കൊച്ചി . വയനാട്ടിലെ പേരിയയിൽ നടന്ന ഏറ്റുമുട്ടലില്‍ പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നീ മാവോയിസ്റ്റുകളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. ഇരുവര്‍ക്കുമെതിരേ പോലീസ് നേരത്തെ യു.എ.പി.എ. ചുമത്തിയിരുന്നു. മലപ്പുറം എടക്കര മാവോയിസ്റ്റ് ആയുധ പരിശീലന കേസില്‍ പിടിയിലായവരുമായി ഇവര്‍ക്ക് ബന്ധമുള്ളതായിട്ടാണ് പോലീസ് സംശയിക്കുന്നത്.
പ്രതികള്‍ക്കെതിരേ തലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ യു.എ.പി.എ. പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും ആയുധ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പേരിയ ഉരുപ്പുംകുറ്റിയില്‍ ആക്രമണം നടന്നപ്പോള്‍ കാട്ടിലുണ്ടായിരുന്നത് എട്ടു മാവോയിസ്റ്റുകളാണെന്നാണു പോലീസ് എഫ്.ഐ.ആറിൽ പറയുന്നത്. തെരച്ചില്‍ നടത്തുന്നതിനിടെ പോലീസിനുനേരേ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
ഏറ്റുമുട്ടല്‍ നടന്ന ഞെട്ടിത്തോട് മാവോയിസ്റ്റുകള്‍ തമ്പടിച്ച ഷെഡുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. 2019 മാര്‍ച്ച് ഏഴിനു വൈത്തിരിയില്‍ ദേശീയപാതയ്ക്കു സമീപമുള്ള ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടലില്‍ സി.പി. ജലീല്‍ കൊല്ലപ്പെട്ടു. അന്ന് ഓടിരക്ഷപ്പെട്ടയാളാണു ചന്ദ്രു എന്നാണു പോലീസ് പറയുന്നത്.
കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം വര്‍ധിച്ചു വരികയാണെന്ന് സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടല്‍ സമാഹരിച്ച വിവരങ്ങളിൽ പറയുന്നുണ്ട്. 2022 ല്‍ ഏഴ് ഏറ്റുമുട്ടലുകൾ നടന്നു. കണ്ണൂരിലെ ആറളം, കൊട്ടിയൂര്‍, വയനാട്ടിലെ കപികളം, തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ കഴിഞ്ഞവര്‍ഷം മാവോയിറ്റ് സാന്നിധ്യം ഉണ്ടായി. ശക്തമായ ഇന്റലിജന്‍സ് സാന്നിധ്യം കാരണം സംസ്ഥാനത്തെ നക്‌സെലെറ്റ് പ്രവര്‍ത്തനങ്ങള്‍ പോസ്റ്ററുകള്‍, ലഘുലേഖകള്‍, സാഹിത്യങ്ങള്‍ എന്നിവയുടെ പ്രദര്‍ശനത്തിലും വിതരണത്തിലും മാത്രമായി ഒതുങ്ങിയതായും റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ട്.