കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കക്കള്ളിയില്ലാതെ ബൈജൂസ് രാജ്യത്തെ മിക്ക ഓഫീസുകളും അടച്ചുപൂട്ടി. ഇരുപതിനായിരത്തോളം ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വന്ന സാഹചര്യത്തോടെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓഫിസുകൾ അടച്ച് പൂട്ടുന്നത്. ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനം ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ഓഫീസുകളും ബൈജു അടച്ചിട്ടിരിക്കുകയാണെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് എല്ലാ ജീവനക്കാര്‍ക്കും ബൈജൂസ് നിർദേശം നൽകിയിട്ടുള്ളത്. ബൈജൂസ് ഇന്ത്യ സിഇഒ അർജുൻ മോഹൻ നടപ്പാക്കുന്ന പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനിയുടെ പുതിയ തീരുമാനം.
എന്നാൽ ബൈജൂസ് ട്യൂഷൻ സെൻററുകൾ പ്രവർത്തനം തുടരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ട്യൂഷൻ സെൻററുകൾ വരുമാനം ഉറപ്പാക്കാൻ സഹായിക്കുമെന്നതിനാലാണ് പൂട്ടേണ്ടതില്ലെന്നു തീരുമാനിച്ചിട്ടുള്ളത്. ഫെബ്രുവരി മാസത്തെ ശമ്പളം മാർച്ച് 10നകം ലഭിക്കുമെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ നേരത്തെ ജീവനക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ശമ്പളം നൽകുന്നതിൽ കമ്പനി പരാജയപ്പെടുകയായിരുന്നു.
ബൈജു രവീന്ദ്രനും കമ്പനിയുടെ ചില ഓഹരി ഉടമകളും തമ്മിൽ പുതിയ ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം പരിഹരിക്കപ്പെട്ടിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് ബൈജു രവീന്ദ്രനെയും കുടുംബത്തെയും ബോർഡിൽ നിന്ന് ഒഴിവാക്കാൻ ഓഹരി ഉടമകൾ യോഗം ചേർന്ന് തീരുമാനിച്ചിരുന്നു.