മുന്നറിയിപ്പുകൾ നൽകിയിട്ടും അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചു വന്ന 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. രാജ്യവ്യാപകമായി ഈ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 19 വെബ്‌സൈറ്റുകളെയും 10 ആപ്ലിക്കേഷനു കളെയും 57 സോഷ്യൽ മീഡിയ ഹാൻഡിലുകളെയും നിരോധിച്ചു. ഓൺലൈൻ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും കാഴ്ചക്കാരെ സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തീരുമാനം ഉണ്ടായത്.
അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന 18 OTT പ്ലാറ്റ്‌ഫോമുകൾ തടയാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിവിധ ഇടനിലക്കാരുമായി ഏകോപിപ്പിച്ച് നടപടി സ്വീകരിക്കുകയായിരുന്നു. ഐടി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യം (നിരോധനം) നിയമം എന്നിവ ലംഘിച്ചതിനാണ് നടപടി. ഇതോടെ 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ (ഗൂഗിൾ പ്ലേ സ്റ്റോറിൽ 7, ആപ്പിൾ ആപ്പ് സ്‌റ്റോറിൽ 3), ഈ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ ഇന്ത്യയിൽ പ്രവർത്തനരഹിതമായി.
അശ്ലീലം പ്രചരിപ്പിക്കാതിരിക്കാനുള്ള പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ ആവർത്തിച്ച് പറഞ്ഞിരുന്നതാണ്. ക്രിയേറ്റീവായ ആവിഷ്കാരത്തിൻ്റെ മറവിൽ അശ്ലീലം പ്രസിദ്ധീകരിക്കുന്ന പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്തതായി താക്കൂർ അറിയിച്ചു. കേന്ദ്ര സർക്കാരിൻ്റെ മറ്റ് മന്ത്രാലയ വകുപ്പുകളുമായും മാധ്യമങ്ങളിലും വിനോദങ്ങളിലും സ്ത്രീകളുടെ അവകാശങ്ങളിലും കുട്ടികളുടെ അവകാശങ്ങളിലും വൈദഗ്ധ്യമുള്ള ഡൊമെയ്ൻ വിദഗ്ധരുമായും കൂടിയാലോചിച്ചാണ് 2000- ലെ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് വ്യവസ്ഥകൾ പ്രകാരം തീരുമാനം എടുത്തിരിക്കുന്നത്.
നിരോധിക്കപ്പെട്ട പ്ലാറ്റ്‌ഫോമുകളിൽ ഹോസ്റ്റ് ചെയ്‌തിട്ടുള്ള ഉള്ളടക്കത്തിൻ്റെ പ്രധാന ഭാഗം അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നതുമാണെന്ന് കണ്ടെത്തി. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം, അവിഹിത കുടുംബ ബന്ധങ്ങൾ, എന്നിങ്ങനെ വിവിധ അനുചിതമായ സന്ദർഭങ്ങളിൽ നഗ്നതയും ലൈംഗിക പ്രവർത്തികളും ഇവയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഉള്ളടക്കത്തിൽ ലൈംഗിക ആക്ഷേപങ്ങളും ചില സന്ദർഭങ്ങളിൽ, സാമൂഹിക പ്രസക്തിയില്ലാത്ത വിധത്തിലുള്ള അശ്ലീലവും ലൈംഗികത പ്രകടമാക്കുന്നതുമായ രംഗങ്ങളുടെ നീണ്ട ഭാഗങ്ങൾ എന്നിവയും ഉൾപ്പെട്ടിരുന്നു.