാണ്. കേരളത്തിലെ ജനത ഒന്നടങ്കം താൻ ഒരു ബുദ്ധി ജീവിയാണെന്നു കരുതുന്നു എന്ന വിശ്വാസത്തിലാണ് ഐസക്ക്.. സി പി എമ്മിന്റെ ബുദ്ധി രാക്ഷസനാണെന്നാണ് ധാരണ.. ഇതെല്ലാം ഐസക്കിന്റെ പൊട്ടത്തരവും വിഡ്ഢിത്തരവുമാണ്. ഐസക്കിന് സി പി എമ്മിന്റെ മന്ദ ബുദ്ധികളെ ഒക്കെ ബുദ്ധി രാക്ഷസനാണെന്നു പറഞ്ഞു പറ്റിക്കാം. സി പി എമ്മിന്റെ കൂലിപ്പട മാത്രം വായിക്കുന്ന ദേശാഭിമാനിയിൽ രണ്ടക്ഷരം എഴുതി ബുദ്ധിജീവി ചമയാം. ചെയ്തോളൂ. പക്ഷെ കേരള ജനതകയെ ഒന്നടക്കം കബളിപ്പിക്കാം എന്ന് Mr തോമസ് ഐസക്ക് കരുതേണ്ട.
അടുത്തകാലത്ത് കേരളം ഭരിച്ചവരിൽ ഐസക്കിനെ പോലെ ജനത്തെ ദ്രോഹിച്ച മറ്റൊരു മന്ത്രിയില്ലെന്നു ഏവർക്കും നന്നായറിയാം. കേരളത്തിലെ ഓരോ മനുഷ്യ ജീവിയുടെ തലയും വിദേശിക്ക് കൊടും പലിശക്ക് അടമാനം വെച്ച കൊടും ക്രൂരത ചെയ്ത മനുഷ്യനെയാണ് തോമസ് ഐസക്കിൽ ജനം കാണുന്നതെന്ന് മറക്കേണ്ട. പിണറായി വിജയനെ പോലും കൂടെ നിന്ന് പല പടുകുഴികളിൽ ചാടിച്ചിട്ടുള്ള ചതിയനാണ് സത്യത്തിൽ ഐസക്ക്. അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് പിണറായി പോലും പിന്നൊരു മന്ത്രി കസേര ഐസക്കിന്റെ മുന്നിലേക്ക് തള്ളാതിരുന്നത്.
മസാല ബോണ്ട് കേസില്‍ പോലും ഇ ഡിയെ ഐസക്ക് വെല്ലുവിളിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ആ കേസിന്റെ ഉള്ളറകൾ തുറക്കാനും നെല്ലും പതിരും തിരിക്കാനും അറിയുന്നവർക്കെല്ലാം അതിലും ഐസക്ക് പിണറായിക്കിട്ടു പണി കൊടുക്കുകയാണെന്നു അറിയുന്നവരുണ്ട്. കോടതി പല തവണ പറഞ്ഞത് പോലും മാനിക്കാതെ ഇ ഡി യെ വെല്ലു വിളിക്കുന്ന ഐസക്കിന്റെ ലക്‌ഷ്യം ആ കേസിൽ പിണറായിയേ എങ്ങനെയും ജയിലിലാക്കുക എന്നത് തന്നെയാണ്. ‘ഞാൻ വെറും വകുപ്പ് മന്ത്രിയായിരുന്നെന്നും , ചെയർമാൻ മുഖ്യമന്ത്രിയാണെന്നും’ ഐസക്ക് പറഞ്ഞു കൈയ്യൊഴിയാൻ ശ്രമിച്ചതിന്റെ ലക്‌ഷ്യം എന്തെന്ന് ബുദ്ധിയുള്ളവർക്കൊക്കെ മനസിലാവും.
ഫെമ ചട്ട ലംഘനത്തിന്റെ ഗൗരവം എന്തെന്ന് ഐസക്കിനെ പോലൊരു കുബുദ്ധിജീവിക്ക് അറിയില്ലെന്നാണോ? പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, കാര്യങ്ങൾ കൈവിടുകയാണ്. മസാല ബോണ്ട് കേസില്‍ ഐസക്കിന് കുരുക്ക് മുറുകിയിരിക്കുന്നത്. ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ പറഞ്ഞു കഴിഞ്ഞു. നിരവധി തവണ സമന്‍സ് അയച്ചിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഹാജരാകാതിരുന്ന ഐസക്കിന് നിയമത്തോടും കോടതി നിര്‍ദ്ദേശങ്ങളോടും ബഹുമാനമൊന്നുമില്ലെന്ന് വന്നിരിക്കുകയാ ണെന്നു ഇ ഡി കോടതിയില്‍ പറഞ്ഞിരിക്കുന്നതിനു വ്യക്തമായ കാരണമുണ്ട്. അത് രണ്ടാഴ്ചക്കുള്ളിൽ തോമസ് ഐസക്കിന് മനസിലാവും.
കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കിൽ അന്വേഷണ ഏജൻസിയെയും അറസ്റ്റിനെയും Mr ഐസക്ക് ഭയക്കുന്നതെന്തിനാണ് ?. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെന്നു പറഞ്ഞ് ആദ്യമൊക്കെ ഇ ഡിക്കുമുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന ഐസക്ക് പിന്നീട് കോടതിയില്‍ ഹര്‍ജി നല്‍കിയ കാരണം പറഞ്ഞ് സമന്‍സുകളെ അവഗണിക്കുകയായിരുന്നില്ലേ ? കിഫ്ബി ജനറല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ മസാല ബോണ്ടുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനാണ് ഐസക്കിനെ ഇ ഡി വിളിച്ചുവരുത്തുന്നത്. ചോദ്യങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാമെന്നാണ് ഐസക്ക് ഇതുവരെ വാദിച്ചുകൊണ്ടിരുന്നത്. രേഖാമൂലം മറുപടി നല്‍കുന്നതും നേരിട്ട് ചോദ്യം ചെയ്യുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. സി പി എമ്മിന്റെ ബുദ്ധി ജീവി ചമയുന്നത് കൊണ്ട് ഐസക്കിന് കൊമ്പൊന്നും ഇല്ല. ഇ ഡി ക്ക് സാധാജനവും ഐസക്കും ഒക്കെ തുല്യരാണ്.
ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഐസക്കിന്റെ ഇ ഡി ചോദ്യം ചെയ്യുക തന്നെ ചെയ്യും. അക്കാര്യത്തിൽ ഒരു തർക്കവും വേണ്ട. എത്ര പ്രസ്താവനകളും വെല്ലുവിളികളും ഇ ഡി ക്കെതിരെ മുഴക്കിയാലും തോമസ് ഐസക്കിന്റെ ഇ ഡി ചോദ്യം ചെയ്യും.
മസാല ബോണ്ട് വഴി ലഭിച്ച പണം ഉപയോഗിച്ചതില്‍ ഉള്ള പൊരുത്തക്കേടുകള്‍ ഇ ഡി സ്ഥിരീകരിക്കും. നിയമപരമായിട്ടാണോ അല്ലാതെയാണോ? പണം ചെലവഴിച്ചത് എന്ന കാര്യത്തിൽ ഐസക്കിനെ ചോദ്യം ചെയ്ത് ഇ ഡി കേസിലെ തീരുമാനങ്ങൾ എടുക്കും. കള്ളപ്പണം തടയുന്നതിനുവേണ്ടി കൊണ്ടുവന്ന തെരഞ്ഞെടുപ്പിന്റെ ബോണ്ടിന്റെ പേരില്‍ ബിജെപിക്കെതിരെ എന്തൊക്കെ കോലാഹലമാണ് സി പി എം ഉയർത്തിയത്. അപ്പോൾ മസാല ബോണ്ടിന്റെ പേരില്‍ വിദേശത്തുനിന്ന് കോടികള്‍ നേടിയെന്ന ആരോപണം ഇ ഡി അന്വേഷിക്കുന്നതിൽ എന്താണ് തെറ്റ്?
തോമസ് ഐസക്ക് ഇക്കാര്യത്തിൽ ചെറിയമീനൊന്നുമല്ലെന്നു ഇ ഡി ക്ക് നന്നായി അറിയാം. ഏതു വലയും പൊളിക്കാന്‍ കെല്പുള്ള വമ്പന്‍ സ്രാവാണെന്നും അറിയാം. ഇ. കെ. നായനാരുടെ ഭരണകാലത്ത് ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട വിദേശ ഫണ്ടിങ്ങിന്റെ സൂത്രധാരനായിരുന്ന റിച്ചാര്‍ഡ് ഫ്രാങ്കി എന്ന സാമ്രാജ്യത്വ ചാരന്‍ ആയിരുന്നു ഇതിലെ കൂട്ടാളി എന്നും അറിയാം. ജനകീയാസൂത്രണ വിവാദത്തില്‍ ഫ്രാങ്കിയേയും ഐസക്കിനെയും ബന്ധിപ്പിക്കുന്ന പല ആരോപണങ്ങളും ഇടതുപക്ഷത്തു നിന്നുതന്നെ അന്ന് ഉയന്നിരുന്നതും മറക്കേണ്ട.
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള അധികാരവും ഉത്തരവാദിത്വവും കേന്ദ്ര സർക്കാരുകൾക്ക് ഉണ്ട്. BJP ഭരിച്ചാലും കോൺഗ്രസ് ഭരിച്ചാലും അതെ പറ്റി അന്വേഷിച്ച മതിയാവൂ. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ കിഫ്ബിയുടെ മറവില്‍ മസാല ബോണ്ട് ഇറക്കി പണം ശേഖരിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ഐസക്കിന്റെ ബുദ്ധി തന്നെയാണ്.. ഇതില്‍ നിയമവിരുദ്ധമായ പലതും നടന്നു. ഇക്കാര്യം സിഎജി ചൂണ്ടിക്കാട്ടിയിരുന്നതാണ്. മസാല ബോണ്ട് ഇറക്കി പണംനേടിയതില്‍ ഐസക്കിന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ട്. ഇ ഡി ചോദ്യം ചെയ്താല്‍ ഇതൊക്കെ പുറത്തു വരുക തന്നെ ചെയ്യും. അതിനാല്‍ ഐസക്കിനെ ചോദ്യം ചെയ്യാതിരിക്കേ ണ്ടത് പിണറായിയുടെ കൂടിയുള്ള ആവശ്യമാണ്. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാകാതിരിക്കുക മാത്രമല്ല, എംഎല്‍എ പോലും ആകാതിരുന്ന ഐസക്കിന് പത്തനംതിട്ടയില്‍ ലോക്‌സഭ സീറ്റ് ലഭിച്ചതിനു പിന്നില്‍ പിണറായിയുടെ ബോണ്ട് ഭയം അറിയാത്തവർ വെറും പൊട്ടന്മാരാണ്.