തിരുവനന്തപുരം . ‘ജീവിതം മടുത്തത് കൊണ്ട് പോകുന്നെന്ന്’ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഡോക്ടർ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ്. മരണത്തിന് ആരും ഉത്തരവാദികളല്ല. ജീവിതം മടുത്തത് കൊണ്ട് പോകുന്നു, എന്നാണ് വനിതാ ഡോക്ടറുടെ ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. അഭിരാമി താമസിച്ചിരുന്ന മെഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തി വരുകയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറായ അഭിരാമിയെ താമസ സ്ഥലത്ത് ചൊവ്വാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിരാമി സീനിയർ റസിഡൻ്റ് ഡോക്ടർ ആയിരുന്നു. മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ വാടക വീട്ടിൽ ചൊവ്വാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സുഹൃത്തുക്കൾ മുതദേഹം കാണുന്നത്.
ചൊവ്വാഴ്ച വൈകിട്ടാണ് വെള്ളനാട് സ്വദേശിനിയായ ഡോ. അഭിരാമി മരണപ്പെട്ട വിവരം ബന്ധുക്കൾ അറിയുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലേക്ക് എത്തിക്കും. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അഭിരാമിക്കുള്ളതായി അറിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്. ആത്മഹത്യയിലേക്ക് എത്തിപ്പെടാനുളള കാരണങ്ങൾ ഒന്നും തന്നെ അഭിരാമിക്കുള്ളതായി അറിയില്ലെന്നാണ് വീട്ടുകാർ പറയുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്നുള്ള കാര്യത്തിൽ ഇതുവരെ അവർക്കും വ്യക്തത ഇല്ല. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ച് വരുകയാണ്.
അഭിരാമിയെ ഫോണിൽ വിളിച്ച് കിട്ടാതെ വന്നപ്പോൾ അമ്മ രമാദേവി വീട്ടുടമയെ വിളിക്കുകയായിരുന്നു. വീട്ടുടമയും ഭാര്യയും വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറക്കാതിരുന്നതോടെ പിൻഭാഗത്തെ ജനൽചില്ലുകൾ തകർത്തപ്പോഴാണ് ബോധരഹിതയായി അഭിരാമി റൂമിൽ കിടക്കുന്നത് കാണുന്നത്. വാതിൽ ചവിട്ടിപ്പൊളിച്ച് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മെഡിക്കൽ കോളജിന് സമീപത്തെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ചു വന്നിരുന്ന അഭിരാമി, അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചിരുന്നതായി സംശയിക്കുന്നുണ്ട്. അതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് പിതാവിനെ ഫോൺ വിളിച്ചതായും കൊല്ലത്തുള്ള ഭർത്താവിന ടുത്തേക്ക് വൈകുന്നേരം പോകുമെന്ന് അറിയിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നുണ്ട്.